ഭാര്യയെ കൊന്ന് സ്വര്‍ണം കൈക്കലാക്കി; വിറ്റ പണവുമായി തമിഴ്‌നാട്ടില്‍ ഒളിവ് ജീവിതം, ഒടുവില്‍
കട്ടപ്പന: കാഞ്ചിയാറില്‍ യുവതിയെ കൊന്ന് പുതപ്പില്‍ പൊതിഞ്ഞ് വീട്ടിനുള്ളിലെ കട്ടിലിനടിയില്‍ ഒളിപ്പിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പേഴുങ്കണ്ടം വട്ടമുകളേല്‍ ബിജേഷ് ബെന്നിയെയാണ് കുമളിയില്‍ നിന്ന് പൊലീസ് പിടികൂടിയത്. ഇയാളുടെ ഭാര്യയും നഴ്‌സറി അധ്യാപികയുമായ അനുമോള്‍ എന്ന് വിളിക്കുന്ന പി ജെ വത്സമ്മയാണ് കൊല്ലപ്പെട്ടത്. അറസ്റ്റ് ചെയ്ത ബെന്നിയെ ചോദ്യം ചെയ്തപ്പോള്‍ കൊലയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.
കൊലയ്ക്ക് ശേഷം പ്രതി തമിഴ്‌നാട്ടിലേക്ക് കടന്നിരുന്നു. തുടര്‍ന്ന് ഞായറാഴ്ചയാണ് തിരികെ എത്തിയത്. തുടര്‍ന്ന് കടപ്പന- കുമളി പൊലീസ് സ്റ്റേഷനിലെ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. തലയ്‌ക്കേറ്റ ക്ഷതമായിരുന്നു മരണത്തിന് കാരണണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തനിക്കെതിരെ വനിത സെല്ലില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യത്തിലാണ് കൊലപാതകം നടത്തിയതെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി.

വത്സമ്മയും ബിജേഷും തമ്മില്‍ കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നു. തന്നെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നെന്ന് ചൂണ്ടിക്കാണിച്ച് ഒന്നര ആഴ്ച മുമ്പാണ് ഇവര്‍ വനിത സെല്ലില്‍ പരാതി നല്‍കിയത്. മാര്‍ച്ച് 17ന് വത്സമ്മയെ കാണാതായെന്ന പരാതിയുമായി ബിജേഷ് പൊലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ ചൊവ്വാഴ്ച വൈകീട്ടോടെയാണ് ഇവര്‍ കൊല്ലപ്പെട്ടെന്ന വിവരം പുറം ലോകം അറിയുന്നത്.
വീടിനുള്ളില്‍ കണ്ടെത്തിയ മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടായിരുന്നു. ഭര്‍ത്താവ് ബിജേഷ് സംഭവം നടക്കുന്ന സമയത്ത് വീട്ടിലുണ്ടായിരുന്നു എന്നതിന് പൊലീസിന് തെളിവ് ലഭിച്ചിരുന്നു. കൂടാതെ 19ന് വത്സമ്മയുടെ ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോള്‍ അവരെ തന്ത്രപൂര്‍വം ബിജേഷ് മടക്കി അയച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം കണ്ടെത്തിയതിന് ശേഷമാണ് ഇയാള്‍ ഒളിവില്‍ പോയത്.
ഇയാളുടെ പോണ്‍ കുമളിക്ക് സമീപമുള്ള വനമേഖലയില്‍ ഉപേക്ഷിച്ചിരുന്നു. ഇതോടെ സൈബര്‍ സെല്ലുമായി ചേര്‍ന്നുള്ള പൊലീസ് അന്വേഷണത്തിന്റെ വഴിയടഞ്ഞു. തുടര്‍ന്ന് ഡി വൈ എസ് പി നിഷാദ് മോന്റെ നേതൃത്വത്തില്‍ അഞ്ച് സ്വാഡുകള്‍ രൂപീകരിച്ചായിരുന്നു അന്വേഷണം നടത്തിയത്. ഞായറാഴ്ച രാവിലെയാണ് പ്രതി തമിഴ്‌നാട്ടില്‍ നിന്ന് ബസില്‍ കയറി കുമളിയില്‍ എത്തിയത്.
പ്രതിയെ ചിലര്‍ തിരിച്ചറിഞ്ഞതോടെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വത്സമ്മയുടെ ഫോണ്‍ ബിജേഷ് വിറ്റെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഈ ഫോണില്‍ കേസിന് വേണ്ട ഒരുപാട് തെളിവുകളുണ്ട്. ബിജേഷിനെ കുറിച്ച് പിതൃ സഹോദരിക്ക് അയച്ച സന്ദേശങ്ങള്‍ ഈ ഫോണിലാണുള്ളത്. അതേസമയം, വത്സമ്മ മറ്റാരുടെ കൂടെ പോയെന്നാണ് ബന്ധുക്കളോട് പ്രതി പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് ഇയാള്‍ കട്ടപ്പന പൊലീസില്‍ പരാതി നല്‍കിയിരുന്നു.
വത്സമ്മയെ കൊന്നശേഷം അവരുടെ ആഭരങ്ങളും ബിജേഷ് കൈക്കലാക്കിയിരുന്നു. ആഭരണം കാഞ്ചിയാറില്‍ പണയം വയ്ക്കുകയായിരുന്നു. ഫോണ്‍ കട്ടപ്പന ബീവറേജസ് കോര്‍പ്പറേഷന് സമീപത്ത് വച്ച് പരിചയപ്പെട്ട ഒരാള്‍ക്ക് വില്‍ക്കുകയായിരുന്നു. ഈ പണം ഉപയോഗിച്ചാണ് ഇയാള്‍ ഇത്രയും ദിവസം ഒളിവില്‍ കഴിഞ്ഞത്. പണം തീര്‍ന്നതോടെ തമിഴ്‌നാട്ടില്‍ നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമായി. ഇതോടെയാണ് കേരളത്തിലേക്ക് മടങ്ങിയെത്തിയത്.
അനുമോള്‍ ഭര്‍ത്താവില്‍ നിന്ന് നിരന്തരം ഗാര്‍ഹിക പീഡനം നേരിട്ടെന്നാണ് വിവരം. തന്നെ ഭര്‍ത്താവ് പീഡിപ്പിക്കുന്നെന്ന് ചൂണ്ടിക്കാണിച്ച് മസ്‌കറ്റിലെ പിതൃസഹോദരിക്ക് സന്ദേശം അയച്ചിരുന്നു. മദ്യപിച്ചെത്തിയ ഭര്‍ത്താവ് മോശമായ രീതിയില്‍ സംസാരിക്കുകയാണെന്നാണ് സന്ദേശം. എവിടെയെങ്കിലും പോയി പണി ചെയ്തു ജീവിക്കാനുള്ള കഴിവ് തനിക്കുണ്ട്.
തന്റെ വീട്ടിലേക്ക് പോകണമെന്നൊന്നുമില്ല. ഏതെങ്കിലും മഠത്തിലെങ്കിലും പോയി നില്‍ക്കാന്‍ കഴിയുമല്ലോ. ഇതു ജീവിക്കാനും മരിക്കാനും വിടാത്ത സാഹചര്യമാണ്. ജീവിതം മടുത്തു. ഒരു മനുഷ്യനും കണ്ടുപിടിക്കാത്ത രീതിയില്‍ എവിടേലും പോയി ജീവിക്കണമെന്നാണ് അനുമോള്‍ സന്ദേശത്തില്‍ അറിയിച്ചത്.












Click it and Unblock the Notifications