രാഹുൽ ഗാന്ധിക്കെതിരെ കോൺഗ്രസിൽ എതിർശബ്ദം! അധ്യക്ഷനായി അമരീന്ദർ സിംഗോ കമൽനാഥോ ഗെഹ്ലോട്ടോ!
ദില്ലി: കോണ്‍ഗ്രസ് പാര്‍ട്ടിയുടേയോ രാഹുല്‍ ഗാന്ധിയുടേയോ സ്വപ്‌നത്തില്‍ പോലും ഉണ്ടായിട്ടുണ്ടാവില്ല ഇത്രയും വലിയ തിരഞ്ഞെടുപ്പ് പരാജയം. എക്‌സിറ്റ് പോളുകള്‍ ബിജെപി മുന്നേറ്റം പ്രവചിച്ചപ്പോഴും കോണ്‍ഗ്രസ് ആത്മവിശ്വാസത്തിലായിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ കോണ്‍ഗ്രസിന്റെ തലയ്ക്ക് അടി കിട്ടിയത് പോലായി.
തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വെയ്ക്കാന്‍ രാഹുല്‍ ഗാന്ധി ഒരുങ്ങിയെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അനുവദിച്ചില്ല. എന്നാല്‍ രാഹുല്‍ ഗാന്ധിക്കെതിരെ കോണ്‍ഗ്രസില്‍ എതിര്‍ ശബ്ദങ്ങള്‍ ഉയര്‍ന്ന് കഴിഞ്ഞു. രാഹുലിന് പകരം കോൺഗ്രസ് അധ്യക്ഷ പദവിയിലേക്ക് മറ്റ് ചില നേതാക്കളുടെ പേരുകള്‍ പ്രവര്‍ത്തക സമിതി യോഗത്തില്‍ ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
പൊടി പോലുമില്ല കണ്ട് പിടിക്കാൻ
പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ മാത്രം ഫോക്കസ് ചെയ്താണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. ഇടയ്ക്ക് ആ ചിത്രത്തിലേക്ക് പ്രിയങ്ക ഗാന്ധി കൂടി ചേര്‍ക്കപ്പെട്ടു. പൊടിപാറിയ പ്രചാരണം നാട് നീളെ നടത്തിയിട്ടും 18 സംസ്ഥാനങ്ങളില്‍ പൊടി പൊലും ഇല്ല എന്ന അവസ്ഥയിലേക്കാണ് കോണ്‍ഗ്രസ് എത്തിയത്.
വൻ ദുരന്തമായി ഫലം
2004 മുതല്‍ എംപിയായിരുന്ന, കോണ്‍ഗ്രസ് കോട്ടയായിരുന്ന അമേഠിയില്‍ രാഹുല്‍ ഞെട്ടിക്കുന്ന തോല്‍വിയേറ്റ് വാങ്ങി. ടീം രാഹുലിലെ പ്രധാനി ജ്യോതിരാദിത്യ സിന്ധ്യ മറ്റൊരു കോട്ടയായ ഗുണയില്‍ തോറ്റു. കോണ്‍ഗ്രസിന്റെ ഒന്‍പത് മുന്‍ മുഖ്യമന്ത്രിമാര്‍ ദയനീയമായി പരാജയപ്പെട്ടു.
ആകെയുളള സീറ്റും പോയി
കോണ്‍ഗ്രസ് അടുത്തിടെ ഭരണം പിടിച്ച രാജസ്ഥാനില്‍ ഒരു സീറ്റ് പോലും ഇല്ലാതെയും മധ്യപ്രദേശില്‍ വെറും ഒരു സീറ്റ് നേടിയും നാണം കെട്ടു. പ്രിയങ്ക ഗാന്ധി പ്രചാരണം നടത്തിയ മണ്ഡലങ്ങളില്‍ ഒന്നൊഴികെ എല്ലാത്തിലും തോറ്റു. യുപിയില്‍ ആകെയുളള രണ്ട് സീറ്റില്‍ ഒന്ന് മാത്രമായി സമ്പാദ്യം അവശേഷിച്ചു.
