കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന് കനത്ത തിരിച്ചടി! നാല് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു
മുംബൈ: നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കേ മഹാരാഷ്ട്രയില്‍ പ്രതിപക്ഷ സഖ്യത്തിന് കനത്ത തിരിച്ചടി നല്‍കി നാല് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. എന്‍സിപി എംഎല്‍എമാരായ ശിവേന്ദ്ര സിങ് രാജെ ഭോസാലെ, വൈഭവ് പിച്ചാഡ്, സന്ദീപ് നായിക്, കോണ്‍ഗ്രസ് എംഎല്‍എ കാളിദാസ് കൊളംമ്പ്കര്‍ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്.ഇവര്‍ക്ക് പുറമേ, എൻസിപിയിലെ മുതിർന്ന നേതാവ് മധുകർ പിച്ചഡ്, മഹിളാ വിഭാഗം അധ്യക്ഷ പദം രാജിവച്ച ചിത്ര വാഗ് എന്നിവരും ബിജെപിയിൽ ചേർന്നു.

മുംബൈയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്‍റെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശം. ചൊവ്വാഴാചയാണ്
നിയമസഭാ സ്പീക്കര്‍ക്ക് നാലു പേരും രാജിക്കത്ത് സമര്‍പ്പിച്ചത്. ഇന്ന് ഇവര്‍ക്കൊപ്പം
എൻസിപി നേതാവായ ഗണേശ് നായികും 52 നവി മുംബൈ കൗൺസിലർമാരും ബിജെപിയിൽ ചേരുമെന്ന് സൂചന ഉണ്ടായിരുന്നുവെങ്കിലും ഇവർ ചടങ്ങിന് എത്തിയില്ല.
മുന്‍ എന്‍സിപി മന്ത്രി മുധുകര്‍ പിച്ചാഡിന്റെ മകനാണ് വൈഭവ് പിച്ചാഡ്.ഏഴ് തവണ എംഎല്‍എയായിരുന്ന കോണ്‍ഗ്രസ് നേതവാണ് കാളിദാസ് കൊളംമ്പ്കര്‍.
2014 ല്‍ ഒഴിച്ച് പിച്ചാഡും കൊളംമ്പ്കറും ശിവസേന സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയായിരുന്നു മത്സരിച്ചത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയും ശിവസേനയും ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിട്ടത് കൊണ്ടായിരിരുന്നു അത്.
തിരഞ്ഞെടുപ്പില്‍ നാല് പേരേയും ബിജെപി മത്സരിപ്പിച്ചേക്കുമെന്നാണ് സൂചന.സഖ്യകക്ഷിയായ ശിവസേനയുമായുള്ള സീറ്റ് വിഭജനം പൂര്‍ത്തിയാകുന്നതോടെ ഇവരുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ തിരുമാനമാകുമെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. അതേസമയം വരും ദിവസങ്ങളില്‍ കൂടുതല്‍ എന്‍സിപി-കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ എത്തുമെന്ന് ബിജെപി മന്ത്രി ഗിരീഷ് മഹാജന്‍ വെളിപ്പെടുത്തി. ഇത്തവണ ബിജെപി സംസ്ഥാനത്ത് 220 സീറ്റുകളാണ് ലക്ഷ്യമിടുന്നത്.












Click it and Unblock the Notifications