സ്‌കൂള്‍ ട്രിപ്പിനു പോയ 16 കാരി തിരിച്ചെത്തിയത് മസ്തിഷ്‌ക ജ്വരവുമായി:ജീവച്ഛവമായി പത്തു വര്‍ഷം
ബെംഗളൂരു: മിഠുക്കിയായിരുന്ന മകള്‍ രോഗശയ്യയില്‍ നിന്നെഴുനേറ്റ് പഴയതുപോലെ ഊര്‍ജ്ജ്വസ്വലയായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് അക്ഷതയെന്ന 25 കാരിയുടെ രക്ഷിതാക്കള്‍.അക്ഷതയ്ക്കിപ്പോള്‍ അച്ഛനെയോ ആമ്മയേയോ തിരിച്ചറിയാന്‍ കഴിയില്ല .ജീവച്ഛവമായ മകളെ നവജാത ശിശുക്കളെ പരിപാലിക്കുന്നതു പോലെ പത്തു വര്‍ഷമായി ശ്രുശ്രൂഷിക്കുകയാണവര്‍.
16ാം വയസ്സില്‍ സ്‌കൂളില്‍ നിന്ന് മറ്റു കുട്ടികളോടും ടീച്ചര്‍മാരോടുമൊപ്പം ഉത്തരേന്ത്യയിലേയ്ക്ക് യാത്ര പോയ അക്ഷത തിരിച്ചെത്തിയത് കടുത്ത മസ്തിഷ്‌ക ജ്വരവുമായാണ്.കൃത്യസമയത്ത് ചികിത്സ നല്‍കാത്തതാണ് അക്ഷതയുടെ ഈ അവസ്ഥയ്ക്ക് കാരണമെന്നാരോപിച്ച് പിതാവ് കാന്തരാജ് കര്‍ണ്ണാടക ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു.നഷ്ടപരിഹാരമായി 89 ലക്ഷത്തോളം സ്‌കൂള്‍ അധികൃതര്‍ നല്‍കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇതു വരെ 50 ലക്ഷത്തോളം രൂപ ചികിത്സയ്ക്ക ചിലവായിക്കഴിഞ്ഞു.

2006 ലാണ് ബനശങ്കരിയിലെ ബിഎന്‍എം പ്രൈമറി ആന്‍ഡ് സെക്കന്‍ഡറി സ്‌കൂളിലെ 30 വിദ്യാര്‍ത്ഥികളും 20 അധ്യാപകരുമുള്‍പ്പെടെയുളള സംഘം ഉത്തരേന്ത്യയിലേക്കു പുറപ്പെടുന്നത്. ഡിസംബര്‍ 24 ന് സംഘം ദില്ലിയിലെത്തിയതുമുതല്‍ അക്ഷതയ്ക്ക കടുത്ത പനി അനുഭവപ്പെട്ടിരുന്നു.അധ്യാപകര്‍ തല്‍ക്കാലിക ശമനത്തിനുളള മരുന്നുകള്‍ നല്‍കിയതല്ലാതെ അക്ഷതയെ ആസ്പതിയിലെത്തിച്ചില്ല. തുടര്‍ന്നുളള യാത്രകളില്‍ പനി കൂടിയെങ്കിലും മരുന്നു നല്‍കി .
ഇടയ്ക്കിടെ അക്ഷതയ്ക്ക് ബോധം പോകുകയും പരസ്പര ബന്ധമില്ലാത്ത കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തിരുന്നു. ഡിസംബര്‍ 31 ന് തിരിച്ച് ഡല്‍ഹിലെത്തിയതിനുശേഷമാണ് അക്ഷതയെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുന്നത്. അപ്പോഴേയ്ക്കും തലച്ചോറില്‍ പഴുപ്പു വന്ന് മസ്തിഷ്‌ക ജ്വരമായി പരിണമിച്ചിരുന്നു.അന്നു മുതല്‍ അക്ഷത രോഗശയ്യയിലാണ്.വളരെ അപൂര്‍വ്വമായി വരുന്ന മസ്തിഷ്‌ക ജ്വരമായിരുന്നു അക്ഷതക്കെന്നും നേരത്തെ ചികിത്സ ലഭിച്ചിരുന്നെങ്കില്‍ ഭേദപ്പെടുമായിരുന്നെന്നുമാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.
അക്ഷതയുടെ രോഗവിവരം രക്ഷിതാക്കള്‍ നേരത്തേ അറിയിച്ചില്ലെന്നാണ് സ്‌കൂള്‍ അധികൃതരുടെ വാദം .
ക്ലാസില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിക്കാറുളള കലാപരമായ കഴിവുകളിലും മികവു പുലര്‍ത്തിയിരുന്ന ഏക മകളെ ഇനി തിരിച്ചു കിട്ടുമോ എന്ന ചോദ്യമാണ് രക്ഷിതാക്കള്‍ ചോദിക്കുന്നത്.












Click it and Unblock the Notifications