യുപിഎ സർക്കാരിനെ നാണക്കേടിൽ മുക്കിയ ടുജി സ്പെക്ട്രം കേസ്.. രാജ്യം ഞെട്ടിയ 1,760,000,000,000 രൂപ!!
Recommended Video
ദില്ലി: അമേരിക്കയിലെ റിച്ചാര്‍ഡ് നിക്‌സന്റെ വാട്ടര്‍ഗേറ്റിന് ശേഷം ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ അഴിമതിയെന്ന് ടൈം മാഗസിന്‍ വിശേഷിപ്പിച്ച ടുജി സ്‌പെക്ട്രം കേസില്‍ വിധി വന്നിരിക്കുന്നു. ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗറില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് വിധി വന്നിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഡിഎംകെയ്ക്ക് ആശ്വാസമായി കനിമൊഴിയും എ രാജയും അടക്കമുള്ള എല്ലാവരെയും സിബിഐ കോടതി കുറ്റവിമുക്തരാക്കിയിരിക്കുന്നു. യുപിഎ കാലത്തുയര്‍ന്ന് വന്ന ടുജി സ്പെക്ട്രം കേസ് ദേശീയ തലത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. തമിഴ്‌നാട്ടില്‍ ഡിഎംകെയ്ക്കും കേസ് വലിയ തിരിച്ചടിയായി. എന്താണ് ടുജി സ്പെക്ട്രം കേസ് എന്ന് നോക്കാം.
കസബയും പാർവ്വതിയും മുഖ്യമന്ത്രിയുടെ മുന്നിലേക്ക്.. വെർബൽ റേപ്പിനെതിരെ സ്ത്രീകളുടെ തുറന്ന കത്ത്
1.76 ലക്ഷം കോടിയുടെ നഷ്ടം
ടുജി സ്‌പെക്ട്രം കേസിലെ വിധി ഡിഎംകെയ്‌ക്കൊപ്പം കോണ്‍ഗ്രസിനും വലിയ ആശ്വസമാണ്. കാരണം യുപിഎ സര്‍ക്കാരിന് മേല്‍ അഴിമതിയുടെ കരി പുരളുന്നതിന് കാരണമായതില്‍ പ്രധാനപ്പെട്ട സംഭവം ടുജി കേസ് ആയിരുന്നു. കോഴ വാങ്ങി ടെലികോം കമ്പനികള്‍ക്ക് സ്‌പെക്ട്രവും ലൈസന്‍സും അനുവദിച്ചെന്നും സര്‍ക്കാരിന് 1.76 ലക്ഷം കോടിയുടെ നഷ്ടമുണ്ടാക്കിയെന്നുമാണ് കേസ്.
പ്രതികളായി പ്രമുഖർ
പ്രതിസ്ഥാനത്ത് യുപിഎ സര്‍ക്കാരിലെ ടെലികോം മന്ത്രി എ രാജയും ഡിഎംകെ രാജ്യസഭാ എംപിയും കരുണാനിധിയുടെ മകളുമായ എംകെ കനിമൊഴിയും അടക്കമുള്ളവര്‍. 2007 മെയ്യിലാണ് എ രാജ ടെലികോം മന്ത്രിയായി ചുമതലയേറ്റത്. മൊബൈല്‍ കമ്പനികളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ ടുജി സ്‌പെക്ട്രവും യുഎസ്എസ്സും അനുവദിക്കുന്നതിന് ഓഗസ്റ്റില്‍ ടെലികോം മന്ത്രാലയം നടപടികള്‍ തുടങ്ങി. ഇതിനുള്ള അപേക്ഷകള്‍ ഒക്ടോബര്‍ 1വരെ സ്വീകരിക്കുമെന്ന് പത്രക്കുറിപ്പുമിറക്കി.
