12 കോടി ഡോസ് വാക്സിൻ ഇതുവരെ നൽകിക്കഴിഞ്ഞു, കൊവിഡിനെതിരെ വൻ പോരാട്ടമെന്ന് പ്രധാനമന്ത്രി
ദില്ലി: രാജ്യം കൊവിഡിനെതിരെ വലിയ പോരാട്ടമാണ് നടത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് രാജ്യത്ത് രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കൊവിഡ് പ്രതിരോധത്തിനായി പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകരേയും മുന്നണിപ്പോരാളികളേയും പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. ആരോഗ്യപ്രവര്‍ത്തകര്‍ സ്വന്തം ജീവനും കുടുംബവും മറന്നാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടാം തരംഗം രാജ്യത്ത് കൊടുങ്കാറ്റ് പോലെയാണ് വന്നത് എന്നും പ്രധാനമന്ത്രി പറഞ്ഞു.
തദ്ദേശീയമായി രണ്ട് വാക്‌സിനുകള്‍ വികസിപ്പിക്കാന്‍ രാജ്യത്ത് സാധിച്ചുവെന്ന് മോദി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ ആണ് രാജ്യത്ത് ആരംഭിച്ചത്. ഏറ്റവും വില കുറഞ്ഞ വാക്‌സിന്‍ ലഭിക്കുന്നത് ഇന്ത്യയില്‍ ആണെന്നും പ്രധാനമന്ത്രി പറഞ്ഞു. വളരെ വേഗത്തിലാണ് രാജ്യത്ത് വാക്‌സിനേഷന്‍ നടക്കുന്നത്. 12 കോടി ഡോസ് കൊവിഡ് വാക്സിൻ ഇതുവരെ നൽകിക്കഴിഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുന്നതിന്റെ ഗുണം സാധാരണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കുമാണ് ലഭിക്കുന്നത് എന്നും പ്രധാനമന്ത്രി പറഞ്ഞു.

മെയ് 1 മുതല്‍ 18 വയസ്സ് കഴിഞ്ഞവര്‍ക്ക് കൂടി കൊവിഡ് വാക്‌സിന്‍ നല്‍കുകയാണ്. രാജ്യത്ത് വാക്‌സിന്‍ നിര്‍മ്മാണം വര്‍ധിപ്പിക്കുമെന്നും എല്ലാ മരുന്ന് കമ്പനികളുടേയും സഹായം അക്കാര്യത്തിലുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി അത് പരിഹരിക്കാനുളള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട് എന്നും വ്യക്തമാക്കി. കൊവിഡ് കാരണം ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. വെല്ലുവിളി വലുതാണെങ്കിലും രാജ്യമത്ത് ധൈര്യത്തോടെ മറികടക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.












Click it and Unblock the Notifications