21 നാവിക സേനാ ഉദ്യോഗസ്ഥർക്ക് കൊവിഡ്: ഐഎൻഎസ് അങ്ക്രെ അടച്ചിട്ടു, കൂടുതൽ പേർക്ക് വൈറസ് ബാധ!!
ദില്ലി: ഇന്ത്യൻ നാവികസേനയിലെ 21 നാവികർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ നാവികരെ മുംബൈയിലെ നാവിക സേനയുടെ ഐഎച്ച്എൻഎസ് അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നാവിക സേനയിൽ കൊറോണ വൈസ് റിപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ സംഭവമാണിത്. എന്നാൽ യുദ്ധക്കപ്പലിലോ, അന്തർവാഹിനികളിലോ ഉള്ള നാവികർക്കല്ല രോഗം സ്ഥിരീകരിച്ചിട്ടുള്ളതെന്നാണ് നാവിക സേന വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം കൊറോണ വൈറസ് പ്രോട്ടോക്കോൾ അനുസരിച്ചുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി നാവിക സേന വ്യക്തമാക്കി.
ഐഎൻഎസ് അങ്കരെയ്ക്ക് അകത്ത് താമസിക്കുന്ന 21 നാവികർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മുംബൈ തീരത്ത് പ്രവർത്തിക്കുന്ന ഡിപ്പോയിലെ ഈ സംഘം ഇന്ത്യൻ നാവിക സേനയുടെ വെസ്റ്റേൺ കമാൻഡിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിവരുന്നവരാണ്. രോഗം സ്ഥിരീകരിച്ച ഭൂരിഭാഗം പേരിലും രോഗലക്ഷണങ്ങളൊന്നും തന്നെ പ്രകടമായിരുന്നില്ല. ഏപ്രിൽ ഏഴിന് ഒരു നാവികന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് ബാക്കിയുള്ള നാവികരും കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയരാകുന്നത്.

21 നാവിക സേനാ ഉദ്യോഗസ്ഥർക്ക് രോഗം സ്ഥിരീകരിച്ചതോടെ ഈ ബ്ലോക്ക് മുഴുവൻ നിരീക്ഷണത്തിലാണെന്ന് ശനിയാഴ്ച രാവിലെ ഇന്ത്യൻ നാവിക സേന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്ടാക്ടിൽ വരുന്നവരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണും ഐഎൻഎസ് അങ്കരെയും പൂർണ്ണമായും അടച്ചിട്ടിട്ടുണ്ട്. ലോക്ക്ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ നാവികസേനയുടെ കോമ്പൌണ്ടിനുള്ളിലും അവശ്യ സേവനങ്ങൾക്കായി പുറത്തേക്കും സഞ്ചരിക്കേണ്ടി വന്നവരിൽ നിന്നാണ് രോഗം പകർന്നതെന്ന സാധ്യതയാണ് നാവികസേന മുന്നോട്ടുവെക്കുന്നത്.
മഹാരാഷ്ട്രയിൽ 3,323 കേസുകളാണ് ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ളത്. മുംബൈയാണ് ഇന്ത്യയിൽ ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള നഗരം. 1500ലധികം കേസുകളാണ് മുംബൈയിൽ നിന്ന് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 14,000 പേർക്ക് രോഗം സ്ഥിരീകരിച്ച ഇന്ത്യയിൽ 480 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. കരസേനയിൽ എട്ട് കേസുകളും ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നേരത്തെ ഫ്രഞ്ച് നാവികസേനയുടെ ചാൾസ് ഡി ഗ്വല്ലേയിലെ 1, 081 നാവികർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. യുഎസ് നാവികസേനയുടെ തിയോഡറേ റൂസ് വെൽറ്റിലെ 660 അംഗങ്ങൾക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. പസഫിക് സമുദദ്രത്തിലെ ഗുവാമിലാണ് കപ്പലുള്ളത്. ലോകത്ത് 21 ലക്ഷം പേരെ ബാധിച്ച രോഗം മാത്രം 1.46 ലക്ഷം പേരുടെ മരണത്തിനും ഇടയാക്കിയിട്ടുണ്ട്.












Click it and Unblock the Notifications