രാജി തീരുമാനം തടഞ്ഞു
ഇത്രയും വലിയ തകര്‍ച്ചയുടെ ഉത്തരവാദിത്തം രാഹുല്‍ ഗാന്ധി ഏറ്റെടുത്തിരിക്കുകയാണ്. രാജി എന്ന തീരുമാനത്തില്‍ രാഹുല്‍ ഗാന്ധി ഉറച്ച് നിന്നെങ്കിലും മന്‍മോഹന്‍ സിംഗും പ്രിയങ്ക ഗാന്ധിയും അടക്കമുളള നേതാക്കള്‍ രാഹുലിനെ തടഞ്ഞു. രാഹുലിന്റെ നേതൃത്വം പാര്‍ട്ടിക്ക് വേണമെന്നാണ് നേതൃത്വത്തിന്റെ തീരുമാനം.
ഒരു വിഭാഗത്തിന് എതിർപ്പ്
രാജി തല്‍ക്കാലം ഒഴിവായി എങ്കിലും ആദ്യമായി പാര്‍ട്ടിക്കുളൡ രാഹുല്‍ ഗാന്ധിക്കെതിരെ എതിര്‍ശബ്ദം ഉയര്‍ന്ന് കഴിഞ്ഞു. രാഹുല്‍ ഗാന്ധി രാജി വെയ്ക്കണം എന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ആവശ്യം എന്നാണ് റിപ്പോര്‍ട്ടുകള്‍. പകരം നേതൃസ്ഥാനത്തേക്ക് മറ്റ് ചിലരുടെ പേരുകള്‍ നിര്‍ദേശിക്കപ്പെടുകയും ചെയ്തിരിക്കുന്നു.
പകരം ആൾ വരട്ടെ
പഞ്ചാബ് മുഖ്യമന്ത്രിയായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ്, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് എന്നിവരുടെ പേരുകളാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദേശിക്കപ്പെട്ടത് എന്നതാണ് സൂചന. രാഹുല്‍ മാറി നിന്ന് ഈ മുതിര്‍ന്ന നേതാക്കളില്‍ ഒരാള്‍ നേതൃസ്ഥാനത്ത് എത്തണം എന്നാണ് ഒരു വിഭാഗത്തിന്റെ വികാരം.
കമൽനാഥ് എത്തിയില്ല
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ കമല്‍ നാഥ് എത്തിയിരുന്നില്ല. മധ്യപ്രദേശില്‍ അടുത്തിടെയാണ് കമല്‍ നാഥിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ബിജെപിയില്‍ നിന്ന് ഭരണം പിടിച്ചത്. എന്നാല്‍ പിന്നാലെ വന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി തകര്‍ന്നടിഞ്ഞു. ഇതോടെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്.
ഗെഹ്ലോട്ടും പങ്കെടുത്തില്ല
സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം വഷളായതോടെയാണ് യോഗത്തില്‍ നിന്ന് കമല്‍നാഥ് വിട്ട് നിന്നത്. അശോക് ഗെഹ്ലോട്ടും യോഗത്തില്‍ പങ്കെടുത്തിട്ടില്ല. രാജസ്ഥാനില്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും കിട്ടാത്ത സാഹചര്യത്തില്‍ അവിടെയും സര്‍ക്കാര്‍ ഭീഷണി നേരിടുന്നുണ്ട്. സംസ്ഥാനത്തെ 25 സീറ്റും ബിജെപിയാണ് നേടിയത്.
തലയുയർത്തി അമരീന്ദർ
മൂന്ന് പേരില്‍ തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്നത് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് മാത്രമാണ്. കേരളത്തെയും തമിഴ്‌നാടിനേയും കൂടാതെ കോണ്‍ഗ്രസ് ഈ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയ ഏക സംസ്ഥാനം പഞ്ചാബ് ആണ്. സംസ്ഥാനത്തെ പതിമൂന്ന് സീറ്റുകളില്‍ എട്ടും നേടാന്‍ കോണ്‍ഗ്രസിന് സാധിച്ചു.
പൊളിച്ച് പണിയണം
ഈ മൂന്ന് നേതാക്കളുടെ പേര് ഉയര്‍ന്നെങ്കിലും രാഹുല്‍ ഗാന്ധി തന്നെ കോണ്‍ഗ്രസ് അധ്യക്ഷനായി തുടരാനാണ് പ്രവര്‍ത്തക സമിതിയുടെ തീരുമാനം. രാഹുല്‍ മാറുന്നത് പ്രവര്‍ത്തകര്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്ന് പാര്‍ട്ടി കരുതുന്നു. തോല്‍വിയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയെ പൊളിച്ച് പണിയാനുളള ചുമതലയും രാഹുല്‍ ഗാന്ധിക്ക് തന്നെ നല്‍കിയിരിക്കുകയാണ്.