രാഹുലിന്റെ ചോദ്യങ്ങളെ നേരിടാൻ പേടി! ആ പതിനഞ്ച് മിനിട്ട് മതി മോദി തകർന്നടിയാൻ
നരേന്ദ്രമോദി പ്രധാനമന്ത്രിയുടെ അധികാര കസേരയിലെത്തിയിട്ട് നാലുവർഷമായിട്ടും ഇതുവരെ മാധ്യമങ്ങളെ അഭിമുഖീകരിക്കാത്തത് ഏറെ വിവാദമായിരുന്നു. മുൻകൂട്ടി തയ്യാറാക്കിയ പ്രസംഗങ്ങൾക്ക് അപ്പുറത്ത് ചോദ്യങ്ങളെ അഭിമുഖീകരിക്കാനുള്ള ശേഷി മോദിക്കില്ലെന്നായിരുന്നു വിമർശകരുടെ വാദം. ഇതിന് ബലമേകുകയാണ് രാഹുൽ ഗാന്ധിയുടെ സംവാദ വെല്ലുവിളിയും മോദിയുടെ പ്രതികരണവും.
കർണാടക നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ ഗാന്ധി ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 15 മിനുട്ട് സംവാദത്തിന് വെല്ലുവിളിച്ചു. ഇതിന് തയ്യാറാകാതെ തിരിച്ച് രാഹുലിനെ 15 മിനുട്ട് സമയത്തേക്ക് കർണാടക സർക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് പറയാൻ വെല്ലുവിളിക്കുകയാണ് മോദി ചെയ്തത്. മോദിയുടെ നടപടിയെ ആരാധകർ പുകഴ്ത്തുമ്‌പോൾ സംവാദത്തോടുള്ള ഭയമാണ് പുറത്തുവന്നതെന്ന് കോൺഗ്രസുകാരും വാദിക്കുന്നു.
ഇളക്കി മറിക്കുന്നു
കർണ്ണാടക തിരഞ്ഞെടുപ്പിനെ വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ട്രയലായി പോലും വിലയിരുത്തപ്പെടുന്നതിനാൽ കന്നഡ മണ്ണിലെ വിജയം കോൺഗ്രസിനും ബിജെപിക്കും നിർണ്ണായകമാണ്. ഇതുകൊണ്ടുതന്നെ സംസ്ഥാനത്തെ പ്രചാരണം സിദ്ധരാമയ്യ- യെദ്യൂരപ്പ അച്ചുതണ്ടിൽ നിന്നും രാഹുൽ- മോദി വലയത്തിലേക്ക് കേന്ദ്രീകരിച്ചിട്ടുണ്ട്. ആരോപണ, പ്രത്യാരോപണങ്ങളുമായി ഇരുനേതാക്കളും കർണ്ണാടകയെ ഇളക്കി മറിക്കുകയാണ്.
കരുത്തേകിയേനെ
രാജ്യത്ത് അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളുടെ മുന്നോടിയായി പുറത്തുവന്ന സർവേ ഫലങ്ങളെല്ലാം ബിജെപിയുടെ വലിയ മുന്നേറ്റമായിരുന്നു പ്രവചിച്ചിരുന്നതെങ്കിൽ കർണ്ണാടകയിൽ കോൺഗ്രസിനാണ് മുൻതൂക്കം. സിദ്ധരാമയ്യ നേതൃത്വമേകുന്ന കോൺഗ്രസ് സർക്കാർ അധികാരം നിലനിർത്തുമെന്ന സർവേ ഫലങ്ങൾ കോൺഗ്രസിന് ദേശീയതലത്തിലടക്കം പുതുജീവനേകിയിട്ടുണ്ട്. കേന്ദ്രത്തിൽ അധികാരത്തിലേറിയ ശേഷം ഇതുവരെ ഇങ്ങനെയൊരു വെല്ലുവിളിയും പ്രതിസന്ധിയും ബിജെപിക്ക് നേരിടേണ്ടി വന്നിട്ടില്ല. ഇതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സംവാദ വെല്ലുവിളി നടത്തിയത്.
