13കാരി കരഞ്ഞാല്‍ കണ്ണീരല്ല, പകരം ചോര!
ലഖ്‌നൊ: മറ്റേതൊരു സാധാരണ പെണ്‍കുട്ടിയെയും പോലെയാണ് ട്വിങ്കിള് ദ്വിവേദി.. കണ്ടാലോ പെരുമാറ്റത്തിലോ ഒരു വ്യത്യാസവും കാണാനുണ്ടാകില്ല. പക്ഷേ ട്വിങ്കിള്‍ കരഞ്ഞാല്‍ കളി മാറും. കണ്ണീരിന് പകരം ചോരയായിരിക്കും ട്വിങ്കിളിന്റെ കണ്ണിലൂടെ പുറത്തുവരിക. ഉത്തര്‍ പ്രദേശിലെ ലഖ്‌നൊ സ്വദേശിനിയാണ് 13 കാരിയായ ട്വിങ്കിള്‍.
കരഞ്ഞാല്‍ ചോര വരുന്ന പെണ്‍കുട്ടി എന്ന് പറഞ്ഞാല്‍ ട്വിങ്കിളിനെ എല്ലാവര്‍ക്കും മനസിലാകും. പക്ഷേ ഡോക്ടര്‍മാര്‍ അടക്കം ആര്‍ക്കും മനസിലാകാത്ത മറ്റൊരു കാര്യമുണ്ട്. എന്താണ് ട്വിങ്കിളിന്റെ അസുഖമെന്നത്. അസാധാരണമായ ഈ അസുഖത്തിന്റെ പേര് പോലും പിടികിട്ടാതെ കുഴങ്ങുകയാണ് ട്വിങ്കിളിന്റെ മാതാപിതാക്കള്‍.
കണ്ണില്‍ നിന്ന് മാത്രമല്ല, തലയില്‍ നിന്നും കൈ കാലുകളില്‍ നിന്നും ട്വിങ്കില്‍ ചോരയൊഴുക്കിക്കൊണ്ടിരിക്കും. മുറിവ് പോയിട്ട് മുറിവിന്റെ പാട് പോലും കാണാനുണ്ടാവില്ല. ട്വിങ്കിളിനെയും കൊണ്ട് മാതാപിതാക്കള്‍ ഒട്ടേറെ ഡോക്ടര്‍മാരുടെ അടുത്ത് കൊണ്ട് പോയി. രോഗമെന്തെന്ന് തിരിച്ചറിയാന്‍ പോലും പറ്റിയില്ല. നടത്തിയ ചികിത്സകളുടെ കാര്യം പിന്നെ പറയണോ.
ഡോക്ടര്‍മാരില്‍ പ്രതീക്ഷയറ്റ അച്ഛനമ്മമാര്‍ ട്വിങ്കിളിനെ കൂട്ടി അമ്പലങ്ങളിലും പള്ളികളിലും പോയി. പൂജാരിമാരെയും മന്ത്രവാദികളെയും കണ്ടു. ആരും സഹായിച്ചില്ല. ബാധയാണെന്ന് കരുതി അത് ഒഴിപ്പിക്കാന്‍ ശ്രമിച്ചു. പ്രശസ്ത ശിശുരോഗ വിദഗ്ധനായ ഡോ. ജോര്‍ജ്ജ് ബുക്കാനന്റെ ചികിത്സയിലാണ് ഇപ്പോള്‍ ട്വിങ്കിള്‍. ഐ ബി ൻ ചാനലാണ് അസാധാരണമായ ഈ പ്രതിഭാസം റിപ്പോര്‍ട്ട് ചെയ്തത്.