മയക്കുമരുന്ന് നൽകി പീഡനം; 24 പെൺകുട്ടികൾ പീഡനത്തിനിരയായി... ബിഹാറിൽ സംഭവിച്ചത് ...
പാട്ന: മുസാഫർപൂരിലെ അഗതി മന്ദിരത്തിൽ നടന്ന ക്രൂരമായ ലൈംഗിക പീഡനങ്ങളുടെയും കൊലപാതകത്തിന്റെയും ചുരുളഴിക്കാൻ പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നു. പ്രായപൂർത്തിയാകാത്ത 24 പെൺകുട്ടികളെയാണ് അഗതി മന്ദിരത്തിലെ അധികൃതർ ക്രൂരമായ പീഡനങ്ങൾക്ക് ഇരയാക്കിയത്.
ഒരു പെൺകുട്ടിയെ കൊലപ്പെടുത്തുകയും അഗതിമന്ദിരത്തിന്റെ വളപ്പിൽ കുഴിച്ചിടുകയും ചെയ്തുവെന്ന വെളിപ്പെടുത്തലിനെ തുടർന്ന് പോലീസ് മണ്ണുമാറ്റി പരിശോധന നടത്തുകയാണ്. ഉന്നത രാഷ്ട്രീയബന്ധമുള്ളവരാണ് പ്രതികൾ. കേസ് അട്ടിമറിയ്ക്കാൻ ശ്രമം നടക്കുന്നതായും ആരോപണമുണ്ട്.
പീഡനം
പട്നയിലെ സഹു റോഡിന് സമീപത്തുള്ള ബാലിക ഗ്രഹത്തിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന പീഡനങ്ങൾ നടന്നത്. മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സ്റ്റഡീസ് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറം ലോകം അറിയുന്നത്. തുടർന്ന് അഗതി മന്ദിരത്തിന്റെ നടത്തിപ്പുകാരായ എൻ ജി ഒയ്ക്കെതിരെ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. പെൺകുട്ടികളെ വൈദ്യ പരിശോധന നടത്തിയതിൽ നിന്നും പ്രായപൂർത്തിയാകാത്ത 44 പെൺകുട്ടികളിൽ 24 പേരും ലൈംഗിക പീഡനത്തിന് ഇരയായതായി വ്യക്തമാവുകയായിരുന്നു. ഇതിൽ 7 വയസ് പ്രായമുള്ള പെൺകുട്ടിയും ഉൾപ്പെടുന്നു.
|
കൊലപാതകം
പെൺകുട്ടികളിൽ ഒരാൾ മജിസ്ട്രേറ്റിന് നൽകിയമൊഴിയിൽ നിന്നാണ് കൊലപാതകവിവരം അറിയുന്നത്. അന്തേവാസിയായ ഒരു പെൺകുട്ടിയെ അധികൃതർ ക്രൂരമായി മർദ്ദിച്ചെന്നും പെൺകുട്ടി കൊല്ലപ്പെട്ടുവെന്നുമാണ് മൊഴി. ഈ പെൺകുട്ടിയുടെ മൃതദേഹം അഗതിമന്ദിരത്തിന്റെ വളപ്പിൽ തന്നെ കുഴിച്ചുമൂടുകയായിരുന്നുവെന്നും വെളിപ്പെടുത്തുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ മൃതദേഹം കണ്ടെത്താൻ സാധിച്ചിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 10 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എൻ ജി ഒ മേധാവി ബിജേഷ് താക്കൂർ, 7 വനിതാ ഭാരവാഹികൾ, ചെൽഡ് വെൽഫെയർ കമ്മിറ്റി അംഗമായ വികാസ് കുമാർ, ചെൽഡ് പ്രൊട്ടക്ഷൻ ഓഫീസർ രവി കുമാർ എന്നിവരാണ് അറസ്റ്റിലായത്.
ക്രൂരപീഡനവും
പെൺകുട്ടികൾ നിരന്തരമായി ശാരീരികവും മാനസികവുമായ പീഡനങ്ങൾ നേരിട്ടിരുന്നുവെന്ന് മെഡിക്കൽ സംഘം പറയുന്നു. ഇവരുടെ ശരീരത്തിൽ പൊള്ളലേറ്റതിന്റെയും മൂർച്ചയേറിയ വസ്തുക്കൾ ഉപയോഗിച്ചുണ്ടാക്കിയ മുറിവുകളും ഉണ്ട്. ലൈംഗിക പീഡനത്തിന് മുമ്പായി പെൺകുട്ടികൾക്ക് മയക്കുമരുന്ന് കുത്തിവെച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
|
മാനസിക നില
രക്ഷപെടുത്തിയ പെൺകുട്ടികളെ ബിഹാറിലെ വിവിധ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. പെൺകുട്ടികളിൽ പലരും മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്നുണ്ട്. ശരീരത്തിൽ സ്വന്തമായി മുറിവേൽപ്പിക്കുകയും സാധനങ്ങൾ വലിച്ചെറിയുകയും ചെയ്യുന്നു. പലരും ആത്മഹത്യാ പ്രേരണയുള്ളവരാണെന്നാണ് മനശാസ്ത്ര വിദഗ്ധൻ പറയുന്നത്. സാധാരണ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാനുള്ള ശ്രമങ്ങൾ ഇതുവരെ വിജയിച്ചിട്ടില്ല. എയിംസലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ഇവർക്ക് ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
|
രാഷ്ട്രീയ വിവാദം
സർക്കാർ ഉടമസ്ഥതയിലുള്ള അഗതി മന്ദിരത്തിലെ പീഡനം നിതീഷ് കുമാർ സർക്കാരിനെയും സമ്മർദ്ധത്തിലാക്കിയിട്ടുണ്ട്. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെടുന്നത്. സർക്കാർ സംഭവത്തെക്കുറിച്ച് അറിഞ്ഞിരുന്നുവെന്നും എന്നാൽ നടപടി സ്വീകരിക്കാൻ വീഴ്ച വരുത്തിയെന്നും ആർ ജെ ഡി നേതാവ് തേജസ്വി യാദവ് ആരോപിച്ചു. രാഷ്ട്രീയ നേതാക്കൾക്കും ഉന്നത ഉദ്യോഗസ്ഥർക്കും പങ്കുള്ളതായി തേജസ്വി യാദവ് ആരോപിച്ചു.