പ്രധാനമന്ത്രിയുടെ നിർദേശം തള്ളി
46 കമ്പനികളില്‍ നിന്നായി ടെലികോം മന്ത്രാലയത്തിന് ലഭിച്ചത് 575 അപേക്ഷകള്‍. നടപടികള്‍ സുതാര്യമായിരിക്കണം എന്ന് വ്യക്തമാക്കി അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് എഴുതിയ കത്തിലെ നിര്‍ദേശങ്ങള്‍ എ രാജ തള്ളി. ലേലം കൂടാതെ ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന രീതിയില്‍ സ്‌പെക്ട്രം വിതരണം ചെയ്യാനായിരുന്നു രാജ കൈക്കൊണ്ട തീരുമാനം. ഒക്ടോബര്‍ 1 എന്ന സമയപരിധി സെപ്റ്റംബര്‍ 25 ആക്കി കുറച്ചു. ജനുവരി 10ന് പകല്‍ മൂന്നരയ്ക്കും നാലരയ്ക്കും ഇടയിലെത്തുന്നവര്‍ക്ക് ലൈസന്‍സ് നല്‍കുമെന്നും പ്രഖ്യാപനം.
ഓഹരികൾ മറിച്ച് വിറ്റു
ലൈസന്‍സ് നേടിയത് സ്വാന്‍ ടെലികോം, യൂണിടെക്, ടാറ്റാ ടെലിസര്‍വ്വീസ് എന്നീ കമ്പനികള്‍. എന്നാലീ കമ്പനികള്‍ സ്വന്തം ഓഹരികള്‍ വിദേശ കമ്പനികളായ എത്തിസലാത്ത്, ടെലിനോര്‍, ഡോകോമോ എന്നിവര്‍ക്ക് ഉയര്‍ന്ന വിലയ്ക്ക് വിറ്റു. ഇതിന് പിന്നാലെയാണ് സ്‌പെക്ട്രം വിതരണത്തില്‍ അഴിമതിയുണ്ടെന്ന ആരോപണം ഉയര്‍ന്നത്. ടെലികോം വാച്ച് ഡോഗ് നല്‍കിയ പരാതി കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ സിബിഐയ്ക്ക് കൈമാറി.
സിഎജി റിപ്പോര്‍ട്ട് പുറത്ത്
2009 ദില്ലി ഹൈക്കോടതിയും ഇടപാടില്‍ ക്രമക്കേടുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് ടെലികോം വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ക്കും കമ്പനികള്‍ക്കുമെതിരെ സിബിഐ കേസെടുത്തു. ടെലികോം വകുപ്പ് ഓഫീസില്‍ സിബിഐ റെയ്ഡ് നടത്തി. ടുജി കുംഭകോണത്തിലെ ഇടനിലക്കാരി നീര റാഡിയ വാര്‍ത്തകളിലേക്ക് വരുന്നത് ഈ ഘട്ടത്തിലാണ്. അതിനിടെ രാജ്യത്തെ ഞെട്ടിച്ച് കൊണ്ട് ടുജി അഴിമതിയെക്കുറിച്ച് സിഎജി റിപ്പോര്‍ട്ട് പുറത്ത് വന്നു.
സിഎജി റിപ്പോർട്ട് പുറത്ത്
ടുജി സ്‌പെക്ട്രം വിതരണം സുതാര്യമായിരുന്നില്ലെന്നും നിരവധി ക്രമക്കേടുകള്‍ നടന്നുവെന്നുമായിരുന്നു റിപ്പോര്‍ട്ട്. സ്പക്ട്രം വിതരണത്തിന് ലേലം നടത്തിയില്ല. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം എന്ന നിലയില്‍ സ്‌പെക്ട്രം വിതരണം നടത്തി 17.6 ലക്ഷം കോടിയുടെ നഷ്ടം ഖജനാവിനുണ്ടാക്കി എന്നാണ് സിഎജി കണ്ടെത്തല്‍. നിയമ-ധനകാര്യ മന്ത്രാലയങ്ങളുടെ മുന്നറിയിപ്പുകളും ഉപദേശങ്ങളും എ രാജ മറികടന്നുവെന്നും വിനോദ് റായി കണ്ടെത്തി.