തയ്യാറായില്ല
എന്നാൽ ഇതേറ്റെടുക്കാൻ മോദി തയ്യാറായില്ല. വെല്ലുവിളി ഏറ്റെടുത്ത് രാഹുലിനെ പരാജയപ്പെടുത്തിയിരുന്നെങ്കിൽ അത് ബിജെപിക്ക് പ്രതിസന്ധികൾ അതിജീവിക്കാനുള്ള കരുത്തേകുമായിരുന്നു. എന്നാൽ രാഹുലിനോട് 15 മിനിറ്റ് സംവാദം നടത്തി ജയിക്കാനുള്ള കഴിവ് മികച്ച പ്രാസംഗികനെന്ന് ആരാധകർ വിലയിരുത്തുന്ന മോദിക്കില്ലെന്ന് ദ പ്രിന്റിലെ ലേഖനത്തിൽ ധ്രുവ് രാതി പറയുന്നു.
അന്ന് ഇറങ്ങിപ്പോയി, മിണ്ടാതിരുന്നു
മോദിയുമായി കരൺഥാപ്പർ നടത്തിയ അഭിമുഖത്തിൽ അഞ്ച് മിനുട്ടിനിടെ തന്നെ മോദി വെള്ളം കുടിച്ചു. രോഷാകുലനായി അദ്ദേഹം സ്റ്റുഡിയോ വിട്ട് ഇറങ്ങിപ്പോയി. മറ്റൊരു സന്ദർഭത്തിൽ ഇഷ്ടപ്പെടാത്ത ഒരുചോദ്യം റിപ്പോർട്ടർ ചോദിച്ചതിനെ തുടർന്ന് മോദി ഒരു ഹെലികോപ്റ്റർ യാത്രയിലുടനീളം മൗനിയായി ഇരുന്നു. മുൻകൂട്ടി തയ്യാറാക്കാത്ത പ്രതികരണങ്ങളുടെ കാര്യത്തിൽ മോദി ദുർബലനാണ് ഈ സംഭവങ്ങൾ തെളിയിക്കുന്നു. മുൻകൂട്ടി തയ്യാറാക്കാത്ത, വസ്തുനിഷ്ഠമായ ചോദ്യങ്ങൾക്ക് മുന്നിൽ മോദി വൻപരാജയമാണെന്ന വസ്തുത ഇതിനകം തെളിയിക്കപ്പെട്ടതാണ്. അതുകൊണ്ട് തന്നെ സംവാദങ്ങൾക്ക് ഒരിക്കലും മോദി തയ്യാറാകില്ലെന്നും ലേഖനം പറയുന്നു.
എല്ലാം പിആറിന്റെ കളി
പബ്ലിക് റിലേഷൻസും പ്രതിച്ഛായ നിർമ്മിതിയും കൂടെയുണ്ടെങ്കിൽ ഏതൊരു സാധാരണ കളിക്കാരനെയും വിരാട് കോഹ്ലിയായി ചിത്രീകരിക്കാനാവും. ഇതിന് ഉദാഹരണമാണ് നരേന്ദ്ര മോദി. ചോദ്യങ്ങൾക്ക് നേരിട്ട് വരുന്നത് ഒഴിവാക്കുക എന്ന തന്ത്രമാണ് ഇതിനായി മോദി പയറ്റുന്നത്. രാഹുൽ ഗാന്ധിയുമായി 15 മിനുട്ട് സംവാദത്തിലേർപ്പെട്ടാൻ മോദിയുടെ യഥാർത്ഥ രൂപം പുറത്തുവരും. പി.ആർ തകർച്ചയായിരിക്കും ഉണ്ടാകാൻ പോകുന്നത്. പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷം മുൻകൂട്ടി തയ്യാറാക്കി മാത്രമേ മോദി പ്രസംഗിച്ചിട്ടൊള്ളൂ. പി.ആറിന്റെ ചിറകിലാണ് മോദി പറക്കുന്നതെന്നും ധ്രുവ് രാതി അഭിപ്രായപ്പെടുന്നു.