മുംബൈയിൽ 22കാരനെ ഓടുന്ന കാറിൽ മണിക്കൂറുകളോളം പീഡനത്തിന് ഇരയാക്കി, 4 പേർ പിടിയിൽ
മുംബൈ: മുംബൈയിൽ 22കാരനെ നാല് പേർന്ന് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി. യുവാവ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോയിൽ നിന്നും യുവാവ് നിൽക്കുന്ന സ്ഥലം മനസിലാക്കിയെത്തിയ നാൽവർ സംഘം ഇയാളെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഓടുന്ന കാറിൽ വെച്ചാണ് മൂന്ന് മണിക്കൂർ നേരത്തോളം 22കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുന്നത്. പീഡനത്തിന് ശേഷം യുവാവിനെ വഴിയരികിൽ ഉപേക്ഷിച്ച് അക്രമി സംഘം കടന്നുകളയുകയായിരുന്നു.
സംഭവത്തിലെ നാല് പ്രതികളെയും മുംബൈ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതികളിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെ: പീഡനത്തിന് ഇരയായ യുവാവിനെ നേരത്തെ മുതൽ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നവരായിരുന്നു ഇവർ നാല് പേരും. മുംബൈ നഗരത്തിൽ തന്നെ താമസിക്കുന്ന യുവാവ് പ്രദേശത്തെ ഒരു റെസ്റ്റോറന്റിന് മുമ്പിൽ നിന്നുള്ള സെൽഫി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ റെസ്റ്റോറന്റിന്റെ വിവരം ശേഖരിച്ച് യുവാവ് നിൽക്കുന്ന ലൊക്കേഷനും ഇവർ കണ്ടെത്തി.
ഇൻസ്റ്റഗ്രാമിൽ നിങ്ങളെ ഫോളോ ചെയ്യുന്നുണ്ടെന്നും നാലു പേരും താങ്കളുടെ വലിയ ആരാധകരാണെന്നും ധരിപ്പിച്ച് അക്രമി സംഘം യുവാവിന്റെ അടുത്ത് കൂടി. നാല് പേരും ചേർന്ന് ബൈക്ക് റൈഡിന് ക്ഷണിച്ചപ്പോൾ യുവാവ് സമ്മതിച്ചു. അൽപ്പനേരം മുന്നോട്ട് പോയ ശേഷം ഇവർ യുവാവിനെ ഒരു കാറിലേക്ക് വലിച്ചിടുകയും 3 മണിക്കൂർ നേരം പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ചെയ്യുകയായിരുന്നു. പുലർച്ചെയോടെ യുവാവിനെ വഴിയരികിൽ തള്ളിയിട്ട ശേഷം നാൽവർ സംഘം കടന്നു കളഞ്ഞു. യുവാവ് മാതാപിതാക്കളെ വിളിച്ച് കാര്യം പറയുകയും ഇവരെത്തി പോലീസിൽ പരാതി നൽകുകയുമായിരുന്നു.












Click it and Unblock the Notifications