യുവാവിന് ക്വാറന്റൈനിൽ കഴിയാൻ തയ്യാറാക്കിയ വീട് അടിച്ചു തകർത്തു: സംഭവം കോലഞ്ചേരിയിൽ!!
കോലഞ്ചേരി: കൊറോണ വൈറസ് വ്യാപനത്തിനിടെ മുംബൈയിൽ നിന്നും വരുന്ന യുവാവിന് താമസിക്കാൻ ഏർപ്പാടാക്കിയ വീട് സാമൂഹിക വിരുദ്ധർ അടിച്ചു തകർത്തു. എറണാകുളം ജില്ലയിലെ കോലഞ്ചേരി ഊരമനയിലാണ് സംഭവം. വീടിന്റെ ജനൽച്ചില്ലുകൾ ഉൾപ്പെടെ തകർത്ത സംഘം ഫ്യൂസും ബൾബും ഊരി കിണറ്റിലിടുകയും ചെയ്യുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ടോയൊണ് സംഭവം. യുവാവ് സ്ഥലത്തെത്തിയെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമണം നടത്തിയിട്ടുള്ളത്.

തിരഞ്ഞെടുത്തത് സുരക്ഷിതമായ സ്ഥലം
100 മീറ്റർ ചുറ്റളവിൽ വേറെ വീടുകൾ ഇല്ലാത്ത ഈ പ്രദേശം തിരഞ്ഞെടുത്താണ് യുവാവിനെ ക്വാറന്റൈനിൽ താമസിപ്പിക്കാൻ സൌകര്യങ്ങൾ ഒരുക്കിയതെങ്കിലും ചിലർ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. എല്ലാത്തരം മുൻകരുതലുകളോടെയുമാണ് വീട് ഏർപ്പാടാക്കിതയെന്നാണ് യുവാവിന്റെ ബന്ധുക്കളും സാക്ഷ്യപ്പെടുത്തുന്നത്. സംഭവത്തിൽ കുടുംബം പോലീസിൽ പരാതി നൽകിയതോടെ തിങ്കളാഴ്ച രാമമംഗലം പോലീസ് സ്ഥലത്തെത്തുകയും ചെയ്തിരുന്നു. ആരോഗ്യ വകുപ്പ് അധികൃതരെയും വിവരമറിയിച്ചിട്ടുണ്ട്.

ട്രെയിൻ മാർഗ്ഗം തിരിച്ചെത്തി
മുംബൈയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന യുവാവ് ചൊവ്വാഴ്ച ഉച്ചയോടെയാണ് ട്രെയിൻ മാർഗ്ഗം കൊച്ചിയിലെത്തിയത്. ഇത് കണക്കിലെടുത്താണ് വീട്ടുക്കാർ യുവാവിന് താമസിക്കുന്നതിനായി സൌകര്യങ്ങൾ ഒരുക്കുന്നത്. ഊരമന പാണ്ടാലിൽ ജേക്കബിന്റെ (കുഞ്ഞപ്പൻ) വീടാണ് സാമൂഹ്യ വിരുദ്ധർ തകർത്തിട്ടുള്ളത്. നാടിന്റെയും നാട്ടുകാരുടെയും സുരക്ഷയെ കരുതിയാണ് യുവാവിനെ ക്വാറന്റൈയിനൽ താമസിപ്പിക്കുന്നതിന് വേണ്ടി ഈ വീട് തിരഞ്ഞെടുത്തതെന്നും ബന്ധുക്കൾ പറയുന്നു. യുവാവിന് ഭക്ഷണം പാകം ചെയ്യുന്നതുൾപ്പെടെ എല്ലാ സൌകര്യവും ഈ വീട്ടിൽ ഒരുക്കിയിട്ടുണ്ട്.

യാത്ര മുടങ്ങി
നേരത്തെ ജൂൺ നാലിന് വരുന്നതിനായി വിമാനടിക്കറ്റ് ബുക്ക് ചെയ്തിരുന്നുവെങ്കിലും ചുഴലിക്കാറ്റിനെത്തുടർന്ന് വിമാനം റദ്ദാക്കിയതോടെ യാത്ര നീളുകയായിരുന്നു. തുടർന്നാണ് ചൊവ്വാഴ്ച കേരളത്തിലെത്തുന്ന തരത്തിൽ യാത്ര ക്രമീകരിച്ചത്. പോലീസും ആരോഗ്യവകുപ്പ് അധികൃതരും സുരക്ഷ ഉറപ്പ് നൽകിയതോടെ ഈ വീട്ടിൽ തന്നെ മകനെ താമസിപ്പിക്കാനാണ് തീരുമാനമെന്നും യുവാവിന്റെ പിതാവ് വ്യക്തമാക്കി.

നടപടി വേണം
കൊറോണണക്കെതിരെ മനുഷ്യരാശി ഒന്നിച്ച് പോരാടുമ്പോൾ ഇത്തരക്കാരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്ന ആവശ്യമാണ് ബന്ധുക്കൾ ഉന്നയിക്കുന്നത്. നേരത്തെയും കേരളത്തിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. പത്തനംതിട്ടയിലും ഇതിന് സമാനമായ സംഭവം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.












Click it and Unblock the Notifications