മന്‍ദൗസ് ചുഴലിക്കാറ്റില്‍ കനത്ത നാശം; തമിഴ്‌നാട്ടില്‍ നാല് മരണം, ആന്ധ്രയിലും നഷ്ടങ്ങള്‍
ചെന്നൈ: തമിഴ്‌നാട്ടില്‍ മന്‍ദൗസ് ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചു. നാല് പേര്‍ മരിച്ചുവെന്നാണ് ഏറ്റവും ഒടുവിലെ വിവരം. പല ജില്ലകളിലും കനത്ത മഴ തുടരുകയാണ്. കേരളത്തിലും ചിലയിടങ്ങളില്‍ മഴ പെയ്തു. മണ്ണിടിച്ചിലില്‍ 185 വീടുകള്‍ തകര്‍ന്നുവെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അറിയിച്ചു. ചെന്നൈയില്‍ മാത്രം 400 മരങ്ങള്‍ വീണു. ചുഴലിക്കാറ്റ് ചെന്നൈ നഗരത്തിലും സമീപപ്രദേശങ്ങളിലുമാണ് കാര്യമായ നാശനഷ്ടങ്ങളുണ്ടാക്കിയതെന്ന് എംകെ സ്റ്റാലിന്‍ പറഞ്ഞു. ആന്ധ്രയില്‍ റായലസീമ മേഖലയില്‍ ശക്തമായ മഴയും കാറ്റുമാണ്.

ചുഴലിക്കാറ്റ് തമിഴ്നാട്ടിലെ മഹാബലി പുരത്തിനടുത്താണ് ആദ്യമെത്തിയത്. തുടര്‍ന്ന് ചെന്നൈ നഗരത്തിലും സമീപ മേഖലയിലും പരക്കെ കാറ്റും മഴയുമായിരുന്നു. വൈകീട്ടോടെ ശക്തി കുറഞ്ഞു. ഇതോടൊപ്പം പുതുച്ചേരിയിലും കനത്ത മഴയും ഉണ്ടായി. ആന്ധ്രയിലെ ചിറ്റൂരിലാണ് പ്രധാനമായും മഴ പെയ്തത്. വന്‍ ഗതാഗത കുരുക്കാണിവിടെയുണ്ടായത്.
ചുഴലിക്കാറ്റ് മുന്‍കൂട്ടി കണ്ട് സര്‍ക്കാര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. അതുകൊണ്ടാണ് നാശനഷ്ടങ്ങള്‍ കുറഞ്ഞത്. ചെന്നൈ, ചെങ്കല്‍പേട്ട്, തിരുവള്ളൂര്‍, കടലൂര്‍, വിഴുപ്പുറം, റാണിപ്പേട്ട് തുടങ്ങിയ ആറ് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ ജില്ലാ ഭരണകൂടങ്ങള്‍ നിര്‍ദേശിച്ചു.
ചെന്നൈ നഗരത്തിലെ ചില റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനാല്‍ ഗതാഗതതടസ്സമുണ്ടായി. വൈദ്യുത തൂണുകള്‍ക്കും ട്രാന്‍സ്ഫോര്‍മറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതോടെ 600 സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങി. 9,000 പേരെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു. 25000 പേരാണ് ദുരിതാശ്വാസ രംഗത്ത് സജീവമായിട്ടുള്ളതെന്ന് സ്റ്റാലിന്‍ പറഞ്ഞു. ശ്രീലങ്കയിലും ചില പ്രദേശങ്ങളില്‍ കനത്ത മഴ പെയ്തു.












Click it and Unblock the Notifications