റിപ്പോർട്ടിൽ നിലപാട് തേടി കോടതി
2010 ല്‍ തന്നെയാണ് എ രാജയും നീര റാഡിയയും തമ്മിലുള്ള ഫോണ്‍ സംഭാഷണം- നീര റാഡിയ ടേപ്പ് പുറത്ത് വന്നത്. ടുജി ഇടപാടുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ കേന്ദ്രത്തിനും എ രാജയ്ക്കും സുപ്രീം കോടതി നോട്ടീസ് നല്‍കി. അതിനിടെ രാജയ്‌ക്കെതിരെ സുബ്രഹ്മണ്യന്‍ സ്വാമി ദില്ലി ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും രാജയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി തേടിയുള്ള ഹര്‍ജി തള്ളപ്പെട്ടു. സിഎജി റിപ്പോര്‍ട്ടില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്രത്തോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.
എ രാജ അറസ്റ്റിൽ
വിവാദങ്ങള്‍ക്ക് നടുവില്‍ 2010 നവംബറില്‍ എ രാജ ടെലികോം മന്ത്രിപദം രാജിവെച്ചു. 2011 ഫെബ്രുവരി 10ന് എ രാജയെ കേസില്‍ സിബിഐ അറസ്റ്റ് ചെയ്തു. അഴിമതിയില്‍ പങ്കുകാരായ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സിബിഐയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ടുജി കേസിനായി ദില്ലി ഹൈക്കോടതി പ്രത്യേക കോടതി രൂപീകരിച്ചു. 2011ലാണ് കേസിലെ ആദ്യ കുറ്റപത്രം സിബിഐ സമര്‍പ്പിക്കുന്നത്.
മൂന്ന് കുറ്റപത്രങ്ങൾ
റിലയന്‍സ് ഉള്‍പ്പെടെ 3 കമ്പനികളും രാജയടക്കം 9 പേരുമടങ്ങുന്നതായിരുന്നു ആദ്യ കുറ്റപത്രം. കനിമൊഴിയും കലൈഞ്ജര്‍ ടിവി എംഡി ശരത്കുമാറും ഉള്‍പ്പെടെ ഉള്ളവരെ സിബിഐ കേസിലുള്‍പ്പെടുത്തുന്നത് രണ്ടാം കുറ്റപത്രത്തിലാണ്. 2011 ഒക്ടോബറില്‍ കനിമൊഴിയും രാജയും ഉള്‍പ്പെടെ 17 പേര്‍ക്കെതിരെ പ്രത്യേക കോടതി കുറ്റം ചുമത്തുകയും നവംബറില്‍ വിചാരണ തുടങ്ങുകയും ചെയ്തു.
ലൈസൻസുകൾ റദ്ദാക്കി
സിബിഐയുടെ മൂന്നാം കുറ്റപത്രത്തില്‍ എസ്സാര്‍, ലൂപ്പ് ഉള്‍പ്പെടെയുള്ള കമ്പനികളേയും പ്രതിചേര്‍ത്തു. 2012ല്‍ രാജ നല്‍കിയ 122 സ്‌പെക്ട്രം ലൈസന്‍സുകള്‍ സുപ്രീം കോടതി റദ്ദാക്കി. അതിനിടെ മേയില്‍ രാജയ്ക്ക ജാമ്യം ലഭിച്ചു. പി ചിദംബരത്തെ പ്രതി ചേര്‍ക്കണമെന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഹര്‍ജി കോടതി തള്ളി. അതിനിടെ അഴിമതി സംബന്ധിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട് ലോകസഭയുടെ മേശപ്പുറത്ത് വെച്ചു.
പ്രോസിക്യൂഷന്റെ ദയനീയ പരാജയം
2014 ല്‍ എല്ലാം പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ അറിവോടെയാണെന്ന് രാജ കോടതിയില്‍ മൊഴി നല്‍കി. ടുജി കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ച കേസില്‍ രാജയും കനിമൊഴിയും ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ പ്രത്യേക കോടതി കുറ്റം ചുമത്തി. അഴിമതി വഴി കലൈഞ്ജര്‍ ടിവിക്ക് 200 കോടി ലഭിച്ചതായി ഇഡി കണ്ടെത്തി. 2017 ഏപ്രില്‍ 19ന് 2ജി കേസില്‍ വാദം പൂര്‍ത്തിയായി. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്കേസില്‍ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതോടെ 14 പ്രതികളും കുറ്റവിമുക്തരാക്കപ്പെട്ടു.