വസുന്ധരയുമായി ഇടഞ്ഞ് പാർട്ടി വിട്ടു: ബിജെപിയിലേക്ക് മടങ്ങി ഘനശ്യാം തിവാരി, നീക്കം നിർണ്ണായകം!!
ജയ്പൂർ: രാജസ്ഥാൻ രാഷ്ട്രീയത്തിലെ സംഭവ വികാസങ്ങൾക്കിടെ മുൻ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെയുമായുള്ള കലാപത്തെത്തുടർന്നാണ് മുതിർന്ന ബിജെപി നേതാവായിരുന്ന ഘനശ്യാം തിവാരി പാർട്ടി വിട്ടത്. രാജസ്ഥാനിൽ നിരവധി രാഷ്ട്രീയ നീക്കങ്ങൾക്ക് വഴിയൊരുക്കിയ ഇക്കഴിഞ്ഞ വർഷങ്ങൾക്കിടെ മൂന്ന് രാഷ്ട്രീയ പാർട്ടികളിലായാണ് തിവാരി പ്രവർത്തിച്ചത്.
പുതിയ പാർട്ടി
ബിജെപി വിട്ടതിന് പിന്നാലെ 2018ൽ മകൻ അഖിലേഷിനൊപ്പം ചേർന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി ഭാരത് വാഹിനി പാർട്ടി എന്ന പേരിലൊരു രാഷ്ട്രീയ പാർട്ടിയ്ക്ക് രൂപം നൽകിയിരുന്നു. പിന്നീട് തൊട്ടടുത്ത വർഷം ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയാണ് കോൺഗ്രസുമായി ബാന്ധവമുണ്ടാക്കുന്നത്.
തിരികെയെത്തി
ബിജെപി രാജസ്ഥാനിലെ മുതിർന്ന രാഷ്ട്രീയ നേതാവ് പാർട്ടിയിലേക്ക് തന്നെ തിരിച്ചെത്തി. അന്നത്തെ രാജസ്ഥാൻ മുഖ്യമന്ത്രിയായിരുന്ന വസുന്ധര രാജെയുമായുള്ള അസ്വാരസ്യങ്ങളെത്തുടർന്ന് പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്ന ഘനശ്യാം തിവാരിയാണ് രണ്ട് വർഷങ്ങൾക്ക് ശേഷം ബിജെപിയിലേക്ക് തന്നെ തിരിച്ചെത്തിയിട്ടുള്ളത്. ശനിയാഴ്ച ജയ്പൂരിൽ നടന്ന ഒരു പരിപാടിക്കിടെ ബിജെപി സംസ്ഥാന പ്രസിഡന്റ് സതീഷ് പൂനിയുടെ സാന്നിധ്യത്തിലാണ് ഘനശ്യാം തിവാരിയുടെ തിരിച്ചുവരവ്.
സിന്ധ്യയോട് ഇടഞ്ഞ്
അന്നത്തെ രാജസ്ഥാൻ മുഖ്യമന്ത്രിയായിരുന്ന വസുന്ധര രാജെ സ്വേച്ഛാധിപതിയാണെന്ന് ആരോപിച്ചായിരുന്നു രാജസ്ഥാൻ ബിജെപിയിൽ നിന്ന് ഘനശ്യാം തിവാരിയുടെ രാജി. 2018ലെ രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു സംഭവം. തന്റെ രാജിക്കത്ത് അന്നത്തെ ബിജെപി തലവനായിരുന്ന അമിത് ഷായ്ക്ക് നേരിട്ട് അയച്ച് നൽകിയ ശേഷം കോൺഗ്രസിൽ ചേരുകയായിരുന്നു. എന്നാൽ എപ്പോഴും ബിജെപിയുടെ ആശയങ്ങൾക്കൊപ്പമാണെന്നും ഒരിക്കൽപ്പോലും കോൺഗ്രസ് അംഗത്വമെടുത്തില്ലെന്നുമാണ് തിവാരി പറയുന്നത്.
എന്തുകൊണ്ട് വൈകി
രാജസ്ഥാനിൽ വസുന്ധരെ രാജെയുടെ നേതൃത്വത്തിൽ പ്രതിപക്ഷത്തെ ഉയർത്തിക്കൊണ്ടുവന്നതിനാലാണ് ഘനശ്യാമിന്റെ ബിജെപിയിലേക്കുള്ള തിരിച്ചുവരവ് വൈകിയതെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. ഇപ്പോൾ വസുന്ധര രാജെ വിരുദ്ധ ക്യാമ്പും ശക്തമാണ് എന്നതാണ് ബിജെപിയിലേക്കുള്ള തിരിച്ചുവരവിന് ഘനശ്യാമിനുള്ള അനുകൂല ഘടകം.
Recommended Video
മുന്നറിയിപ്പ് നൽകി
അടുത്ത തിരഞ്ഞെടുപ്പിലും ബിജെപിയെ വസുന്ധര രാജെ തന്നെ നയിക്കുന്നത് പാർട്ടിയ്ക്ക് നേട്ടമുണ്ടാക്കില്ലെന്ന് അഞ്ച് തവണ ബിജെപി എംഎൽഎ ആയിരുന്നിട്ടുള്ള തിവാരി അഭിപ്രായപ്പെട്ടിരുന്നു. ഒരിക്കൽ പ്രതിപക്ഷ നേതാവായിരുന്ന തിവാരി ബിജെപി സർക്കാരിൽ ഒരിക്കൽ മന്ത്രി പദവിയും അലങ്കരിച്ചിട്ടുണ്ട്.