ഇന്ത്യ- ചൈന സൈനിക മേധാവികളുടെ 15-ാം റൗണ്ട് ചർച്ച ഇന്ന്, ചുഷൂലിൽ വെച്ച് കൂടിക്കാഴ്ച
ലഡാക്ക്; ഇന്ത്യ ചൈന സൈനിക മേധാവികളുടെ 15-ാം റൗണ്ട് ചർച്ച ഇന്ന് ചുഷൂലിൽ നടക്കും. കിഴക്കൻ ലഡാക്കിൽ ഏകദേശം രണ്ട് വർഷമായി തുടരുന്ന തർക്കമാണ് ചർച്ചാ വിഷയം. എന്നാൽ ചർച്ചയിൽ അനുകൂലമായ ഒരു തീരുമാനം ഉണ്ടായേക്കില്ല എന്നാണ് ഇന്ത്യൻ സൈന്യം പ്രതീക്ഷിക്കുന്നത്. ഗാൽവാൻ താഴ്‌വരയ്ക്കും വടക്ക് പാങ്കോംഗ് സോ തടാകത്തിനും ഇടയിലുള്ള സ്ഥലത്തെ ചൊല്ലിയാണ് നിലവിൽ സംഘർഷം നടക്കുന്നത്. ജനുവരി 12‑നാണ് അവസാനമായി ഇരു രാജ്യങ്ങൾ തമ്മിൽ കൂടിക്കാഴ്ച നടത്തിയത്.
1597 കിലോമീറ്റർ നീളം വരുന്ന ഇന്ത്യാ-ചൈന അതിർത്തിയിലെ വിവിധ മേഖലകളിൽ നിലവിലുള്ള സൈനിക സാന്നിദ്ധ്യം ചർച്ച ചെയ്യപ്പെടുമെന്നാണ് സൂചന. യഥാർത്ഥ നിയന്ത്രണ രേഖയിൽ നിന്നും ഇരുസൈനിക വിഭാഗങ്ങളും സംയുക്തമായി പിന്മാറാനാണ് 2020 മെയ് മാസം തീരുമാനിച്ചത്. ഇതുപ്രകാരം ഈ പ്രദേശത്തെ സൈനിക വിന്യാസം പിന്നോട്ട് വലിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിനിടെ ഇന്ത്യ നടത്തുന്ന നീക്കത്തിന് വിപരീതമായി ചൈന പലപ്പോഴും സൈനികരെ പിൻവലിച്ചിട്ടില്ലെന്നത് ചർച്ചകളിൽ ആരോപണമായി ഉയർന്നുവന്നിരുന്നു. അരലക്ഷത്തോളം സൈനികരെ ചൈന അതിർത്തിയിലേക്ക് വിന്യസിച്ചതിന്റെ ആശങ്കയും ഇന്ത്യ രേഖപ്പെടുത്തിയിരുന്നു.
റഷ്യ യുക്രൈൻ യുദ്ധം തുടരുന്ന സാഹചര്യത്തിലാണ് ഏഷ്യയിലെ ഏറ്റവും വലിയ രണ്ട് രാജ്യങ്ങൾ ഇത്തരത്തിൽ തർക്കത്തിൽ ഏർപ്പെട്ടിരിക്കുന്നത്. റഷ്യയുടെ അടുത്ത സുഹൃത്തുക്കളാണ് ഇന്ത്യയും-ചൈനയുമെന്നുള്ളത് ഏറെ ഗൗരവമുള്ളതാണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാൽ യുദ്ധത്തിലേക്കും ആക്രമണ രീതികളിലേക്കും കടക്കാതെ ചർച്ചകളിലൂടെ മുന്നോട്ട് പോകാനാണ് നിലവിൽ ഇന്ത്യയുടെയും ചൈനയുടെയും തീരുമാനം. എന്നിരുന്നാലും അതിർത്തികളിൽ ചൈന സൈനിക ശക്തിയും അടിസ്ഥാന സൗകര്യങ്ങളും വർദ്ധിപ്പിച്ചതും ലഡാക്കിന് സമീപം റോഡ് നിർമ്മിച്ചതും ഇന്ത്യ ജാ ഗ്രതയോടെയാണ് വീക്ഷിക്കുന്നത്.
അതേസമയം ഇന്ത്യ ചൈന ബന്ധം ഏറ്റവും മോശം ആവസ്ഥയിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത് എന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ രണ്ടാഴ്ച മുന്നേ പറഞ്ഞിരുന്നു. അതിർത്തിയിൽ നിരന്തരം ചൈന വാക്ക് പാലിക്കാതിരിക്കുന്നതാണ് പ്രധാനപ്രശ്നമെന്ന് ഇദ്ദേഹം പറഞ്ഞു. മ്യൂനിച്ച് സെക്യൂരിറ്റി കോൺഫ്രൻസ് 2022 പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. '45 വർഷമായി അതിർത്തിയിൽ സമാധാനം നിലനിന്നിരുന്നു, സന്തുലിതമായിരുന്നു കാര്യങ്ങൾ. 1975 മുതൽ അതിർത്തിയിൽ സൈനികർക്ക് നേരെ ആക്രമണമുണ്ടായിരുന്നില്ല. പക്ഷേ ഇന്ന് അതെല്ലാം മാറിയിരിക്കുന്നു. യഥാർഥ നിയന്ത്രണ രേഖയിൽ ഒരു കാരണവശാലും സൈനികരെ വിന്യസിക്കരുതെന്നായിരുന്നു ഇന്ത്യയും ചൈനയും തമ്മിലുണ്ടായിരുന്ന ഉടമ്പടി. ഇക്കാര്യം ചൈന ലംഘിച്ചു.' എന്നായിരുന്നു ജയ്ശങ്കറിന്റെ വാക്കുകൾ.
Recommended Video