നോട്ട് നിരോധനം ഈ കാലഘട്ടത്തിലെ ആനമണ്ടത്തരം.. മോദി സർക്കാർ ഈ തെറ്റിന് മാപ്പ് പറയണമെന്ന് പ്രകാശ് രാജ്
ചെന്നൈ: നോട്ട് നിരോധനം ഒരു വര്‍ഷം തികയുമ്പോള്‍ രാജ്യത്തിന് ഏതെങ്കിലും തരത്തിലുള്ള ഗുണം ഉണ്ടായിട്ടുണ്ടെന്ന് ബിജെപിക്കാര്‍ പോലും കരുതുന്നുണ്ടാവില്ല. കള്ളപ്പണം, കള്ളനോട്ട്, ഭീകരവാദം എന്നിവയ്ക്ക് തടയിടാനുള്ള ഒറ്റമൂലിയാണ് നോട്ട് നിരോധനം എന്നായിരുന്നു നവംബര്‍ എട്ടിന് മോദി അവകാശപ്പെട്ടത്. സാമ്പത്തിക വിപ്ലവത്തിന്റെ ഒരാണ്ടെന്ന് ബിജെപി ആഘോഷിക്കുമ്പോള്‍, നിരവധി പ്രമുഖരാണ് നോട്ട് നിരോധന തീരുമാനം ചരിത്രപരമായ മണ്ടത്തരമായിരുന്നെന്ന് വിമര്‍ശിച്ച് രംഗത്ത് വന്നത്. നോട്ട് നിരോധനത്തെ രൂക്ഷമായി വിമർശിച്ചിരിക്കുകയാണ് നടൻ പ്രകാശ് രാജ്. നമ്മുടെ കാലഘട്ടം കണ്ട ഈ വലിയ മണ്ടത്തരത്തിന് ഇനിയെങ്കിലും മാപ്പ് ചോദിക്കാന്‍ കേന്ദ്രം തയ്യാറുണ്ടോ എന്ന് പ്രകാശ് രാജ് ട്വിറ്ററില്‍ ചോദിച്ചു.

നോട്ട് നിരോധനത്തിന് എതിരെ പ്രകാശ് രാജ്
ബിജെപി ഭരിക്കുന്ന കേന്ദ്രത്തിന്റെ സംഘപരിവാര്‍ അജണ്ട നടപ്പാക്കലുകള്‍ക്കെതിരെ നേരത്തെ തന്നെ ശബ്ദമുയര്‍ത്തിയിരുന്ന നടനാണ് പ്രകാശ് രാജ്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ അടക്കം കേന്ദ്രത്തിന്റെ നിലപാടുകളെ പ്രകാശ് രാജ് വിമര്‍ശിച്ചിട്ടുണ്ട്. മോദിയുടെ മൗനത്തെ രൂക്ഷമായി വിമര്‍ശിച്ച പ്രകാശ് രാജ് പ്രധാനമന്ത്രി തന്നെക്കാളും വലിയ നടനാണ് എന്നും പരിഹസിക്കുകയുണ്ടായി. നോട്ട് നിരോധിച്ച തീരുമാനം ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ കടുത്ത വിമര്‍ശനം ഉന്നയിച്ച് പ്രകാശ് രാജ് രംഗത്ത് വന്നിരിക്കുന്നു.

മോദിയുടെ ആനമണ്ടത്തരം
നോട്ട് നിരോധനം ഈ കാലഘട്ടം കണ്ട ഏറ്റവും വലിയ മണ്ടത്തരം ആയിരുന്നുവെന്നും ഈ തെറ്റിന് ബിജെപി സര്‍ക്കാര്‍ മാപ്പ് പറയണം എന്നുമാണ് പ്രകാശ് രാജ് ആവശ്യപ്പെടുന്നത്. നോട്ട് നിരോധിച്ചപ്പോള്‍ പണക്കാരന്‍ തന്റെ കള്ളപ്പണം പല വഴികളിലൂടെ വെളുപ്പിച്ചെടുത്തു. എന്നാലീ തീരുമാനത്തിന്റെ ആഘാതം ലക്ഷക്കണക്കിന് വരുന്ന പാവങ്ങളെ തീര്‍ത്തും നിസ്സഹായരാക്കി. അസംഘടിത മേഖലയിലെ തൊഴിലാളികളെ നോട്ട് നിരോധനം വട്ടം കറക്കി. ഈ ആനമണ്ടത്തരത്തിന് മാപ്പ് ചോദിക്കാന്‍ ഇനിയെങ്കിലും തയ്യാറാണോ എന്നാണ് നടന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഒരു ലക്ഷ്യം പോലും കാണാതെ
നവംബര്‍ എട്ടിന് രാത്രി അഞ്ഞൂറിന്റെയും ആയിരത്തിന്റേയും നോട്ട് നിരോധിച്ച് കൊണ്ട് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം നടത്തുമ്പോള്‍, ആ തീരുമാനത്തിന്റെ പ്രത്യാഘാതത്തെക്കുറിച്ച് ഭൂരിപക്ഷത്തിനും വലിയ പിടിയൊന്നുമില്ലായിരുന്നു എന്നതായിരുന്നു സത്യം. കള്ളപ്പണവും കള്ളനോട്ടും തുടച്ച് നീക്കാനും ഭീകരസംഘടനകളുടെ സാമ്പത്തിക സ്രോതസ്സ് അടയ്ക്കാനും വേണ്ടിയുള്ള മിന്നലാക്രമണമാണ് നോട്ട് നിരോധനമെന്ന് ബിജെപി അവകാശപ്പെട്ടു. എന്നാല്‍ ഒരു വര്‍ഷത്തെ ഫലം വിലയിരുത്തുമ്പോള്‍ നോട്ട് നിരോധനം അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും തന്നെ പൂര്‍ത്തീകരിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കേണ്ടത്.

കള്ളപ്പണവും കള്ളനോട്ടും എവിടെ?
നിരോധിച്ച നോട്ടിന്റെ 99 ശതമാനവും റിസര്‍വ് ബാങ്കിലേക്ക് തിരിച്ചെത്തി എന്നാണ് കണക്കുകള്‍ പറയുന്നു. അങ്ങനെയെങ്കില്‍ കള്ളപ്പണം എവിടെ എന്ന പ്രസക്തമായ ചോദ്യം ഉയരുന്നു. സംശയകരമായ ബാങ്ക് അക്കൗണ്ടുകളുടെ പരിശോധന ഇനിയാണ് നടക്കുക എന്ന് പറയുന്നു. അങ്ങനെയെങ്കില്‍ രായ്ക്ക് രാമാനം നോട്ട് നിരോധിക്കേണ്ട കാര്യം ഇല്ലായിരുന്നല്ലോ. നോട്ട് നിരോധിച്ചത് കൊണ്ട് കശ്മീരിലേത് അടക്കം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് അറുതി വരുത്താനുമായിട്ടില്ല. ഭൂരിപക്ഷത്തിനും നെറ്റ് കണക്ഷന്‍ ഇല്ലാത്ത രാജ്യത്ത് ഡിജിറ്റല്‍ വിപ്ലവത്തിന് വേണ്ടിയായിരുന്നു നോട്ട് നിരോധനമെന്ന വാദവും വായില്ലാ കോടാലിയാണ്.
|
പ്രകാശ് രാജ് പറയുന്നു
നോട്ട് നിരോധനത്തിന് എതിരെ പ്രകാശ് രാജിന്റെ ട്വീറ്റ്












Click it and Unblock the Notifications