കശ്മീരിൽ തടങ്കലിൽ കഴിഞ്ഞ 5 നേതാക്കളെ കൂടി മോചിപ്പിച്ചു, പ്രമുഖർ വീട്ടുതടങ്കലിൽ തന്നെ
ദില്ലി: കശ്മീരിൽ വീട്ടുതടങ്കലിൽ കഴിഞ്ഞിരുന്ന 5 രാഷ്ട്രീയ നേതാക്കളെ കൂടി മോചിപ്പിച്ചു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഓഗസ്റ്റ് 5 മുതൽ വീട്ടുതടങ്കലിലായിരുന്നവരെയാണ് വിട്ടയച്ചത്.
ശിവസേന എന്തിനാണ് യു ടേണ്‍ അടിച്ചത്, ബാല്‍ താക്കറെ പറഞ്ഞത് മറന്നോ? ചോദ്യങ്ങളുമായി അത്തവാലെ
പീപ്പിൾ ഡെമോക്രാറ്റിക് പാർട്ടി, നാഷണൽ കോൺഫറൻസ്, കോൺഗ്രസ് എന്നീ പാർട്ടികളിലെ നേതാക്കളായ ഇഷ്ഫാഖ് ജബ്ബാർ, ഗുലാം നബി ഭട്ട്, ബഷിർ മിർ സഹിർ മിർ, യാസിർ റെഷി തുടങ്ങിവരെയാണ് മോചിപ്പിച്ചത്. കശ്മീർ മുൻ എംഎൽഎമാരായിരുന്ന ഇവരെ എംഎൽഎ ഹോസ്റ്റലിലായിരുന്നു തടങ്കലിലാക്കിയിരുന്നത്. മുൻ മന്ത്രിമാരും എംഎൽഎമാരും ഉൾപ്പെടെ മുപ്പതോളം പേരാണ് ഇവിടെ കഴിയുന്നത്.
അതേ സമയം സംസ്ഥാനത്തെ പ്രധാന നേതാക്കളായ ഫറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള, മെഹ്ബൂബ മുഫ്തി തുടങ്ങിയവർ വീട്ടുതടങ്കലിൽ തുടരുകയാണ്. ഇവരെ എന്ന് മോചിപ്പിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടില്ല. ഉചിതമായ സമയത്ത് ഇവരെ മോചിപ്പിക്കുമെന്നാണ് കേന്ദ്രം നൽകുന്ന വിശദീകരണം.
കഴിഞ്ഞ ഓഗസ്റ്റ് അഞ്ചാം തീയതിയാണ് കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കി സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുളള തീരുമാനം കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുന്നത്. വൻ പ്രതിഷേധങ്ങൾ ഒഴിവാക്കാനാണ് കശ്മീരിലെ പ്രധാന രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിൽ ആക്കുകയും താഴ്വരയിലെ ഇൻറർനെറ്റ് ,മൊബൈൽ സേവനങ്ങൾ നിർത്തലാക്കുകയും ചെയ്തത്.