സ്പീക്കർക്ക് സ്പീഡ് പോസ്റ്റ് വഴി വീണ്ടും രാജിക്കത്ത് അയച്ച് 8 വിമത എംഎൽഎമാർ; പ്രതിസന്ധി രൂക്ഷം
മുംബൈ: കർണാടകയിലെ എട്ട് എംഎൽഎമാരുടെ രാജി ചട്ടപ്രകാരമല്ലെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടിയതോടെ വിമത എംഎൽഎമാർ സ്പീക്കർക്ക് വീണ്ടും രാജിക്കത്ത് അയച്ചു. സ്പീക്കർ രമേശ് കുമാറിന് സ്പീഡ് പോസ്റ്റ് വഴിയാണ് എംഎൽഎമാർ കത്തയച്ചത്. വീഡിയോ കോൺഫറൻസിംഗ് വഴി എംഎൽഎമാർ സ്പീക്കറെ കണ്ട് സംസാരിക്കുകയും ചെയ്തിട്ടുണ്ട്.
13 എംഎൽഎമാർ കഴിഞ്ഞ ദിവസം രാജിക്കത്ത് സമർപ്പിച്ചിരുന്നെങ്കിലും ഇതിൽ എട്ട് പേരുടെ രാജിക്കത്ത് സ്പീക്കർ തള്ളിയിരുന്നു. നടപടിക്രമങ്ങൾ പാലിക്കാതെയാണ് രാജിക്കത്ത് സമർപ്പിതെന്നും എംഎൽഎമാർ തന്റെ മുമ്പിൽ നേരിട്ട് ഹാജരാകണമെന്നും സ്പീക്കർ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് എട്ട് വിമതർ സ്പീഡ് പോസ്റ്റ് വഴി വീണ്ടും രാജിക്കത്ത് അയച്ചത്. അതേ സമയം രാജി നിരാകരിച്ച സ്പീക്കറുടെ നടപടിയെ ചോദ്യം ചെയ്ത് വിമത എംഎൽഎമാർ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. എംഎൽഎമാരുടെ ഹർജി വ്യാഴാഴ്ച പരിഗണിക്കും.

അതേസമയം കർണാടക വിഷയത്തിൽ ലോക്സഭയിൽ പ്രതിഷേധം ഉണ്ടായി. കോൺഗ്രസ് നേതാക്കൾ സഭയിൽ നിന്നും ഇറങ്ങിപ്പോയി. അങ്ങയറ്റം മോശമായ രാഷ്ട്രീയമാണ് കർണാടകയിൽ ബിജെപി നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് അധിർ രജ്ഞൻ ചൗധരി ആരോപിച്ചു. കോൺഗ്രസ് എംഎൽഎമാരെ ബിജെപി പണം കൊടുത്ത് വാങ്ങി, ജനാധിപത്യം ഇല്ലാതാക്കാനാണ് ബിജെപിയുടെ ശ്രമം, ഈ വൃത്തികെട്ട ഗൂഢാലോചന അവസാനിപ്പിക്കാൻ സമയമായിയെന്നും ചാധരി ലോക്സഭയിൽ പറഞ്ഞു.
ഇതിനിടെ സർക്കാർ പിരിച്ചു വിടണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കൾ ഗവർണർക്ക് നിവേദനം നൽകി. നാല് പേജുള്ള നിവേദനക്കുറിപ്പാണ് ഗവർണർക്ക് കൈമാറിയത്. അതേ സമയം കോൺഗ്രസിൻറെ അനുനയ ശ്രമങ്ങൾ തുടക്കത്തിലെ പാളി. എംഎൽഎമാരെ കാണാനായി മുംബൈയിയലെ പഞ്ച നക്ഷത്ര ഹോട്ടലിലെത്തിയ ഡികെ ശിവകുമാറിനെ മുംബൈ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഹോട്ടൽ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും മടങ്ങിപ്പോകില്ലെന്ന് ശിവകുമാർ നിലപാട് എടുത്തതോടെയായിരുന്നു നടപടി.












Click it and Unblock the Notifications