സ്വപ്നങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിച്ച് അഭി... നഷ്ടമായത് ഒരു നാടിന്റെ ജീവന്‍, പകയിൽ ഇല്ലാതായത്..
വട്ടവട: എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി അഭിമന്യൂവിന്റെ മരണം വട്ടവടയെന്ന ദേശത്തിന് ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല.അഭിയെന്നാണ് സ്‌നേഹത്തോടെ ഈ നാട്ടുകാര്‍ അഭിമന്യൂവിനെ വിളിച്ചിരുന്നത്. വട്ടവടക്കാരുടെ സ്വന്തം അഭി. രാഷ്ട്രീയം മാത്രമായിരുന്നില്ല അഭിയെ എല്ലാവരുടെയും പ്രിയപ്പെട്ടവനാക്കിയത്. രാഷ്ട്രീയത്തിനപ്പുറം ദേശക്കാരുടെ വലിയൊരു സൗഹൃദ വലയം അഭിക്കു ചുറ്റുമുണ്ടായിരുന്നു. പ്രതികാരത്തിന്റെ ദാഹവുമായി എത്തിയവര്‍ നെഞ്ചിലെ ചോര ചീന്തി അഭിയുടെ ജീവനെടുത്തപ്പോള്‍ ഒരുപാട് സ്വപ്‌നങ്ങള്‍ ബാക്കിയാക്കിയാണ് അഭി മടങ്ങുന്നത്.
ഒരു ദേശത്തിന്റെ, തനിക്കുവേണ്ടി കാത്തിരുന്ന സൗഹൃദങ്ങളുടെ, തന്റെ കുടുംബത്തിന്റെ. എല്ലാം യാഥാര്‍ത്ഥ്യമാകാത്ത സ്വപനങ്ങളായി ഈ മണ്ണില്‍ അവശേഷിക്കുന്നു. പട്ടിണിയും ദാരിദ്രവും അറിഞ്ഞു വളര്‍ന്ന അഭിയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു മഹാരാജാസ് കോളേജില്‍ പഠിക്കുകയെന്നത്.ആ നാട്ടില്‍ നിന്ന് ജില്ലക്ക് പുറത്തുപ്പോയി പഠിക്കുന്ന ആദ്യത്തെ വ്യക്തിയും അഭിമന്യുതന്നെയായിരുന്നു. തമിഴ് കുടുംബങ്ങള്‍ പാര്‍ക്കുന്ന കൊട്ടക്കമ്പൂരിലെ ചെറിയൊരു ലയമാണ് അഭിയുടെ പഠ്യവഴിയില്‍ അവനു കൂട്ടായി ഉണ്ടായിരുന്നത്.

കൂലിപ്പണിക്കാരായ മനോഹരന്റെയും കൗസല്യയുടെയും ഇളയമകനാണ് അഭിമന്യു, കുറഞ്ഞ വിദ്യാഭ്യാസം നേടി വന്നിരുന്ന വട്ടവട ദേശത്ത് ലയങ്ങളിലെ കുട്ടികളെ സ്‌കൂളിലയക്കുന്നതടക്കം വിദ്യാര്‍ത്ഥി സമൂഹത്തിന് പ്രയോചനമാകുന്ന പല പ്രവര്‍ത്തനങ്ങളും അഭി സ്വന്തം നാടിനായി ഏറ്റെടുത്ത് നടത്തി വന്നിരുന്നു. രാഷ്ട്രീയത്തിനപ്പുറം കാത്തു സൂക്ഷിച്ച സൗഹൃദം ക്രൂരമായ കരങ്ങളാല്‍ ഈ മണ്ണില്‍ തളക്കപ്പെട്ടു കഴിഞ്ഞു. കലാലയമുറ്റത്ത് ചോരയുടെ മണമുള്ള ചെങ്കൊടികള്‍ പാറുന്നുണ്ടാകും. സഖാവ് എന്ന വിളകേള്‍ക്കാന്‍ ഇനി കൂട്ടുകാര്‍ക്കിടയിലും അഭിയില്ല. കാലം ബാക്കിവെച്ച അഭിയുടെ സ്വപനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അവന്റ സുഹൃത്തുക്കള്‍ മുന്നോട്ടിറങ്ങുകതന്നെ ചെയ്യും. ഒപ്പം ശ്വാസമടക്കി പിടിച്ച് ഒരു ഗ്രാമവും.












Click it and Unblock the Notifications