'കെജ്രിവാളിന്റെ പരിപാടി മോദിയുടെ പരിപാടിയാക്കി'..ആരോപണം; ബിജെപി-ആംആദ്മി പോര് മുറുകുന്നു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയും ലഫ്.ഗവര്‍ണര്‍ വി കെ.സക്‌സേനയും തമ്മിലുള്ള പോര് തുടരുന്നു. ഞായറാഴ്ച ലഫ്.ഗവര്‍ണര്‍ വി.കെ.സക്‌സേനയ്‌ക്കൊപ്പം പങ്കെടുക്കേണ്ട പരിപാടിയില്‍നിന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മാറിനിന്നതിന് പിന്നാലെയാണ് വീണ്ടും പോര് തുടങ്ങിയത്.അസോല ഭാട്ടി വന്യജീവി സങ്കേതത്തിലെ മരം നടീലുമായി ബന്ധപ്പെട്ടാണ് വിവാദം.
ലഫ്.ഗവര്‍ണറുമായി വെള്ളിയാഴ്ച നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചയില്‍നിന്ന് ആരോഗ്യ കാരണങ്ങള്‍ പറഞ്ഞ് കെജ്രിവാള്‍ പിന്‍മാറിയിരുന്നു.മുഖ്യമന്ത്രിയുടെ ഓഫീസുമായി ജൂലൈ നാലാം തീയതി തന്നെ ഇന്ന് നടക്കേണ്ടിയിരുന്ന പരിപാടിയെ കുറിച്ച് കൂടിയാലോചനകള്‍ നടത്തിയിരുന്നുവെന്നു ലഫ്.ഗവര്‍ണറുടെ ഓഫീസ് പ്രതികരിച്ചു.

വന മഹോത്സവ്' പരിപാടിയില്‍ ഗവര്‍ണര്‍ക്കൊപ്പം പങ്കെടുക്കാം എന്നു മുഖ്യമന്ത്രി സമ്മതിച്ചിരുന്നതാണ്. ഒരു ലക്ഷത്തോളം മരങ്ങളാണ് പരിപാടിയുടെ ഭാഗമായി വച്ചുപിടിപ്പിക്കാന്‍ തീരുമാനിച്ചത്. ഡല്‍ഹി സര്‍ക്കാരിന്റെ പുതിയ മദ്യനയത്തില്‍ സിബിഐ അന്വേഷണത്തിന് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തതിനു പിന്നാലെയാണ് പരിപാടിയില്‍ നിന്നുള്ള കെജ്‌രിവാളിന്റെ പിന്‍മാറ്റമെന്നും ലഫ്.ഗവര്‍ണറുടെ ഓഫീസ് ആരോപിച്ചു.

എന്നാല്‍ ഡല്‍ഹി സര്‍ക്കാരിന്റെ 'വന മഹോത്സവ്' പരിപാടി ലഫ്.ഗവര്‍ണര്‍ ബിജെപി യോഗമാക്കി മാറ്റിയതിനാലാണ് മുഖ്യമന്ത്രിയടക്കമുള്ളവര്‍ പങ്കെടുക്കാതിരുന്നതെന്നു മുഖ്യമന്ത്രിയുടെ അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചു. പൊതുസമ്മേളന വേദിയില്‍ നിര്‍ബന്ധപൂര്‍വം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിച്ചുവെന്നും നീക്കം ചെയ്താല്‍ അറസ്റ്റ് ചെയ്യുമെന്നു ഡല്‍ഹി പൊലീസ് ഭീഷണിപ്പെടുത്തിയെന്നും ആം ആദ്മി പാര്‍ട്ടി ട്വിറ്ററില്‍ ആരോപിച്ചു.

ദൽഹി പൊലീസ് പരിപാടിക്കു ഏറെ മുന്‍പുതന്നെ 'വന മഹോത്സവ്' വേദി കയ്യടക്കിയെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. പരിപാടിയുടെ നിയന്ത്രണം ഡല്‍ഹി പൊലീസ് ഏറ്റെടുക്കുകയായിരുന്നു. 'വന മഹോത്സവ്' ഡല്‍ഹി സര്‍ക്കാരിന്റെ പരിപാടിയാണ്. ലഫ്.ഗവര്‍ണറും ഡല്‍ഹി മുഖ്യമന്ത്രിയും സംയുക്തമായാണ് പരിപാടിക്ക് അധ്യക്ഷത വഹിക്കേണ്ടത്. എന്നാല്‍ പോസ്റ്ററുകളില്‍ എല്ലാം മോദിയും മറ്റു ബിജെപി നേതാക്കളുമാണ്. വേദിയില്‍ പ്രധാനമന്ത്രിയുടെ ചിത്രമാണ് വന്‍ പ്രാധാന്യത്തോടെ നല്‍കിയതും.

സര്‍ക്കാരിന്റെ പരിപാടി ബിജെപി പരിപാടിയാക്കി മാറ്റിയതിലുള്ള പ്രതിഷേധ സൂചകമായാണ് മുഖ്യമന്ത്രിയടക്കമുള്ള നേതാക്കള്‍ വിട്ടുനിന്നതെന്നാണു ഡല്‍ഹി സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. ജൂലൈ 8ന് വി.കെ.സക്‌സേനയും ഇത്തരത്തിലുള്ള പരിപാടി ഒഴിവാക്കിയിരുന്നതായി ആം ആദ്മി പാര്‍ട്ടി ആരോപിക്കുന്നു. എന്നാല്‍ മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ ജയ്പുരില്‍ ആയിരുന്നതിനാലാണ് സക്‌സേന പങ്കെടുക്കാതിരുന്നതെന്നാണ് ലഫ്.ഗവര്‍ണറുടെ ഓഫീസ് പറയുന്നത്.

കെജ്‌രിവാളിന് സിംഗപ്പൂര്‍ യാത്രയ്ക്ക് അനുമതി നിഷേധിച്ചതും മുറുമുറുപ്പിന് ഇടയായി.മനീഷ് സിസോദിയയെ ഉന്നമിട്ട് പുതിയ മദ്യനയത്തില്‍ സിബിഐ അന്വേഷണത്തിന് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തത് ആം ആദ്മിയെ ചൊടിപ്പിച്ചിരുന്നു. ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചാണ് ഡല്‍ഹി സര്‍ക്കാരിന്റെ മദ്യനയമെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സക്‌സേന സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്.സിസോദിയയാണ് എക്‌സൈസ് വകുപ്പ് കൈകാര്യം ചെയ്യുന്നത്.












Click it and Unblock the Notifications