വിജയം ഉറപ്പിച്ച് മല്ലികാർജുന്‍ ഗാർഗെ, തരൂരിന് എത്ര വോട്ട് കിട്ടും: പുതിയ അധ്യക്ഷനെ ഇന്ന് അറിയാം
ദില്ലി: കോണ്‍ഗ്രസിനെ ആര് നയിക്കുമെന്ന് ഇന്ന് അറിയാം. എ ഐ സി സി അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഇന്ന് ദില്ലിയിലെ പാർട്ടി ആസ്ഥാനത്ത് നടക്കും. ഔദ്യോഗിക വിഭാഗത്തിന്റെ അനൌദ്യോഗിക പിന്തുണയുള്ള സ്ഥാനാർത്ഥി എന്ന നിലയില്‍ ഖാർഗെയുടെ വിജയം ഏറെക്കുറെ ഉറപ്പാണെങ്കിലും ഏവരും ഉറ്റുനോക്കുന്നത് ശശി തരൂര്‍ എത്ര വോട്ട് നേടുമെന്നാണ്. സ്വന്തം സംസ്ഥാനമായ കേരളത്തിലെ 350 വോട്ടുകളില്‍ എത്രയെണ്ണം തരൂരിന് ലഭിക്കുമെന്നും ഏവരും ഉറ്റുനോക്കുന്നു. പുതിയ അധ്യക്ഷന്‍ വരുന്നതോടെ 20 വർഷത്തിന് ശേഷം ആദ്യമായി ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാള്‍ എ ഐ സി സി നേതൃസ്ഥാനത്ത് എത്തുകയും ചെയ്യും.

രാജ്യത്തുടനീളമുള്ള പി സി സികളില്‍ നിന്നും ഭാരത് ജോഡോയാത്ര അംഗങ്ങള്‍ വോട്ട് ചെയ്ത കുർണൂലില്‍ നിന്നും മുദ്രവച്ച ബാലറ്റ് പെട്ടികൾ ഇന്നലെ തന്നെ ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് എത്തിച്ചിരുന്നു. ഇന്ന് രാവിലെ 10ന് തന്നെ വോട്ടെണ്ണൽ ആരംഭിക്കും. യോഗ്യരായ 9,915 നേതാക്കളിൽ 96 ശതമാനവും തിങ്കളാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തുവെന്നാണ് കോൺഗ്രസ് നേതൃത്വം അറിയിച്ചത്.

ഗാന്ധി കുടുംബത്തിന്റെ ദീർഘകാല വിശ്വസ്തനായ മല്ലികാർജുൻ ഖാർഗെയാണ് മത്സരത്തിൽ മുൻനിരക്കാരൻ. അതുകൊണ്ട് തന്നെ അദ്ദേഹം വിജയിച്ചാൽ പാർട്ടിയെ ഗാന്ധിമാർ റിമോട്ട് കൺട്രോളിലൂടെ നിയന്ത്രിക്കുമെന്ന വിമർശനം ശക്തമാണെങ്കിലും ഖാർഗെ ഏറെക്കുറെ വിജയം ഉറപ്പിച്ചിരിക്കുകയാണ്. ആരും ഔദ്യോഗിക സ്ഥാനാർത്ഥികളല്ലെന്ന് വ്യക്തമാക്കുന്ന പാർട്ടി നേതൃത്വം കഴിവുള്ള രണ്ട് വ്യക്തികള്‍ തമ്മിലുള്ള മത്സരമാണെന്നാണ് പറയുന്നത്.

ഇത് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പായി നിലനിർത്താൻ എല്ലാ ശ്രമങ്ങളും നടന്നു. തിരഞ്ഞെടുപ്പിന് ശേഷം പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോവുമെന്നും പാർട്ടിയുടെ കമ്മ്യൂണിക്കേഷൻസ് ജനറൽ സെക്രട്ടറി-ഇൻ-ചാർജ് ജയറാം രമേശ് വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ ഗാന്ധിമാർ നിഷ്പക്ഷമായ നിലപാടാണ് സ്വീകരിച്ചതെന്ന് ഖാർഗെയും തരൂരും ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തിരുന്നു.

മാറ്റത്തിനായി വാദിച്ച തിരുവനന്തപുരം എംപിയെക്കുറിച്ച് ബോധപൂർവമായ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെങ്കിലും. മികച്ച രീതിയിലുള്ള വോട്ടുകൾ അദ്ദേഹത്തിന് ലഭിക്കുമെന്നാണ് തരൂരിന്റെ നാമനിർദ്ദേശ പത്രികയിൽ ഒപ്പുവച്ചവരിൽ ഒരാളായ കോൺഗ്രസ് എംപി കാർത്തി ചിദംബരം അവകാശപ്പെട്ടത്.

2014-ലെയും 2019-ലെയും പൊതുതിരഞ്ഞെടുപ്പുകളിലെ തുടർച്ചയായ രണ്ട് പരാജയങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുൽ ഗാന്ധി സ്ഥാനമൊഴിഞ്ഞപ്പോൾ സോണിയാ ഗാന്ധി വീണ്ടും പാർട്ടിയുടെ താത്കാലിക അധ്യക്ഷ സ്ഥാനത്ത് എത്തുകയായിരുന്നു. പിന്നീട് നിരവധി തവണ സോണിയ അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാറായതിന് ശേഷമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് സ്വതന്ത്രവും നീതിയുക്തവും സുതാര്യവുമാണെന്നായിരുന്നു കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി വ്യക്തമാക്കിയത്.

രാഹുൽ ഗാന്ധി അധികാരമേറ്റ 2017 നും 2019 നും ഇടയിലുള്ള രണ്ട് വർഷം ഒഴികെ, 1998 മുതൽ ഏറ്റവും കൂടുതൽ കാലം പാർട്ടി അധ്യക്ഷയായ വ്യക്തിയാണ് സോണിയ. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ, ഗാന്ധി കുടുംബത്തിൽ നിന്നുള്ള ഏതെങ്കിലും ഒരാൾ 40 വർഷത്തിലേറെയായി പാർട്ടിയുടെ തലപ്പത്തുണ്ട്. സ്വാതന്ത്ര്യത്തിനു ശേഷം ഇതുവരെ 16 പേർ പാർട്ടിയെ നയിച്ചു, അതിൽ അഞ്ചുപേരും ഗാന്ധി കുടുംബത്തിൽ നിന്നുള്ളവരായിരുന്നു.












Click it and Unblock the Notifications