പെഗാസസ് അന്വേഷണ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു; കേസ് ആഗസ്റ്റ് 12ന് പരിഗണിക്കും
ന്യൂഡല്‍ഹി: പെഗാസസ് അന്വേഷണ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. വിരമിച്ച ജസ്റ്റിസ് ആർ വി രവീന്ദ്രൻ അധ്യക്ഷനായ സമിതിയാണ് റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറിയത്.ഈ മാസം 12ന് കേസ് പരിഗണിക്കുമ്പോൾ ഉള്ളടക്കം സുപ്രീം കോടതി വിലയിരുത്തും.
ഡിജിറ്റൽ ഫോറൻസിക് പരിശോധന ഫലം അടക്കമുള്ളതാണ് റിപ്പോർട്ട്. ചീഫ് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. പെഗാസസ് ഇടക്കാല റിപ്പോര്‍ട്ട് മേയ് മാസത്തില്‍ സമിതി നല്‍കിയിരുന്നെങ്കിലും ഈ റിപ്പോർട്ട് പരസ്യപ്പെടുത്തുന്നതിനെ എതിർത്ത് കേന്ദ്ര സർക്കാർ രംഗത്തെത്തി ഇരുന്നു . സമിതിയുടെ ഇടക്കാല റിപ്പോർട്ടിൽ 29 മൊബൈൽ ഫോണുകൾ പരിശോധിച്ചെന്ന വിവരം ഉണ്ടെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ അറിയിച്ചു.
മാധ്യമപ്രവർത്തകരുടെ മൊഴികൾ സമിതി രേഖപ്പെടുത്തി. സാങ്കേതിക സമിതി അന്വേഷണത്തിനായി ഒരു സോഫ്റ്റ്‍വെയറും വികസിപ്പിച്ചിരുന്നു.സൈബർ സുരക്ഷ ചട്ടങ്ങളിലെ മാറ്റം പോലുള്ള വിഷയങ്ങളിലെ ശുപാർശ ജസ്റ്റിസ് രവീന്ദ്രന്‍റെ നേതൃത്വത്തിൽ തയ്യാറാക്കും. ചാര സോഫ്റ്റ്‍വെയര്‍ കേസില്‍ അന്വേഷണം നടത്താൻ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ജസ്റ്റിസ് ആര്‍ വി രവീന്ദ്രൻ അധ്യക്ഷനായ സമിതിയെ സുപ്രീംകോടതി നിയോഗിച്ചത്.
സമിതിയുടെ സഹായത്തിനായി മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ അലോക് ജോഷി, ഡോ സന്ദീപ് ഒബ്‌റോയ്, ഡോ.നവീന്‍ കുമാര്‍ ചൗധരി ( നാഷണല്‍ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്സിറ്റി ഡീന്‍, ഗാന്ധിനഗര്‍, ഗുജറാത്ത്), ഡോ.പ്രഭാഹരന്‍ പി (പ്രൊഫസര്‍,അമൃത വിശ്വവിദ്യാപീഠം, കേരളം), ഡോ. അശ്വിന്‍ അനില്‍ ഗുമസ്‌തെ ( ഐഐടി ബോംബെ) തുടങ്ങിയ വിദഗ്ദ്ധരെയും ചുമതലപ്പെടുത്തിയിരുന്നു. പെഗാസസ് സ്‌പൈവെയര്‍ ഉപയോഗിച്ച് 300-ലധികം ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ നിരീക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പുറത്ത് വന്നതോടെയാണ് പൊഗാസസ് വിവാദം ആരംഭിക്കുന്നത്.
ഇസ്രായേൽ കമ്പനിയായ എൻ.എസ്.ഒ ഗ്രൂപ്പിന്‍റെ ഫോൺ ഹാക്കിംഗ് സോഫ്റ്റവെയറായ പെഗാസസില്‍ ഇന്ത്യൻ മന്ത്രിമാർ, രാഷ്ട്രീയക്കാർ, ആക്ടിവിസ്റ്റുകൾ, വ്യവസായികൾ, പത്രപ്രവർത്തകർ എന്നിവരുടെ ഫോണുകളും ഉൾപ്പെടുന്നുവെന്നായിരുന്നു മാധ്യമസ്ഥാപനങ്ങളുടെയും അന്വേഷണാത്മക പത്രപ്രവർത്തകരുടെയും ഒരു അന്താരാഷ്ട്ര കൺസോർഷ്യം റിപ്പോർട്ട് ചെയ്തതത്.കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധി, തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍,കേന്ദ്ര മന്ത്രിമാര്‍, ഒരു മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍, സുപ്രീം കോടതിയിലെ രണ്ട് രജിസ്ട്രാര്‍മാര്‍, ഒരു മുന്‍ ജഡ്ജിയുടെ പഴയ നമ്പര്‍, ഒരു മുന്‍ അറ്റോര്‍ണി ജനറലിന്റെ അടുത്ത സഹായി, 40 മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ നിരീക്ഷണത്തിലായിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്.
തങ്ങളുടെ ഉപഭോക്താക്കള്‍ സര്‍ക്കാരുകളും അവരുടെ ഏജന്‍സികളും മാത്രമാണെന്ന് സോഫ്റ്റ്വെയര്‍ വെണ്ടര്‍ എന്‍എസ്ഒ പറഞ്ഞതിനെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാരും സമ്മര്‍ദത്തിലായി. രാജ്യം ഒരു പ്രത്യേക സോഫ്റ്റ്വെയര് ഉപയോഗിക്കുന്നുണ്ടോ ഇല്ലയോ എന്ന വെളിപ്പെടുത്തല്‍ രാജ്യ സുരക്ഷയെ അപകടത്തിലാക്കുമെന്നായിരുന്നു കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ വാദിച്ചത്. ഈ വിഷയം പൊതു ചര്‍ച്ചയ്ക്കുള്ള വിഷയമല്ലാത്തതിനാൽ ഒരു പ്രത്യേക സോഫ്റ്റ്വെയര് ഉപയോഗിക്കുന്നുണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ച് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. നിയമവിരുദ്ധമായി ഇടപെടല്‍ നടത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പ്രസ്താവനയും നടത്തിയിരുന്നു.
Recommended Video
'എജ്ജാതി ഈ നോട്ടം'; നോട്ടവും ലുക്കും..ആരാധകരെ വീഴ്ത്തി മാളവിക,പുതിയ ചിത്രങ്ങൾ വൈറൽ