ആര്‍എസ്എസ് ബന്ധമുള്ള ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലമാറ്റം; മധ്യപ്രദേശില്‍ ശുദ്ധീകരണവുമായി കമല്‍നാഥ്
ഭോപ്പാല്‍: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ അധികാരം ലഭിച്ചാലും മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരണത്തിലെത്തുമെന്ന് പലരും കരുതിയിരുന്നില്ല. എന്നാല്‍ മുന്‍കേന്ദ്രമന്ത്രിയും പിസിസി അധ്യക്ഷനുമായ കമല്‍നാഥിന്റെ നേതൃത്വത്തില്‍ ചിട്ടയായ പ്രവര്‍ത്തനം നടത്തിയതോടെ മധ്യപ്രദേശും കോണ്‍ഗ്രസ്സിന്റെ കൂടെ നിന്നു.
വിജയമൊരുക്കിയ കമല്‍നാഥിനെ തന്നെ രാഹുല്‍ഗാന്ധി മുഖ്യമന്ത്രിയായി നിയമിക്കുകയും ചെയ്തു. സത്യപ്രതിജ്ഞ ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ സംസ്ഥാനത്തെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ തീരുമാനം എടുത്ത കമല്‍നാഥ് ഭരണരംഗത്തും ശുദ്ധീകരണത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.. വിശദാംശങ്ങള്‍ ഇങ്ങനെ..

മധ്യപ്രദേശ്
15 വര്‍ഷമായി ബിജെപി അധികാരത്തിലിരുന്ന മധ്യപ്രദേശിലെ പല ഉന്നത ഉദ്യോഗസ്ഥരും ആര്‍എസ്എസ്-ബിജെപി അനുകൂല മനോഭാവം വെച്ചുപുലര്‍ത്തന്നവരാണ്. അധികാരമേറ്റതിന് പിന്നാലെ ഇത്തരം നേതാക്കളെ കണ്ടെത്തി കൂട്ടത്തോടെ സ്ഥലംമാറ്റുകയാണ് കമല്‍നാഥ്. ആര്‍എസ്എസ്-ബിജെപി ബന്ധമുള്ള ഉദ്യോഗസ്ഥര്‍ ഉദ്യോഗസ്ഥ തലപ്പത്ത് ഇരുന്നാല്‍ സുഖകരമായ ഭരണത്തിന് തടസ്സമായേക്കാം എന്നാണ് കമല്‍നാഥ് മനസ്സിലാക്കുന്നത്.

48 ഐഎഎസ് ഉദ്യോഗസ്ഥര്‍
കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ 48 ഐഎഎസ് ഉദ്യോഗസ്ഥരെയാണ് കമല്‍നാഥ് സ്ഥലമാറ്റിയിരിക്കുന്നത്. 24 ജില്ലാ കളക്ടര്‍മാറും സ്ഥലം മാറ്റിയ ഉദ്യോഗസ്ഥന്‍മാരില്‍ ഉള്‍പ്പെടുന്നു. സമീപകാല ചരിത്രത്തില്‍ മധ്യപ്രദേശില്‍ ഇതാദ്യമായാണ് ഇത്രവലിയ ഉദ്യോഗസ്ഥ സ്ഥലമാറ്റം ഉണ്ടാവുന്നത്.

മനോജ് ശ്രീവാസ്തവ
അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ പദവിയോടെ വാണിജ്യ വകുപ്പുകള്‍പ്പടേയുള്ള സുപ്രധാന വകുപ്പുകളുടെ ചുമതല വഹിച്ചിരുന്ന മനോജ് ശ്രീവാസ്തവയാണ് സ്ഥലം മാറ്റപ്പെട്ടവരിലെ ഏറ്റവും ഉന്നത് ഉദ്യോഗസ്ഥന്‍.

