അസമിൽ ഭൂപൻ ബോറ- അഖിൽ ഗോഗോയ് മാരത്തോൺ കൂടിക്കാഴ്ച, ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം..
ഗുവാഹത്തി: അസം നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ മറികടന്ന് ബിജെപി അധികാരമുറപ്പിച്ചെങ്കിലും ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നീങ്ങുകയാണ് കോൺഗ്രസ്. ഇതിന്റെ മുന്നോടിയായി ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾക്കൊപ്പം പോരാട്ടം ശക്തമാക്കുന്നതിനുള്ള ശ്രമങ്ങളാണ് കോൺഗ്രസ് നടത്തുന്നത്. ഇതിന്റെ സാധ്യതകൾ വിലയിരുത്തുന്നതിന് വേണ്ടി അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ ബോറ റെയ്ജോർ ദൾ മേധാവി അഖിൽ ഗോഗോയിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു. ഗോഗോയിയുടെ മണ്ഡലമായ ശിവ് സാഗറിൽ തിങ്കളാഴ്ചത്തെ ചർച്ചകൾ രാത്രി വൈകിയും തുടരുകയായിരുന്നു. വരും ദിവസങ്ങളിലും ചർച്ചകൾ തുടരുമെന്നാണ് മാധ്യമറിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കോൺഗ്രസും അഖിൽ ഗോഗോയിയുടെ റെയ്ജോർ ദളും ബിജെപിയുടെ ഭിന്നിപ്പിക്കൽ നയങ്ങൾക്ക് എതിരാണ്. ഭാവിയിൽ ഞങ്ങൾ എങ്ങനെയാണ് ബിജെപി ക്യാമ്പിനെതിരായി പോരാടുകയെന്നാണ് ഞങ്ങൾ ചർച്ച ചെയ്തത്" കൂടിക്കാഴ്ചയ്ക്ക് ശേഷം ബോറ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ തീരുമാനങ്ങൾക്കെതിരെ ശബ്ദമുയർത്താൻ നിയമസഭയ്ക്കുള്ളിൽ കോൺഗ്രസുമായി കൈകോർത്തതിന് ശിവസാഗറിൽ നിന്നുള്ള സ്വതന്ത്ര എംഎൽഎയായ ഗൊഗോയിയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. "നേരത്തെ, ഞങ്ങൾ ബിജെപിക്കെതിരെ ഒന്നിക്കാൻ ശ്രമിച്ചിരുന്നു, ഭാവിയിൽ ഞങ്ങൾ വീണ്ടും ശ്രമം തുടരുമെന്നും" അദ്ദേഹം പറഞ്ഞു. അതേസമയം, രണ്ട് ബിജെപി വിരുദ്ധ കക്ഷികൾ ദീർഘകാലത്തേക്ക് ഒന്നിക്കണമെന്നാണ് ഗൊഗോയിയുടെ പ്രതികരണം.

"2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ എങ്ങനെ പരാജയപ്പെടുത്താമെന്നും 2026 നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം അസമിൽ എങ്ങനെ ഒരു സർക്കാർ രൂപീകരിക്കാമെന്നും ഞങ്ങൾ ചർച്ച ചെയ്തു. ഉപതിരഞ്ഞെടുപ്പിനുള്ള സാധ്യതകളും ഞങ്ങൾ വിലയിരുത്തി, പക്ഷേ ഒന്നിലും അന്തിമ തീരുമാനമായിട്ടില്ല," അദ്ദേഹം പറഞ്ഞു. ഇരു പാർട്ടികളിലെയും ഉന്നത നേതാക്കൾ തമ്മിലുള്ള രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. ഓഗസ്റ്റ് 8 ന് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റുമാരായ റാണ ഗോസ്വാമിയും ജാക്കിർ ഹുസൈൻ സിക്ദറും ഗൊഗോയിയെയും മറ്റ് മുതിർന്ന നേതാക്കളെയും കാണാൻ ഗുവാഹത്തിയിലെ റൈജോർ ദളിന്റെ ആസ്ഥാനം സന്ദർശിച്ചിരുന്നു.

ആഗസ്റ്റ് 16 ന്, മറ്റൊരു പ്രതിപക്ഷ പാർട്ടിയായ അസം ദേശീയ പരിഷത്തിന്റെ വൈസ് പ്രസിഡന്റുമാരായ ഷംഷേർ സിംഗും കമൽ നയൻ ചൗധരിയും ബോറയെ കാണുകയും നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന സഖ്യത്തിനെതിരെ പൊതു സ്ഥാനാർത്ഥികളെ ഉയർത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള 'മഹാ സഖ്യത്തിന്റെ ഭാഗമല്ലാത്ത എജെപിയും റൈജോർ ദളും ഒരു പ്രാദേശിക സഖ്യം രൂപീകരിച്ചിരുന്നു. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് മത്സരിച്ച റൈജോർ ദൾ ഒരു സീറ്റ് നേടുകയും ചെയ്തിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ്, രണ്ട് ഗ്രൂപ്പുകളും എല്ലാ പ്രതിപക്ഷ പാർട്ടികളുടെയും ഒരു ഏകീകൃത പ്ലാറ്റ്ഫോം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു, എന്നാൽ അജ്മലിന്റെ ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് മഹാ സഖ്യത്തിൽ ചേരുന്നതിൽ നിന്ന് പിന്മാറുകയായിരുന്നു. 2001 മുതൽ അസമിൽ 15 വർഷമായി അധികാരത്തിലിരിക്കുന്ന കോൺഗ്രസ്, ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട്, ബിപിഎഫ്, സിപിഎം, സിപിഐ, സിപിഐ( എംഎൽ), അഞ്ചാലിക് ഗാന മോർച്ച, ആർജെഡി എന്നീ പാർട്ടികളുമായി മഹാസഖ്യം രൂപീകരിച്ചു.

126 അംഗ അസം നിയമസഭയിൽ ബിജെപി 60 സീറ്റുകൾ നേടിയപ്പോൾ സഖ്യകക്ഷികളായ എജിപി ഒമ്പതും യുപിപിഎൽ ആറ് സീറ്റുകൾ നേടി. പ്രതിപക്ഷ ക്യാമ്പിൽ കോൺഗ്രസ് 29 ഉം എഐയുഡിഎഫ് 16 ഉം ബിപിഎഫ് നാല് ഉം സിപിഐഎം ഒരു സീറ്റും നേടി. റായ്ജോർ ദൾ ഒരു സ്വതന്ത്രനായി മത്സരിച്ച് ഒരു സീറ്റും നേടിയിരുന്നു.
ഊണിലും ഉറക്കത്തിലുമല്ല, കുളിക്കാന്‍ പോയാലും കൂടെ ഉണ്ട് നീ; വൈറലായി ജീവയുടെ ഫോട്ടോഷൂട്ട്












Click it and Unblock the Notifications