'തടിച്ച സ്ത്രീകള്‍ പോലും ധരിക്കുന്നത് പാശ്ചാത്യ വസ്ത്രങ്ങള്‍';നടി ആശാ പരേഖിന്റെ പരാമർശം വിവാദത്തില്‍
പനാജി: സ്ത്രീകളുടെ വസ്ത്രധാരണയില്‍ വിവാദ പരാമർശവുമായി പ്രമുഖ ബോളിവുഡ് നടി ആശാ പരേഖ്. ഇന്ത്യൻ സ്ത്രീകൾ വിവാഹത്തിന് ഗാഗ്ര ചോളി പോലുള്ള പരമ്പരാഗത വസ്ത്രങ്ങൾക്ക് പകരം പാശ്ചാത്യ വസ്ത്രങ്ങളും ഗൗണുകളും ധരിക്കാൻ ഇഷ്ടപ്പെടുന്നത് വേദനാജനകമാണെന്നാണ് ആശാ പരേഖ് അഭിപ്രായപ്പെട്ടത്.
ഗോവയിൽ നടക്കുന്ന 53-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. അതേസമയം തന്നെ നടിയുടെ പരാമർശത്തിനെതിരെ വലിയ വിമർശനവും വിവിധ കോണുകളില്‍ നിന്നും ഉയർന്നിട്ടുണ്ട്.

"എല്ലാം മാറിയിരിക്കുന്നു നിർമ്മിക്കപ്പെടുന്ന സിനിമകളെക്കുറിച്ച് എനിക്കറിയില്ല, നമ്മൾ പാശ്ചാത്യവൽക്കരിക്കപ്പെട്ടവരായി മാറുകയാണ്. പാരമ്പര്യ വിവാഹ വസ്ത്രം ധരിക്കുന്ന പെൺകുട്ടികൾ എവിടെയാണുള്ളത്. നമുക്ക് ഘഗർ-ചോളി, സൽവാർ-കമീസ്, സാരികൾ എന്നീ വസ്ത്രങ്ങളുണ്ട്, അവ ധരിക്കൂ. എന്തുകൊണ്ടാണ് നിങ്ങൾ അവ ധരിക്കാത്തത്''- ആശാ പരേഖ് പറഞ്ഞു.

എന്തുകൊണ്ടാണ് നമ്മള്‍ നമ്മുടെ പാരമ്പര്യ വസ്ത്രമൊന്നും ധരിക്കുന്നത്. അവർ സ്‌ക്രീനിൽ കാണുന്ന നായികമാരെ ജീവിതത്തിലും പകർത്താന്‍ ശ്രമിക്കുന്നു. ഓൺസ്‌ക്രീനിൽ നായികമാർ ധരിക്കുന്ന വസ്ത്രം ധരിക്കാൻ അവർ ആഗ്രഹിക്കുന്നു. തടിച്ചവർ പോലും ആ വസ്ത്രം തങ്ങൾക്ക് അനുയോജ്യമാണോ എന്ന് ചിന്തിക്കുന്നില്ല. ഈ പാശ്ചാത്യവൽക്കരണം എന്നെ വേദനിപ്പിക്കുന്നുവെന്നും നടി പറയുന്നു.

തനിക്ക് ദിലീപ് കുമാറിനെ ഇഷ്ടമല്ലെന്നും അതിനാലാണ് അദ്ദേഹത്തിനൊപ്പം ഒരിക്കലും പ്രവർത്തിക്കാത്തതെന്നുമുള്ള ആരോപണങ്ങള്‍ക്കും ചലച്ചിത്രോത്സവം വേദിയില്‍ ആശാ പരേഖ് മറുപടി പറഞ്ഞു. സൂപ്പർ താരത്തെ ഇഷ്ടമല്ലാത്തത് കൊണ്ടാണ് അദ്ദേഹത്തോടൊപ്പം അഭിനയിക്കാതിരുന്നതെന്ന ആരോപണം ശരിയല്ലെന്നാണ് നടി വ്യക്തമാക്കുന്നത്.

ദിലീപ് കുമാറിനെ ഇഷ്ടപ്പെടാത്തത് കൊണ്ടാണ് ഞാൻ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാത്തതെന്ന് നാലഞ്ചു വർഷം മുമ്പ് ചില മാധ്യമപ്രവർത്തകർ എഴുതി. ഞാൻ അദ്ദേഹത്തെ ആരാധിക്കുകയും എപ്പോഴും അദ്ദേഹത്തോടൊപ്പും പ്രവർത്തിക്കാൻ ആഗ്രഹിക്കുകയും ചെയ്തു. സബർദസ്ത് എന്നൊരു സിനിമ ശരിയായി വന്നതായിരുന്നു. ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കേണ്ടതായിരുന്നു, പക്ഷേ ഞാൻ നിർഭാഗ്യവാനായതിനാൽ സിനിമ ഉപേക്ഷിക്കുകയായിരുന്നുവെന്നും ആശാ പരേഖ് പറയുന്നു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മുതിർന്ന നടി ജയാ ബച്ചനും സമാനമായ അഭിപ്രായ പ്രകടനവുമായി രംഗത്ത് എത്തിയിരുന്നു. " എനിക്ക് നിങ്ങളോട് രണ്ടുപേരോടും ചോദിക്കേണ്ടത്, ഇന്ത്യൻ സ്ത്രീകൾ കൂടുതൽ പാശ്ചാത്യ വസ്ത്രങ്ങൾ ധരിക്കുന്നത് എന്തുകൊണ്ടാണ്?" എന്നായിരുന്നു വാട്ട് ദ ഹെൽ നവ്യ എന്ന പോഡ്‌കാസ്റ്റിൽ ജയ തന്റെ മകൾ ശ്വേത ബച്ചനോടും ചെറുമകൾ നവ്യ നന്ദയോടും പറഞ്ഞത്.

ഇത്തരം വസ്ത്രങ്ങൾ സ്ത്രീകൾക്ക് അല്‍പം കൂടി ചലനസ്വാതന്ത്ര്യം കൊടുക്കുന്നു എന്നതാണ് ഇതിന് കാരണം. ജോലിക്കായും മറ്റും പുറത്തേക്ക് പോവുമ്പോള്‍ സാരിയുടുത്ത് ഒരുങ്ങുന്നതിലും എന്തുകൊണ്ടും എളുപ്പം പാന്റ്സും ടീഷർട്ടും ഷർട്ടും ഒക്കെ ധരിക്കുന്നതാണ്. ഇന്ന് വിദേശ രീതിയിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നവരാണ് ഏറെയും. ഇത് ബോധപൂർവ്വം സംഭവിച്ച കാര്യമാണെന്ന് ഞാന്‍ കരുതുന്നില്ല.

ഒരു സ്ത്രീക്ക് മാൻപവർ നൽകാൻ ഈ വസ്ത്രധാരണത്തിന് കഴിയുന്നുണ്ട്. എന്നാല്‍ സ്ത്രീശക്തിയിൽ ഒരു സ്ത്രീയെ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു സാരി ധരിക്കാൻ പോകൂ എന്ന് ഞാൻ പറയുന്നില്ല, അത് ഒരു ഉദാഹരണം മാത്രമാണ്. പാശ്ചാത്യ നാടുകളിൽ പോലും മുൻപ് സ്ത്രീകൾ പാന്റ്സും ഷർട്ടും അല്ലാതെയുള്ള ഡ്രസ്സുകളാണ് കൂടുതലായും ധരിച്ചിരുന്നതെന്നും ജയ ബച്ചന്‍ പറയുന്നു.












Click it and Unblock the Notifications