ആര്‍എസ്എസ് ബന്ധം
സാഞ്ചി സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറായാണ് ഇദ്ദേഹത്തെ നിയമിച്ചത്. പ്രൊഫഷണല്‍ എക്‌സാമിനേഷന്‍ ബോര്‍ഡിന്റെ അധിക ചുമതലയും ഇദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. ആര്‍എസ്എസുമായും ബിജെപിയുമായി വളരെ അടുത്ത് ബന്ധമുള്ള വ്യക്തിയാണ് മനോജ് ശ്രീവാസ്തവയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കളക്ടര്‍മാർക്കും സ്ഥലംമാറ്റം
മനു ശ്രീവാസ്തവയ്ക്കാണ് വാണിജ്യ നികുതി വകുപ്പിന്റെ പുതിയ ചുമതല നല്‍കിയിരിക്കുന്നത്. ഇന്‍ഡോര്‍, ധര്‍, രത്‌ലം, കാട്‌നി, രേവ, സാഗര്‍ ഉള്‍പ്പടേയുള്ള 24 ജില്ലകളിലെ കളക്ടര്‍മാരെയാണ് സ്ഥലംമാറ്റിയിരിക്കുന്നത്. രേവ കളക്ടറായിരുന്നു പ്രീതി മൈഥിലിയെ സാഗറിലേക്കാണ് മാറ്റിയിരിക്കുന്നത്.

ചൗഹാന്റെ തട്ടകത്തിലും
മുന്‍മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ തട്ടകമയാ ഷേഹോര്‍ കളക്ടര്‍ തരുണ്‍ പിത്താഡിനെ ബേദുലിലേക്കാണ് സ്ഥലംമാറ്റിയത്. അതേസമയം ശിവരാജ് സിങ് സര്‍ക്കാറിന്റെ കാലത്തെ പ്രിന്‍സിപ്പള്‍ സെക്രട്ടറി അശോക് ബര്‍ണാവല്‍ തന്നെയാണ് കമല്‍നാഥിന്റെയും പ്രിന്‍സിപ്പില്‍ സെക്രട്ടറി.

സന്തോഷ വകുപ്പ് പൂട്ടിക്കെട്ടി
ഉദ്യോഗസ്ഥ തലത്തിലെ ശുദ്ധീകരണത്തിന് മുന്നോടിയായി ബിജെപി സര്‍ക്കാര്‍ രൂപം കൊടുത്ത സന്തോഷ വകുപ്പ് കമല്‍നാഥ് റദ്ദാക്കിയിരുന്നു. ഭരണപരിഷ്‌കാരങ്ങളുടെ ഭാഗമായിട്ടാണ് സന്തോഷ വകുപ്പ് പൂട്ടിക്കെട്ടുന്നതെന്നാണ് കമല്‍നാഥ് വ്യക്തമാക്കുന്നത്. രാജ്യത്ത് ആദ്യമായി സന്തോഷത്തിനായി പ്രത്യേക വകുപ്പുണ്ടാക്കിയ സംസ്ഥാനമയിരുന്നു മധ്യപ്രദേശ്

3.80 കോടി
സാധാരണ ജനങ്ങളുടെ സന്തോഷം ഉറപ്പ് വരുത്താനായാണ് വകുപ്പ് രൂപികരിച്ചതെന്നാണ് മുഖ്യമന്ത്രിയായിരുന്ന ശിവരാജ് സിംഗ് ചൗഹാന്‍ അവകാശപ്പെട്ടത്. വിവിധ പദ്ധതികള്‍ സന്തോഷ വകുപ്പിന്റെ കീഴില്‍ ആസൂത്രണം ചെയ്തിരുന്നു. 3.80 കോടിയോളം രൂപയാണ് വകുപ്പിന്റെ പ്രവര്‍ത്തനത്തിനായി നീക്കി വച്ചിരുന്നത്.

ചിലവ് ചുരുക്കല്‍
മുഖ്യമന്ത്രിയായി അധികാരമേറ്റ കമല്‍നാഥിന് സന്തോഷ വകുപ്പിനോട് താല്‍പര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സന്തോഷ വകുപ്പിന്റെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാന്‍ കമല്‍നാഥ് തീരുമാനമെടുത്തതായി അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാരിന്റെ ചിലവ് ചുരുക്കല്‍ നയത്തിന്റെ ഭാഗമായാണ് സന്തോഷ വകുപ്പും പൂട്ടിക്കെട്ടുന്നതെന്നാണ് സൂചന.












Click it and Unblock the Notifications