അന്ന് കേരളത്തിനായി ഞങ്ങൾ വന്നു; ഇത്തവണ നിങ്ങള്‍ ഞങ്ങളെ സഹായിക്കണം; അഭ്യർത്ഥനയുമായി വിജയ ദേവരകൊണ്ട
ഹൈദരബാദ്: ഒരാഴ്ചയിലേറെയായി തുടരുന്ന കനത്ത മഴ വലിയ ദുരിതമാണ് ഹൈദരാബാദിലും പരിസര പ്രദേശങ്ങളിലും വിതച്ചിരിക്കുന്നത്. പേമാരിയില്‍ നഗരത്തിന്‍റെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നുണ്ടെങ്കിലും പല മേഖലകളിലും മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍റെ സഹായങ്ങള്‍ എത്താതെ കിടക്കുകയാണ്. ഔദ്യോഗിക കണക്ക് പ്രകാരം ഇതുവരെ 70 പേരാണ് മരണമടഞ്ഞത്. പ്രളയ ദുരിതം നേരിടുന്നവര്‍ക്ക് സഹായവുമായി പ്രമുഖ തെന്നിന്ത്യന്‍ താരങ്ങളും രംഗത്ത് എത്തിയിട്ടുണ്ട്.
Recommended Video
ദുരിതാശ്വാസ നിധി
ചിരഞ്ജീവി, നാഗാർജുന, ജൂനിയർ എൻ.ടി.ആർ, വിജയ് ദേവരകൊണ്ട, മഹേഷ് ബാബു തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹാധയധനം കൈമാറിയിട്ടുണ്ട്. ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായധനമായി കൈമാറിയതായി ചിരഞ്ജീവി ട്വിറ്ററിലൂടെ അറിയിച്ചു.
ചിരഞ്ജീവി
ഹൈദരാബാദില്‍ മഴക്കെടുതി മൂലം ജീവനം ജീവിത മാര്‍ഗ്ഗങ്ങളും നഷ്ടപ്പെട്ടവര്‍ക്കായി താന്‍ ഒരു കോടി രൂപ സഹായം നല്‍കുന്നു. മറ്റുള്ളവരും അവരാല്‍ കഴിയുന്ന സഹായം നല്‍കാന്‍ സന്നദ്ധരാവണമെന്നും ചിരഞ്ജീവി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. 50 ലക്ഷം രൂപയാണ് നാഗാര്‍ജ്ജുന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരിക്കുന്നത്.
നാഗാര്‍ജ്ജുന
'സഹായ നിധിയിലേക്കായി ഞാനും 50 ലക്ഷം രൂപ നല്‍കുന്നു. മഴക്കെടുതിയില്‍ ദുരിതാശ്വാസ സഹായമായി വളരെ പെട്ടെന്ന് തന്നെ 550 കോടി രൂപ അനുവദിച്ച തെലങ്കാന സര്‍ക്കാറിനെ അഭിനന്ദിക്കുന്നു'- നാഗാര്‍ജ്ജുന ട്വിറ്ററില്‍ കുറിച്ചു. യുവതാരം മഹേഷ് ബാബുവും ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ സഹായ നിധിയിലേക്ക് കൈമാറി.
അയല്‍ സംസ്ഥാനങ്ങളോടും
ജുനിയർ എൻ.ടി.ആർ 50 ലക്ഷം രൂപയും വിജയ് ദേവരകൊണ്ട 10 ലക്ഷം രൂപയും സഹായധനമായി കൈമാറിയതായി അറിയിച്ചു. കേരളം ഉള്‍പ്പടേയുള്ള അയല്‍ സംസ്ഥാനങ്ങളോടും താരങ്ങള്‍ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഞങ്ങൾ കേരളത്തിനായും ചെന്നൈയ്ക്കായും സൈന്യത്തിനായും മുന്നോട്ടുവന്നിരുന്നു. ഇപ്പോള്‍ ഞങ്ങളുടെ നാടിനും ജനങ്ങള്‍ക്കും നിങ്ങളുടെ സഹായം വേണമെന്നാണ് വിജയ ദേവരകൊണ്ടെ ട്വിറ്ററില്‍ കുറിച്ചത്.
വിജയ് ദേവര കൊണ്ടെ
2018 ല്‍ കേരളം നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം നേരിട്ടപ്പോള്‍ വിജയ് ദേവര കൊണ്ടെ അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായധനം നല്‍കിയിരുന്നു. അതേസമയം, ഹൈദരബാദില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യവും ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തുണ്ട്. 6000 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
നഗരത്തില്‍ വേണം
നഗരത്തിലെ മുഴുവന്‍ എംഎല്‍എമാരും മറ്റ് ജനപ്രതിനിധികളും സ്വന്തം മണ്ഡലത്തില്‍ ഉണ്ടാവണമെന്നും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമാകണമെന്നും നിര്‍ദേശമുണ്ട്. മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് അത്യാവശ്യമായി വേണ്ട സഹായ ധനമെത്തിക്കാന്‍ കെ ചന്ദ്രശേഖര റാവും ആഹ്വാനം ചെയ്തിട്ടുണ്ട്.
അരവിന്ദ് കെജ്രിവാള്‍
ഹൈദരബാദിലെ എംപിമാരും എംഎല്‍എമാരും രണ്ട് മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ 15 കോടി രൂപ തെലങ്കാനയ്ക്ക് സഹായമായി പ്രഖ്യാപിച്ചിട്ടുണ്ട്. സഹായധനത്തോടൊപ്പം രക്ഷാപ്രവര്‍ത്തനത്തിനുള്ള ബോട്ടുകളും കമ്പിളികളും നീന്തല്‍ വിദഗ്ധരേയും അയക്കുമെന്ന് തമിഴ്നാട് ആന്ധ്രാ പ്രദേശ് സംസ്ഥാന സര്‍ക്കാറുകള്‍ അറിയിച്ചിട്ടുണ്ട്.
1908 ന് ശേഷം
1908 ന് ശേഷം ഹൈദരബാദ് നഗരം നേരിടുന്ന ഏറ്റവും വലിയ മഴക്കെടുതിയാണ് ഇത്. 40,000 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കേന്ദ്ര സർക്കാരിനോട് 1,380 കോടിയുടെ സഹായം അഭ്യർഥിച്ച് ഇടകാല റിപ്പോർട്ട് നൽകി. രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം ശനിയാഴ്ച രാത്രിയോടെയായിരുന്നു നഗരത്തില്‍ വീണ്ടും മഴ ശക്തമായത്.