കൊറോണ വൈറസ്: ഗുജറാത്തിൽ 14 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; രോഗം സ്ഥിരീകരിച്ചത് രണ്ട് ദിവസം മുമ്പ്
അഹമ്മദാബാദ്: ഗുജറാത്തിൽ കൊറോണ വൈറസ് ബാധിച്ച് 14 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഏപ്രിൽ അഞ്ചിന് രോഗം സ്ഥിരീകരിച്ച ആൺകുട്ടി വിവിധ അവയവങ്ങൾ തകരാറിലായതോടെയാണ് മരിക്കുന്നതെന്നാണ് അധികൃതർ നൽകുന്ന വിവരം. ഗുജറാത്തിൽ കൊറോണ വൈറസ് ബാധിച്ച് മരിക്കുന്ന പ്രായം കുറഞ്ഞ കുട്ടികൂടിയാണ്. ഗുജറാത്തിലെ ജാംനാ നഗറിലാണ് സംഭവം. അതിഥി തൊഴിലാളിയുടെ മകനാണ് മരിച്ച കുട്ടി. ജാമംനാ നഗറിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചതെന്നാണ് ഔദ്യോഗിക വിവരം.
ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതൽ തന്നെ കുട്ടിയുടെ ആരോഗ്യ നില ഗുരുതരമായി തുടർന്നുവരികയായിരുന്നു. രണ്ട് ദിവസം മുമ്പാണ് കുട്ടിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. തുടർന്ന് വെന്റിലേറ്ററിൽ കഴിയുന്നതിനിടെ വിവിധ അവയവങ്ങൾ തകരാറിലായതോടെ മരണം സംഭവിക്കുകയായിരുന്നു. കൊവിഡ് മരണത്തിന് കീഴടങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ രോഗിയായി കുട്ടി മാറുകയായിരുന്നു. ഇതോടെ ഗുജറാത്തിൽ കൊണ ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയിട്ടുണ്ട്.

ജാംനാ നഗർ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ കേസ് കൂടിയാണിത്. ഗുജറാത്തിൽ കൊറോണ സ്ഥിരീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രോഗി കൂടിയാണിത്. കുട്ടിക്ക് രോഗം സ്ഥിരീകരിച്ചതോടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ അധികൃതർ ശ്രമിച്ചിരുന്നുവെങ്കിലും കഴിഞ്ഞിരുന്നില്ല. ഉത്തർപ്രദേശ് സ്വദേശികളായ രക്ഷിതാക്കൾ തൊഴിലാളികളാണ്. രക്ഷിതാക്കളിലും ഒരു തരത്തിലുള്ള രോഗ ലക്ഷണങ്ങളും പ്രകടമായിട്ടില്ല. എന്നാൽ ഇവരെ നിരീക്ഷണത്തിലാക്കിയതായി അധികൃതർ വ്യക്തമാക്കി. ഗുജറാത്തിൽ 175 പേർക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. 16 രോഗം ബാധിച്ച് മരണമടയുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 508 പേർക്കാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4789 ആയിരുന്നു. 124 പേരാണ് ഇന്ത്യയിൽ കൊറോണ ബാധയെത്തുടർന്ന് മരിച്ചത്. ചൊവ്വാഴ്ച മാത്രം 13 പേരാണ് രാജ്യത്ത് മരണമടഞ്ഞത്.












Click it and Unblock the Notifications