'ബിജെപിയിൽ ചേർന്നാൽ 20 കോടി, മറ്റുള്ളവരെ ചേർത്താൽ 25 കോടി'; സർക്കാരിനെ മറിച്ചിടാൻ ബിജെപി ശ്രമിച്ചെന്ന് ആപ്
ദില്ലി: ദില്ലി സർക്കാരിനെ അട്ടിമറിക്കാൻ ബി ജെ പി ശ്രമിച്ചെന്ന് ആരോപണവുമായി ആം ആദ്മി എംഎൽഎമാർ. ഭീഷണിയിലൂടെയും പണം വാഗ്ദാനം ചെയ്യും എംഎൽഎമാരെ മറുകണ്ടം ചാടിക്കാൻ ബി ജെ പി ശ്രമം നടത്തിയെന്നാണ് നേതാക്കൾ ആരോപിച്ചത്. ദില്ലിയിൽ വാർത്താ സമ്മേളനത്തിലായിരുന്നു നേതാക്കളുടെ ആരോപണം.

ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ മറ്റൊരു ഷിൻഡെ ആക്കി മാറ്റാനുള്ള ശ്രമമാണ് ബിജെപി നടത്തിയത്. എന്നാൽ ആം ആദി ആ നീക്കത്തെ തുറന്ന് കാട്ടിയെന്ന് ആം ആദ്മി ദേശീയ വക്താവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിംഗ് പറഞ്ഞു. എംഎൽഎമാരേയും ബി ജെ പി നേതാക്കൾ ഭീഷണിപ്പെടുത്തി. ഒന്നുകിൽ 20 കോടി വാങ്ങി ബി ജെ പിയിൽ ചേരുക, അല്ലെങ്കിൽ സിബിഐ കേസിനെ നേരിടുകയെന്നതായിരുന്നു ഭീഷണിയെന്നും സഞ്ജയ് സിംഗ് പറഞ്ഞു.
അജയ് ദത്ത്, സഞ്ജീവ് ഝാ, സോമനാഥ് ഭാരതി, കുൽദീപ് കുമാർ തുടങ്ങി ബി ജെ പി നേതാക്കളുമായി സൗഹൃദം പുലർത്തുന്ന നേതാക്കളെയാണ് ബി ജെ പി സമീപിച്ചത്. ബി ജെ പിയിൽ ചേർന്നാൽ 20 കോടിയും മറ്റുള്ള നേതാക്കളെ ചേർത്താൽ 25 കോടിയുമായിരുന്നു വാഗ്ദാനം, സഞ്ജയ് സിംഗ് പറഞ്ഞു.
സിസോദിയക്കെതിരായ കേസുകൾ വ്യാജമാണെന്ന് തങ്ങൾക്കറിയാമെന്നും എന്നാൽ മുതിർന്ന നേതാക്കൾ എഎപിയെ താഴെയിറക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നുമായിരുന്നു തങ്ങളെ സമീപിച്ച നേതാക്കൾ പറഞ്ഞതെന്ന് സോമനാഥ് ഭാരതി പറഞ്ഞു. എന്തൊക്കെ സംഭവിച്ചാലും ദില്ലിയിലെ ആം ആദ്മി സർക്കാരിനെ താഴെയിറക്കും എന്നായിരുന്നു ബി ജെ പി നേതാക്കൾ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പണം വാഗ്ദാനം ചെയ്തുവെന്ന് പറയപ്പെടുന്ന ആം ആദ്മിയിലെ മറ്റ് എം എല്‍ എമാരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
അതേസമയം ബി ജെ പിക്കെതിരെ സഞ്ജയ് സിംഗ് രൂക്ഷവിമർശനം ഉയർത്തി. നിരവധി സംസ്ഥാനങ്ങളിലെ സർക്കാരുകളെ ബി ജെ പി താഴെയിറക്കിയിട്ടുണ്ടാകാം, എന്നാൽ ഇത് ദില്ലിയിലാണ്, മൂന്ന് തവണ ജനങ്ങൾ അധികാരത്തിലേറ്റിയ പാർട്ടിയാണ് ആം ആദ്മി, സഞ്ജയ് സിംഗ് പറഞ്ഞു. അതേസമയം ആം ആദ്മിയുടെ വിമർശനങ്ങൾക്കെതിരെ ബി ജെ പി രംഗത്തെത്തി. മനീഷ് സിസോദിയ കേസില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധമാറ്റാനാണെന്ന് ബി ജെ പി ശ്രമിക്കുന്നതെന്ന് ബി ജെ പി വക്താവ് ഷെഹ്സാദ് പൂനെവാലെ പറഞ്ഞു. ആം ആദ്മി ട്രെയിലർ മാത്രമാണ് ഇറക്കുന്നത്. മുഴുവൻ സിനിമയും ഇതുവരെ പുറത്തിറക്കാൻ അവർ തയ്യാറാകുന്നില്ല. ബി ജെ പി പണം ഓഫർ ചെയ്യുന്ന ഓഡിയോ ഉണ്ടെന്ന് അവകാശപ്പെട്ടിട്ടും എന്തുകൊണ്ടാണ് പുറത്തുവിടാത്തതെന്നും ഷെഹ്സാദ് ചോദിച്ചു.












Click it and Unblock the Notifications