യെദ്യൂരപ്പയുടെ മുഖ്യമന്ത്രി കസേരയ്ക്ക് ആയുസ് മണിക്കൂറുകൾ മാത്രം? ചങ്കിടിപ്പ് മാറാതെ ബിജെപി...
ഭൂരിപക്ഷം തെളിയിക്കുന്ന കത്ത് ഹാജരാക്കാൻ നിർദേശിച്ചതുമാണ് ബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടുന്നത്.
ബെംഗളൂരു: രണ്ട് ദിവസം നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ ബിഎസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തെങ്കിലും കർണാടകയിലെ ബിജെപിക്ക് ആശങ്കകൾ അവസാനിക്കുന്നില്ല. കോൺഗ്രസ് നൽകിയ ഹർജിയിൽ യെദ്യൂരപ്പയ്ക്കും കർണാടക സർക്കാരിനും സുപ്രീംകോടതി നോട്ടീസ് അയക്കാൻ തീരുമാനിച്ചതും, ഭൂരിപക്ഷം തെളിയിക്കുന്ന കത്ത് ഹാജരാക്കാൻ നിർദേശിച്ചതുമാണ് ബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടുന്നത്.

ഭൂരിപക്ഷമില്ലാതെയാണ് യെദ്യൂരപ്പയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചതെന്നായിരുന്നു കോൺഗ്രസ് സുപ്രീംകോടതിയിൽ വാദിച്ചത്. ഇതിനെ തുടർന്നാണ് ബിജെപി ഗവർണർക്ക് നൽകിയ കത്തും ഭൂരിപക്ഷം തെളിയിക്കുന്ന കത്തും ഹാജരാക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചത്. ഭൂരിപക്ഷമില്ലാതെയാണോ സർക്കാർ രൂപീകരിക്കുന്നതെന്ന കാര്യം പരിശോധിക്കേണ്ടത് ആണെന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. അതേസമയം, തെളിവുകളൊന്നും ലഭ്യമല്ലാത്തതിനാൽ കോൺഗ്രസ് ആവശ്യപ്പെട്ടത് പോലെ സത്യപ്രതിജ്ഞ സ്റ്റേ ചെയ്യാനാവില്ലെന്നും കോടതി വ്യക്തമാക്കി.
Recommended Video

വ്യാഴാഴ്ച രാവിലെ ബിഎസ് യെദ്യൂരപ്പ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തെങ്കിലും അദ്ദേഹത്തിന് എത്ര മണിക്കൂറുകൾ ആ കസേരയിൽ ഇരിക്കാനാവുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കോൺഗ്രസ് നൽകിയ കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കാനിരിക്കെ സുപ്രീംകോടതിയുടെ വിധി എന്തായായിരിക്കുമെന്നതും നിർണ്ണായകമാണ്. അതേസമയം, 15 ദിവസം സമയം ലഭിച്ചാൽ എങ്ങനെ ബാക്കിയുള്ള എംഎൽഎമാരുടെ പിന്തുണ സ്വന്തമാക്കാൻ കഴിയുമെന്നതും ബിജെപിക്ക് വെല്ലുവിളിയാകും. പണവും മന്ത്രി സ്ഥാനങ്ങളും വാഗ്ദാനം ചെയ്ത് കോൺഗ്രസ്, ജെഡിഎസ് എംഎൽഎമാരുടെ തങ്ങളുടെ പാളയത്തിലെത്തിക്കാനാവും ബിജെപിയുടെ ശ്രമം. അങ്ങനെയാണെങ്കിൽ 2008ൽ നടപ്പിലാക്കിയ ഓപ്പറേഷൻ ലോട്ടസ് ഒരിക്കൽകൂടി കർണ്ണാടകയിൽ കാണാം.












Click it and Unblock the Notifications