തന്ത്രം മെനഞ്ഞ് ബിജെപി; അര്‍ധരാത്രിയില്‍ തിരക്കിട്ട ചര്‍ച്ച; സര്‍ക്കാരിലും പാര്‍ട്ടിയിലും പുനസംഘടന?
ന്യൂദല്‍ഹി: 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുതിര്‍ന്ന ബി ജെ പി നേതാക്കള്‍ ഇന്നലെ രാത്രി യോഗം ചേര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ നടന്ന യോഗത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ, ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദ, ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് എന്നിവര്‍ക്കൊപ്പം മറ്റ് മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും പങ്കെടുത്തു.
നരേന്ദ്ര മോദി യു എസ്-ഈജിപ്ത് സന്ദര്‍ശനം പൂര്‍ത്തിയാക്കി തിരിച്ചെത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് കൂടിക്കാഴ്ച. അഞ്ച് മണിക്കൂറിലേറെ നീണ്ട യോഗത്തില്‍ പാര്‍ട്ടി തലത്തിലും സര്‍ക്കാര്‍ തലത്തിലും നടത്തേണ്ട പുനസംഘടനയെ കുറിച്ച് ചര്‍ച്ച നടന്നു എന്നാണ് വിവരം. രാജ്യവ്യാപകമായി ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് മോദി യോഗത്തില്‍ പ്രഖ്യാപിച്ചു.

ബി ജെ പിയുടെ പ്രകടനപത്രികകളില്‍ നേരത്തെ തന്നെ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. അതേസമയം കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയം, ഈ വര്‍ഷാവസാനം നടക്കാനിരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണ ശൈലി മാറ്റി പരീക്ഷിക്കാന്‍ ബി ജെ പിയെ പ്രേരിപ്പിച്ചിട്ടുണ്ട്. മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, ഛത്തീസ്ഗഡ് എന്നീ നാല് സംസ്ഥാനങ്ങളിലാണ് ഇനി തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്.
ഇതില്‍ മധ്യപ്രദേശില്‍ മാത്രമാണ് ബി ജെ പി ഭരണമുള്ളത്. രാജസ്ഥാനിലെ ഭരണവിരുദ്ധ വികാരവും അശോക് ഗെലോട്ട്- സച്ചിന്‍ പൈലറ്റ് തര്‍ക്കവും മുതലാക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. എന്നാല്‍ ഇവിടെ വസുന്ധരാജെ സിന്ധ്യ ഘടകം നിര്‍ണായകമാണ്. രാജസ്ഥാന് പുറമെ ഛത്തീസ്ഗഢിലും കോണ്‍ഗ്രസ് ആണ് നിലവില്‍ അധികാരത്തിലുള്ളത്. തെലങ്കാനയിലെ കെ ചന്ദ്രശേഖരറാവുവിന്റെ ബി ആര്‍ എസ് (ടി ആര്‍ എസ്) ആണ് അധികാരത്തില്‍.
കേന്ദ്രമന്ത്രിമാരും ബി ജെ പിയുടെ മുതിര്‍ന്ന നേതാക്കളും നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരു മാസത്തെ ബഹുജന സമ്പര്‍ക്ക പരിപാടികള്‍ നടത്തുന്നുണ്ട്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പിന്തുണ വര്‍ധിപ്പിക്കാനുള്ള ബി ജെ പിയുടെ പ്രധാന പദ്ധതികളിലൊന്നാണിത്. കേന്ദ്ര സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ പരമാവധി ജനങ്ങളില്‍ എത്തിക്കുക എന്നതാണ് ഇതുവഴി ബി ജെ പി ലക്ഷ്യമിടുന്നത്.
അതേസമയം സംഘടനാതലത്തില്‍ വലിയ അഴിച്ചുപണിക്ക് ബി ജെ പി നേതൃത്വം ഒരുങ്ങിയേക്കും എന്നാണ് വിവരം. ഉത്തര്‍പ്രദേശും അസമും ഒഴികെ ഉള്ള സംസ്ഥാനങ്ങളില്‍ കാര്യക്ഷമമല്ലാത്ത നേതൃത്വമാണ് പാര്‍ട്ടിക്കുള്ളത് എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ബിഎസ് യെദ്യൂരപ്പ, പ്രേം കുമാര്‍ ധുമാല്‍, വസുന്ധര രാജെ, ഡോ രമണ്‍ സിംഗ്, ദേവേന്ദ്ര ഫഡ്നാവിസ്, ശിവരാജ് സിംഗ് ചൗഹാന്‍, ഡോ ഹര്‍ഷ് വര്‍ധന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ക്ക് സംസ്ഥാനങ്ങളില്‍ സ്വാധീനം കുറഞ്ഞത് ഇക്കാരണത്താലാണ്.
ഇത് ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, കര്‍ണാടക തുടങ്ങിയ പ്രധാന സംസ്ഥാനങ്ങളില്‍ ബി ജെ പിയുടെ സംഘടനാ ദൗര്‍ബല്യത്തിന് കാരണമായി എന്നാണ് വിലയിരുത്തല്‍. ഇതില്‍ മൂന്ന് സംസ്ഥാനത്ത് നിലവില്‍ കോണ്‍ഗ്രസാണ് ഭരിക്കുന്നത്. കര്‍ണാടക, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ന്യൂഡല്‍ഹി, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവയുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നേതൃമാറ്റത്തിന് സാധ്യത ഏറെയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമിതമായി ആശ്രയിക്കുന്നത് എപ്പോഴും ഗുണം ചെയ്യില്ല എന്നാണ് ഹിമാചല്‍ പ്രദേശിലേയും കര്‍ണാടകയിലേയും പരാജയം പഠിപ്പിക്കുന്ന പാഠം. പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കെ, പ്രാദേശികമായി സംഘടന ബലപ്പെടുത്തിയില്ലെങ്കില്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് സാധ്യതകളെ ബാധിക്കും എന്ന തിരിച്ചറിവിലാണ് ബി ജെ പി ഉന്നത നേതൃത്വം.












Click it and Unblock the Notifications