കൊറോണയെന്ന് സംശയം: പരിശോധനക്കെത്തിയവർ ആശുപത്രിയിൽ നിന്ന് മുങ്ങി, കണ്ടെത്തിയത് പോലീസ്!
നാഗ്പൂർ: കൊറോണ വൈറസ് ബാധയെന്ന് സംശയിക്കുന്ന നാല് പേരെ ആശുപത്രിയിൽ നിന്ന് കാണാതായി. വെള്ളിയാഴ്ച രാത്രി മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. അധികൃതരെ വിവരമറിയിക്കാതെ കടന്നുകളയുകയായിരുന്നു. പിന്നീട് ഇവരെ കണ്ടെത്തിയ പോലീസ് ആശുപത്രിയിലേക്ക് തിരിച്ചെത്താൻ നിർദേശിക്കുകയായിരുന്നു. ഇവരുടെ പരിശോധനാ ഫലം പുറത്തുവരാനിരിക്കെയാണ് ഇവർ മുങ്ങിയത്. രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ വെള്ളിയാഴ്ച രാവിലെയാണ് ഇന്ദിരാഗാന്ധി സർക്കാർ മെഡിക്കൽ കോളേജിൽ എത്തി രക്ത സാമ്പിളുകൾ പരിശോധനക്ക് നൽകിയത്. ഇവരെ പിന്നീട് ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയായിരുന്നു. ഇതിന് പിന്നാലെയാണ് നാലംഗം സംഘം ആശുപത്രി വിട്ടത്.
കൊറോണ; 10 ചോദ്യങ്ങളുമായി മോഹന്‍ലാല്‍, ഉത്തരം നല്‍കി ഡോക്ടര്‍, ആശങ്കയല്ല, വേണ്ടത് ജാഗ്രതയാണ്
പിന്നീട് ഇവരെ കണ്ടെത്തിയ പോലീസ് ആശുപത്രിയിലേക്ക് തിരിച്ചെത്താൻ ആവശ്യപ്പെടുകയായിരുന്നു. പരിശോധനാ ഫലം കിട്ടാൻ വൈകിയതോടെയാണ് ആശുപത്രി വിട്ടതെന്നാണ് ഇവർ നൽകുന്ന വിശദീകരണം. കൊറോണ വൈറസ് സ്ഥിരീകരിച്ച രോഗികൾ ഉപയോഗിക്കുന്ന അതേ ശുചിമുറിയാണ് തങ്ങളും ഉപയോഗിക്കേണ്ടി വന്നതെന്നും ഇവർ സാക്ഷ്യപ്പെടുത്തുന്നു. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ മൂന്ന് പേർക്ക് കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കൊറോണ ബാധിതരുടെ എണ്ണം 19 പേരായി.
ഒരു കനേഡിയൻ പൌരനും 17 ഇറ്റാലിയൻ വിനോദസഞ്ചാരികളും ഉൾപ്പെടെ 81 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. നിലവിൽ രാജ്യത്ത് ആരോഗ്യ അടിയന്താവസ്ഥയില്ലെന്ന് സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്. പ്രാദേശിക തലത്തിൽ മാത്രമാണ് രോഗവ്യാപനമുള്ളതെന്നും സർക്കാർ ചൂണ്ടിക്കാണിക്കുന്നു. കർണാടകത്തിലെ കലബുറഗിയിൽ 76 കാരനുൾപ്പെടെ രണ്ട് പേരാണ് ഇന്ത്യയിൽ കൊറോണ ബാധയെത്തുടർന്ന് മരിച്ചത്. കൊറോണയെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യ എല്ലാത്തരത്തിലുള്ള ടൂറിസ്റ്റ് വിസകളും റദ്ദാക്കിയിരുന്നു. കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന് വേണ്ടി ബുധനാഴ്ചയായിരുന്നു കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനം. ഇന്ത്യൻ പൌരന്മാരോട് അനാവശ്യ വിദേശയാത്രകൾ ഒഴിവാക്കാനും നിർദേശിച്ചിരുന്നു.
കേരളത്തിൽ ആലപ്പുഴയിൽ ഇത്തരത്തിൽ നിരീക്ഷണത്തിലിരിക്കുന്ന രണ്ട് വിദേശ ദമ്പതികളും അധികൃതരെ അറിയിക്കാതെ മുങ്ങിയിരുന്നു. രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നില്ല. തിരച്ചിലിനൊടുവിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് ദമ്പതികളെ കണ്ടെത്തിയത്. ബ്രിട്ടനില്‍ നിന്നും ദോഹ വഴി കേരളത്തിലെത്തിയ ദമ്പതികളോട് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. എന്നാല്‍ ഇതിന് തയ്യാറാവാതെയാണ് ഇവര്‍ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടത്. പോലീസിന്റെയും ആശുപത്രി അധികൃതരുടെ കണ്ണുവെട്ടിച്ച് ഇവര്‍ മുങ്ങുകയായിരുന്നു.
ജീവനക്കാരന് കൊറോണയെന്ന് സംശയം, ഐടി ഭീമനായ ഇന്‍ഫോസിസ് ബംഗളൂരു ഓഫീസ് ഒഴിപ്പിച്ചു