'എല്ലാ എൻസിപി അംഗങ്ങളും സർക്കാരിനെതിരെ വോട്ട് ചെയ്യും; ഫഡ്നവിസ് നാണം കെട്ട് രാജി വെക്കേണ്ടി വരും'
മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കങ്ങളില്‍ എന്‍സിപിയെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. എ ജയശങ്കര്‍. അജിത് പവാറിന്‍റെ നീക്കം തികച്ചും വ്യക്തിപരമാണെന്ന് ശരദ് പവാര്‍ പറഞ്ഞിതിനാല്‍ അജിതിനെ ഉടന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്നും വിശ്വാസ വോട്ടെടുപ്പിൽ എല്ലാ എൻസിപി അംഗങ്ങളും സർക്കാരിനെതിരെ വോട്ട് ചെയ്യും. അങ്ങനെ ദേവന്ദ്ര ഫഡ്നവിസ് നാണം കെട്ട് രാജി വെക്കേണ്ടി വരുമെന്ന ആക്ഷേപ ഹാസ്യ കുറിപ്പാണ് ജയശങ്കര്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.
'പാർട്ടിയുടെ അറിവോ അനുവാദമോ കൂടാതെയാണ് അജിത് പവാർ ബിജെപി മന്ത്രിസഭയിൽ അംഗമായിട്ടുളളതെന്ന് എൻസിപി നേതാവ് ശരത് പവാർ ആണയിട്ടു പറയുന്നു. അജിതിന്‍റെ തീരുമാനം തികച്ചും വ്യക്തിപരമാണ്; മറ്റാർക്കും ഇതിൽ പങ്കില്ല.
പറയുന്നത് ശരത് പവാർ ആയതുകൊണ്ട് കാര്യം ശരിയാകാനേ തരമുള്ളൂ. അജിത് പവാറിനെ ഉടൻ പാർട്ടിയിൽ നിന്ന് പുറത്താക്കും, പടിയടച്ച് പിണ്ഡം വെക്കും. വിശ്വാസ വോട്ടെടുപ്പിൽ എല്ലാ എൻസിപി അംഗങ്ങളും സർക്കാരിനെതിരെ വോട്ട് ചെയ്യും. അങ്ങനെ ദേവന്ദ്ര ഫഡ്നവിസ് നാണം കെട്ട് രാജി വെക്കേണ്ടി വരും.
വേല, വേലായുധനോടു വേണ്ട.'-ജയശങ്കര്‍ ഫെയ്സുബുക്കില്‍ കുറിച്ചു.
അതേസമയം, എന്‍സിപിയിലെ അഭ്യന്തര കലാപങ്ങള്‍ മുതലെടുത്താണ് ബിജെപി പവാറിനെ തങ്ങളുടെ പാളയത്തിലെത്തിച്ചതെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എന്‍സിപിയില്‍ ശരദ് പവാറിന്‍റെ പിന്‍ഗാമിയായി അജിത് പവാറിന്‍റെ പേരായിരുന്നു പൊതുവെ പറഞ്ഞു കേട്ടിരുന്നത്.

എന്നാല്‍ മകള്‍ സുപ്രിയ സുലയെ ദേശീയരാഷ്ട്രീയത്തില്‍ സജീവമാക്കാന്‍ ശരദ് പവാര്‍ അടുത്തിടെ നടത്തിയ ചില നീക്കങ്ങള്‍ അജിത് പവാറിനെ സമ്മര്‍ദ്ദത്തിലാഴ്ത്തിയിരുന്നുവെന്നാണ് സൂചന. ഈ അവസരം മുതലെടുത്തുകൊണ്ടാണ് ബിജെപി മഹാരാഷ്ട്രയില്‍ അമ്പരിപ്പിച്ച രാഷ്ട്രീയ നീക്കം നടത്തിയതെന്നതിലേക്കാണ് റിപ്പോര്‍ട്ടുകള്‍ വിരല്‍ ചൂണ്ടുന്നത്.












Click it and Unblock the Notifications