കോൺഗ്രസിന് തിരിച്ചടി; അമിത് ഷായുടെ സാന്നിധ്യത്തിൽ വിജയശാന്തി ബിജെപിയിലേക്ക്?..ഉടൻ ദില്ലിയിലേക്കെന്ന്
ഹൈദരാബാദ്; ദക്ഷിണേന്ത്യയിൽ കർണാടകത്തിൽ മാത്രമാണ് ബിജെപിക്ക് അധികാരം പിടിക്കാൻ കഴിഞ്ഞത്. കേരളം,തമിഴ്നാട്, തെലങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ബിജെപി അടുത്തതായി ലക്ഷ്യം വെയ്ക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന കേരളത്തിലും തമിഴ്നാടിലും ആധിപത്യമുറപ്പിക്കാൻ ബിജെപി കൊണ്ടുപിടിച്ച ശ്രമത്തിലാണ്.
തമിഴ്നാട്ടിൽ ഒരുപടി കൂടി കടന്ന് തിരഞ്ഞെടുപ്പിന് മുൻപ് പല പ്രമുഖരേയും ബിജെപിക്ക് പാർട്ടിയിൽ എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. കോൺഗ്രസ് നേതാവും നടിയുമായ ഖുശ്ബുവാണ് ഇക്കൂട്ടത്തിലെ ഒരാൾ. തെലങ്കാനയിലും പുതിയ നീക്കങ്ങൾക്ക് ഒരുങ്ങുകയാണ് ബിജെപി. കോൺഗ്രസിന്റെ വനിതാ തീപ്പൊരു നേതാവ് വിജയശാന്തി ഉൾപ്പെടെ പ്രമുഖർ ഉടൻ പാർട്ടി വിടുമെന്നാണ് റിപ്പോർട്ട്. വിശദാംശങ്ങളിലേക്ക്

ഉപതിരഞ്ഞെടുപ്പിൽ
ഇക്കഴിഞ്ഞ നിയമസഭ ഉപതിരഞ്ഞെടുപ്പിൽ ടിആർഎസിന്റെ പൊന്നാപുരം കോട്ടയായ ദുബ്ബക്കിൽ അട്ടിമറി വിജയമാണ് ബിജെപി നേടിയത്. 2018 ല്‍ അറുപതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സോളിപ്പെട്ട രാമലിംഗ റെഡ്ഡി വിജയിച്ച മണ്ഡലത്തിൽ ആയിരത്തിലധികം വോട്ടുകൾ നേടിയാണ് ഇത്തവണ ബിജെപി സ്ഥാനാർത്ഥി വിജയിച്ചത്.

മുനിസിപ്പല് തിരഞ്ഞെടുപ്പ്
ടിആർഎസ് കോട്ട പിടിച്ചെടുത്തതോടെ വരാനിരിക്കുന്ന ഹൈദരാബാദ് മുനിസിപ്പൽ തിരഞ്ഞെടുപ്പിന് മുൻപ് ബിജെപി സംസ്ഥാനത്ത് പല അട്ടിമറി നീക്കങ്ങളും നടത്തുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. ഇപ്പോഴിതാ പ്രമുഖ കോൺഗ്രസ് നേതാവ് വിജയശാന്തി ഉൾപ്പെടെ ബിജെപിയിലേക്ക് ചേരുമെന്നാണ് വിവരം.

കോൺഗ്രസുമായി ഇടഞ്ഞു
തെലങ്കാന കോൺഗ്രസിലെ പ്രമുഖ നേതാവും താരപ്രചാരകയുമായ വിജയശാന്തി കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരും എന്ന അഭ്യൂഹങ്ങൾ ശക്തമാണ്. കഴിഞ്ഞ കുറച്ചു നാളുകളായി അവർ കോൺഗ്രസ് നേതൃത്വവുമായി അകന്ന് കഴിയുകയാണ്. പാർട്ടിയിൽ കടുത്ത അവഗണനയാണ് നേരിടുന്നതെന്നാണ് വിജയശാന്തി ഉയർത്തുന്ന പരാതി.

പരിഗണന ലഭിക്കുന്നില്ല
മുതിർന്ന നേതാക്കൾ അർഹമായ പരിഗണന നൽകുന്നില്ലെന്ന് വിജയശാന്തി ആരോപിച്ചിരുന്നു. നേരത്തേ നേതൃത്വത്തിനെതിന്റെ അവഗണനയ്ക്കെതിരെ പരാതി ഉയർത്തിയ കോൺഗ്രസ് നേതാവ് ഖുശ്ബുവിനെ തമിഴ്നാട്ടിൽ ബിജെപി പാർട്ടിയിലെത്തിച്ചിരുന്നു. സമാന രീതിയിൽ തെലങ്കാനയിലെ വനിതാ നേതാവും കോൺഗ്രസ് വിടുമെന്നാണ് റിപ്പോർട്ടുകൾ.

ബിജെപി നേതാക്കളുമായി
ഇതിനോടകം തന്നെ ബിജെപി നേതാക്കളുമായി നിരവധി ചർചകൾ വിജയശാന്തി നടത്തിയിട്ടുണ്ടെങ്കിലും ബിജെപി പ്രവേശനം സംബന്ധിച്ച് അവർ നിലപാട്വ്യക്തമാക്കിയിട്ടില്ല. എന്നാൽ ബിജെപിയിലോ സർക്കാരിലോ പ്രധാനപ്പെട്ട പദവി നൽകുന്നത് സംബന്ധിച്ച് ധാരണയിൽ എത്താത്തത് കാരണമാണ് ബിജെപി പ്രവേശം വൈകുന്നതെന്നാണ് സൂചന.

പ്രചരണം നയിക്കും
അതേസമയം നിർണായകമായ ഹൈദരാബാദ് മുനിസിപ്പൽ തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് തന്നെ തന്നെ വിജയശാന്തി ദില്ലിയിലെത്തുമെന്നും അമിത് ഷായുടെ സാന്നിധ്യത്തിൽ ബിജെപിയൽ ചേരുമെന്നും പിടിഐ റിപ്പോർട്ടു ചെയ്തു.തിരഞ്ഞെടുപ്പിൽ വിജയശാന്തി ബിജെപിയുടെ താരപ്രചാരകയാകും. മാത്രമല്ല തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിലും ഇവർ ബിജെപിക്ക് വേണ്ടി പ്രചരണം നയിക്കും.
Recommended Video

കോൺഗ്രസിൽ ചേർന്നത്
ബിജെപിയിലൂടെയാണ് വിജയശാന്തി രാഷ്ട്രീയ പ്രവേശനം നടത്തിയത്. 1998ല്‍ മഹിള മോര്‍ച്ച സെക്രട്ടറിയായി. തെലുങ്കാന സംസ്ഥാന പ്രക്ഷോഭങ്ങള്‍ ആരംഭിച്ചപ്പോഴാണ് അവർ പാർട്ടി വിട്ടത്. പിന്നീട് തെലുങ്കാനയെന്ന പേരില്‍ സ്വന്തമായി പാര്‍ട്ടി രൂപീകരിച്ചു. അത് പിന്നീട് ടിആർഎസിന്റെ ഭാഗമായി. പിന്നീടാണ് ടിആർഎസ് അവഗണിക്കുന്നുവെന്ന് ആരോപിച്ച് 2014 ൽ കോൺഗ്രസിൽ ചേർന്നത്.












Click it and Unblock the Notifications