അഭിനന്ദൻ വർധമാൻ ചില്ലറ പുളളിയല്ല.. പാകിസ്താനിൽ നിന്നും തിരിച്ചെത്തിയത് അപൂർവ റെക്കോർഡുമായി
ദില്ലി: രണ്ട് ദിവസം പാക് സൈന്യത്തിന്റെ പിടിയില്‍ കഴിഞ്ഞ ശേഷമാണ് വെള്ളിയാഴ്ച അഭിനന്ദന്‍ വര്‍ധമാന്‍ രാജ്യത്തേക്ക് തിരികെ എത്തിയത്. ശത്രുസൈന്യത്തിന്റെ പിടിയിലായിട്ടും അഭിനന്ദന്‍ കാണിച്ച മനസാന്നിധ്യവും ധൈര്യവും ഇപ്പോഴും പ്രകീര്‍ത്തിക്കപ്പെടുന്നു. രാജ്യം ഹീറോ ആയിട്ടാണ് അഭിനന്ദന്‍ വര്‍ധമാന്‍ എന്ന ഇന്ത്യന്‍ പൈലറ്റിനെ ഇപ്പോള്‍ കാണുന്നത്.
പാകിസ്താനില്‍ നിന്നും തിരിച്ച് എത്തിയ അഭിനന്ദന്‍ ഒരു അപൂര്‍വ്വ റെക്കോര്‍ഡ് കൂടിയാണ് സ്വന്തമാക്കിയിരിക്കുന്നത്. പാകിസ്താന്റെ അമേരിക്കന്‍ നിര്‍മ്മിത പോര്‍ വിമാനമായ എഫ് 16 നെ വെടിവെച്ചിട്ട ആദ്യത്തെ ഇന്ത്യന്‍ പൈലറ്റ് എന്ന റെക്കോര്‍ഡ് ആണ് അഭിനന്ദന്‍ വര്‍ധമാന് സ്വന്തമായിരിക്കുന്നത്. ഇന്ത്യയുടെ അഭിമാനമായ മിഗ് 21 വിമാനം ഉപയോഗിച്ചാണ് എഫ് 16നെ അഭിനന്ദന്‍ വീഴ്ത്തിയത്.

എയര്‍ ചീഫ് മാര്‍ഷല്‍ കൃഷ്ണസ്വാമി ആണ് അഭിന്ദന്‍ വര്‍ധമാന്റെ ഈ നേട്ടത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ബലാക്കോട്ടിന് മറുപടി നല്‍കാന്‍ അതിര്‍ത്തി കടന്ന് എത്തിയ പാകിസ്താനിലെ എഫ് 16 വിമാനങ്ങളെ തുരത്തിയ മിഗ് 21 വിമാനങ്ങളിലൊന്ന് അഭിന്ദന്റേത് ആയിരുന്നു. അപ്രതീക്ഷിതമായ തിരിച്ചടി എളുപ്പത്തില്‍ സാധ്യമല്ല മിഗ് 21 വിമാനത്തിന്.
എന്നിട്ടും പരിമിതകള്‍ക്ക് ഉളളില്‍ നിന്ന് കൊണ്ട് പാകിസ്താന്‍ വിമാനത്തെ വീഴ്ത്താന്‍ അഭിനന്ദന് സാധിച്ചു. എഫ് 16 വിമാനം തകരുകയും പാകിസ്താന്‍ പൈലറ്റ് കൊല്ലപ്പെടുകയുമുണ്ടായി. ഇത് ആദ്യമായാണ് എഫ് 16 വിമാനത്തെ ഇത്തരത്തില്‍ വെടി വെച്ചിടുന്നത് എന്നും കൃഷ്ണസ്വാമി വ്യക്തമാക്കുന്നു. പാക് വിമാനങ്ങളെ തുരത്തുന്നതിനിടെയാണ് അഭിനന്ദന്റെ വിമാനം ആക്രമിക്കപ്പെടുകയും തകരുകയും ചെയ്തത്. പാരച്യൂട്ട് വഴി രക്ഷപ്പെട്ട അഭിനന്ദന്‍ പാക് അതിര്‍ത്തിയില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു.












Click it and Unblock the Notifications