നെടുങ്കണ്ടം കസ്റ്റഡി മരണം: പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടാൻ നിർദേശം
ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തിൽ പ്രതികളായ പോലീസുകാരെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ സംസ്ഥാന സർക്കാർ. ജസ്റ്റിസ് കെ നാരായണ കുറുപ്പിന്റെ ശുപാർശയെത്തുടർന്നാണ് സർക്കാർ നടപടിക്കൊരുങ്ങുന്നത്. കേസിലെ പ്രതികളായ സബ് ഇൻസ്പെക്ടർ കെ സാബു, എഎസ്ഐ റജിമോൻ, പോലീസ് ഡ്രൈവർ നിയാസ്, സജീവ് ആന്റണി, ഹോം ഗാർഡ് ജയിംസ്, സിവിൽ പോലീസ് ഓഫീസർ ജിതിൻ കെ ജോർജ്ജ്, എഎസ്ഐ റോയ് കെ വർഗീസ്, സീനിയർ എഎസ്ഐ ബിജു ലൂക്കോസ്, വനിതാ സിവിൽ പോലീസ് ഓഫീസർ ഗീതാ ഗോപിനാഥ് എന്നിവരെയാണ് ഇതോടെ പിരിച്ചു വിടുക. കെഎ സാബുവാണ് കേസിലെ ഒന്നാം പ്രതി. കസ്റ്റഡി മരണങ്ങളിൽ പ്രതികളാകുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന കമ്മീഷൻ ശുപാർശ ചെയ്തിരുന്നു. ഇതേത്തുടർന്നാണ് നടപടി.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിള്‍ 311 (2) പ്രകാരമാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. പോലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട രാജ് കുമാറിന്റെ കുടുംബത്തിന് പ്രതികൾ നഷ്ടപരിഹാരം നൽകാനും ഇതോടെ നിർദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് കെ നാരായണ കുറുപ്പ് കമ്മീഷന്റെ കണ്ടെത്തലുകളും ശുപാർശയും സർക്കാർ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. കസ്റ്റഡി മരണത്തിൽ ഒമ്പത് പോലീസുകാരും കുറ്റക്കാരാണെന്ന് കാണിച്ച് സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത രാജ്കുമാറിനെ കസ്റ്റഡിയിൽ വെച്ച് ക്രൂര പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തുകയായിരുന്നു.

സമാനതകളില്ലാത്ത പീഡനമാണ് രാജ്കുമാറിന് പോലീസ് സ്റ്റേഷനിൽ വെച്ച് അനുഭവിക്കേണ്ടിവന്നതെന്നാണ് കുറ്റപത്രത്തിൽ പരാമർശിക്കുന്നത്. 2019 ജൂണ്‍ 12 മുതല്‍ 15 വരെ കസ്റ്റഡിയിൽ പാർപ്പിച്ചായിരുന്നു പീഡനത്തിനിരയാക്കിയതെന്നും സിബിഐ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 1 സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ജൂൺ 12 നാണ് രാജ്കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ 15 ന് മാത്രമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതിനെല്ലാം ശേഷമായിരുന്നു രാജ്കുമാറിന്റെ മരണം.












Click it and Unblock the Notifications