ധര്‍ണ അവസാനിപ്പിച്ച് പുറത്താക്കപ്പെട്ട 8 എംപിമാര്‍, പിന്തുണയുമായി നിരാഹാരം അനുഷ്ഠിച്ച് ശരദ് പവാർ
ദില്ലി: പാര്‍ലമെന്റിന് പുറത്തുളള പ്രതിഷേധ ധര്‍ണ അവസാനിപ്പിച്ച് പ്രതിപക്ഷ എംപിമാര്‍. രാജ്യസഭയില്‍ നിന്നും പുറത്താക്കിയ നടപടിയില്‍ പ്രതിഷേധിച്ച് 8 എംപിമാരാണ് ഇന്നലെ മുതല്‍ പാര്‍ലമെന്റിന് പുറത്ത് ധര്‍ണ ഇരുന്നിരുന്നത്. പ്രതിപക്ഷം ഒറ്റക്കെട്ടായി സഭ ബഹിഷ്‌ക്കരിച്ചതിന് പിറകേയാണ് എംപിമാര്‍ ധര്‍ണ അവസാനിപ്പിച്ചത്.
പുറത്താക്കപ്പെട്ട എംപിമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ രംഗത്ത് വന്നിട്ടുണ്ട്. എംപിമാരെ പിന്തുണച്ച് കൊണ്ട് ഇന്ന് ഉപവാസം അനുഷ്ഠിക്കുമെന്ന് രാജ്യസഭാ എംപി കൂടിയായ ശരദ് പവാര്‍ വ്യക്തമാക്കി. രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ ഹരിവംശിന്റെ നടപടികളെ ശരദ് പവാര്‍ വിമര്‍ശിച്ചു. സഭയില്‍ പ്രതിപക്ഷത്തെ അടിച്ചമര്‍ത്താനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. തങ്ങളുടെ അഭിപ്രായം പറഞ്ഞതിനാണ് എട്ട് പ്രതിപക്ഷ എംപിമാരെ പുറത്താക്കിയിരിക്കുന്നതെന്നും രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ സഭാ ചട്ടങ്ങള് പാലിച്ചില്ലെന്നും ശരദ് പവാര്‍ കുറ്റപ്പെടുത്തി.

Recommended Video
സിപിഎമ്മിന്റെ എളമരം കരീം, കെകെ രാഗേഷ്, എഎപിയുടെ സഞ്ജയ് സിംഗ്,കോണ്‍ഗ്രസ് എംപിമാരായ റിപുന്‍ ബോറ, സയിദ് നാസിര്‍ ഹുസൈന്‍, രാജു സാതവ്, തൃണമൂൽ കോൺഗ്രസിന്റെ ഡെറിക് ഒബ്രിയാൻ, ഡൊല സെന്‍, എന്നിവരാണ് നടപടിക്ക് വിധേയരായ എംപിമാര്‍.
പ്രതിപക്ഷ എംപിമാരെ പുറത്താക്കിയ നടപടിയില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാതെ രാജ്യസഭാ അധ്യക്ഷന്‍. എംപിമാരെ പുറത്താക്കിയ നടപടി പിന്‍വലിക്കുക സാധ്യമല്ലെന്ന് രാജ്യസഭാ അധ്യക്ഷന്‍ എം വെങ്കയ്യ നായിഡു വ്യക്തമാക്കി. അവിശ്വാസ പ്രമേയം നടപടിക്രമങ്ങള്‍ പാലിച്ച് കൊണ്ടായിരുന്നില്ല. അക്രമത്തെ ന്യായീകരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും വെങ്കയ്യ നായിഡു കുറ്റപ്പെടുത്തി. പ്രതിപക്ഷ എംപിമാര്‍ മാപ്പ് പറഞ്ഞാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്ന കാര്യം ആലോചിക്കാം എന്നാണ് രാജ്യസഭാ അധ്യക്ഷന്‍ നിലപാട് വ്യക്തമാക്കി.
എംപിമാരെ പുറത്താക്കുന്നതില്‍ താന്‍ സന്തോഷവാനല്ല. എന്നാല്‍ അംഗങ്ങളുടെ പെരുമാറ്റം പരിഗണിച്ചാണ് അത്തരമൊരു നടപടി ആവശ്യമായി വന്നത്. തങ്ങള്‍ക്ക് ഒരു അംഗത്തോടും എതിര്‍പ്പില്ലെന്നും വെങ്കയ്യ നായിഡു പറഞ്ഞു. കാര്‍ഷിക ബില്ലുകള്‍ പാസ്സാക്കിയ രീതിയിലും പ്രതിപക്ഷ എംപിമാരെ സസ്‌പെന്‍ഡ് ചെയ്തതിലും പ്രതിഷേധിച്ച് പ്രതിപക്ഷം ഒറ്റക്കെട്ടായി സഭ ബഹിഷ്‌ക്കരിച്ചിരിക്കുകയാണ്.












Click it and Unblock the Notifications