ആൺ സുഹൃത്തിനൊപ്പം പോകാനൊരുങ്ങി പെൺകുട്ടി; കോടതി വളപ്പിൽ സംഘർഷം, സിപിഎം നേതാക്കൾക്കെതിരെ കേസ്
ആൺസുഹൃത്തിനൊപ്പം പോയ പെൺകുട്ടി കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരായിരുന്നു. ഇതിന് പിന്നാലെയാണ് കോടതി വളപ്പിൽ നടകീയ രംഗങ്ങൾ അരങ്ങേറിയത്

ഇടുക്കി: ആൺ സുഹൃത്തിനൊപ്പം പോകാൻ കോടതി അനുമതി നൽകിയതിന് പിന്നാലെ കോളേജ് വിദ്യാർത്ഥിനിയെ കോടതി വളപ്പിൽ നിന്നും ബലമായി പിടിച്ച് കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ സി പി എം ജില്ലാ നേതാക്കൾ ഉൾപ്പെടെ 14 പേർക്കെതിരെ കേസ്. പെൺകുട്ടിയുടെ അച്ഛൻ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസെടുത്തത്. ആൺസുഹൃത്തിനൊപ്പം പോയ പെൺകുട്ടി കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരായിരുന്നു. ഇതിന് പിന്നാലെയാണ് കോടതി വളപ്പിൽ നടകീയ രംഗങ്ങൾ അരങ്ങേറിയത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
പുറപ്പുഴ ശാന്തിഗിരി കോേളജിലെ ബിരുദവിദ്യാര്‍ഥിനിയും മലപ്പുറം സ്വദേശിയും കെ.എസ്.എഫ്.ഇ. ജീവനക്കാരനുമായ യുവാവുമായി സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ടാണ് പ്രണയത്തിലായത്. കഴിഞ്ഞ ദിവസം പെൺകുട്ടി ആൺ സുഹൃത്തിനൊപ്പം മലപ്പുറത്തേക്ക് പോയി. തുടർന്ന് പെൺകുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ പിതാവ് കരിങ്കുന്നം സ്റ്റേഷനിൽ പരാതി നൽകി.
പോലീസ് അന്വേണത്തിൽ പെൺകുട്ടി മലപ്പുറത്താണെന്ന് കണ്ടെത്തി. തുടർന്ന് കോടതിയിൽ ഹാജരാക്കി. കോടതിയിൽ വെച്ച് ആർക്കൊപ്പം പോകണമെന്ന ചോദ്യത്തിന് സുഹൃത്തിനൊപ്പം ജീവിക്കാനാണ് താത്പര്യമെന്ന് പെൺകുട്ടി അറിയിക്കുകയായിരുന്നു. ഇത് കോടതിയും അംഗീകരിച്ചു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇരുവരും പോകാനൊരുങ്ങുന്നതിനിടയിലായിരുന്നു സി പി എം പ്രവർത്തകനായ പിതാവും മറ്റ് സുഹൃത്തുക്കളും ചേർന്ന് പെൺകുട്ടിയേയും സുഹൃത്തിനേയും കൈകാര്യം ചെയ്യാൻ ശ്രമിച്ചത്.
തൊടുപുഴ മേഖലയിലെ സി.പി.എമ്മിന്റെ രണ്ട് ഏരിയാ സെക്രട്ടറിമാരും ഏരിയാ കമ്മിറ്റി അംഗങ്ങളുമടക്കമുള്ളവരുമെത്തിയത്. ഇവർ പെൺകുട്ടിയെ വാഹനത്തിൽ നിന്ന് ഇറക്കി കൊണ്ടുവരാനും വാഹനം തട്ടിയെടുക്കാനും ശ്രമിക്കുകയായിുന്നു. സാഹചര്യം സംഘർഷഭരിതമായതോടെ വിവിധ സ്റ്റേഷനുകളില്‍ നിന്നായി തൊടുപുഴ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ നൂറോളം പോലീസുകാര്‍ മുട്ടത്തെത്തി. സംഭവത്തിൽ സി പി എമ്മിന്റെ ഏരിയാ സെക്രട്ടറിമാരായ ടി.ആര്‍. സോമന്‍, മുഹമ്മദ് ഫൈസല്‍ എന്നിവര്‍ ഉള്‍പ്പെടെ 11 സി.പി.എം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. ആൺസുഹൃത്തിനും രണ്ട് ബന്ധുക്കൾക്കുമെതിരേയും പോലീസ് കേസ് എടുത്തിട്ടുണ്ട്.












Click it and Unblock the Notifications