വിവാഹേതര ബന്ധം ആരോപിച്ച് യുവതിയെ മർദ്ദിച്ചു; ചെരുപ്പ് മാലയിട്ട് മരത്തിൽ കെട്ടി!!
അഗർത്തല: വിവാഹേതരബന്ധത്തിൽ സുപ്രീംകോടതിയുടെ ചകിത്രപരമായ വിധി വന്ന ദിവസെ തന്നെ വിവാഹേതര ബന്ധം ആരോപിച്ച് യുവതിക്ക് നാട്ടുകാരുടെ ക്രൂര മർദ്ദനം. രണ്ട് കുട്ടികളുടെ അമ്മയായ 40-കാരിയും പ്രദേശവാസിയായ രഞ്ജിത്ദാസും തമ്മില്‍ രഹസ്യബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു നാട്ടുകാരുടെ മര്‍ദ്ദനം. മര്‍ദിച്ചവശയാക്കി വയലില്‍നിന്നും വലിച്ചിഴച്ച് കൊണ്ടുപോയ സ്ത്രീയെ പിന്നീട് മരത്തില്‍ കെട്ടിയിടുകയായിരുന്നു.
ശബരിമലയില്‍ സ്ത്രീകള്‍ കയറുമോ... അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; സുപ്രീം കോടതിയുടെ നിര്‍ണായക വിധി
രണ്ടാഴ്ച മുമ്പ് രഞ്ജിത്ദാസിന്റെ ഭാര്യ അദ്ദേഹത്തെയും 40-കാരിയെയും വീട്ടിനുള്ളില്‍വച്ച് കണ്ടതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്ന് പോലീസ് അറിയിച്ചു. ഇതേചൊല്ലി രഞ്ജിത്ദാസും ഭാര്യയും തമ്മില്‍ വഴക്കുണ്ടായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയും ഇരുവരും തമ്മില്‍ കലഹമുണ്ടായി. ഇതിനിടെ രഞ്ജിത്ദാസ് ഭാര്യയെ ക്രൂരമായി മര്‍ദ്ദിക്കുകയും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തുിരുന്നു. പിന്നീട് ഈ സംഭവം അറിഞ്ഞ നാട്ടുകാരാണ് കഴിഞ്ഞദിവസം സ്ത്രീയെ ആക്രമിച്ചത്.
ആക്രമിച്ചതിൽ സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. മരത്തിൽ കെട്ടിയിട്ട സ്ത്രീയുടെ കഴുത്തില്‍ ചെരിപ്പുമാല അണിയിക്കുകയും വീണ്ടും അക്രമിക്കുകയും ചെയ്തു. പിന്നീട് പോലീസ് എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. അബോധാവസ്ഥയിലായിരുന്ന സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും, ആക്രമണം നടത്തിയവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി. സ്ത്രീയുമായി രഹസ്യബന്ധമുണ്ടെന്ന് പറയുന്ന രഞ്ജിത്ദാസിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.