മായാവതിയുടെ വാക്കുകള്‍ ആവര്‍ത്തിച്ച് അഖിലേഷ് യാദവ്, വോട്ടര്‍മാരോടുള്ള അഭ്യര്‍ത്ഥന ഇങ്ങനെ
ഗാസിയാബാദ്: മഹാസഖ്യത്തിന്റെ ആദ്യ റാലിയില്‍ മുസ്ലീങ്ങളുടെ വോട്ട് ഭിന്നിക്കരുതെന്ന മായാവതിയുടെ ആവശ്യം ആവര്‍ത്തിച്ച് അഖിലേഷ് യാദവ്. വോട്ടുഭിന്നിക്കാന്‍ സമ്മതിക്കരുതെന്നും മഹാസഖ്യത്തിന് തന്നെ വോട്ടു ചെയ്യണമെന്നും അഖിലേഷ് ആവശ്യപ്പെട്ടു. ഒരു വോട്ടര്‍ ഒരിക്കല്‍ മാത്രമേ അബദ്ധം കാണിക്കൂ. അത് വീണ്ടും ഒരിക്കലും ആവര്‍ത്തിക്കില്ല. തിരഞ്ഞെടുപ്പ് ഒരുമാറ്റത്തിനാണ് ആവശ്യപ്പെടുന്നത്. ഇത്തവണ അത് ജനങ്ങള്‍ നല്‍കുമെന്നും അഖിലേഷ് പറഞ്ഞു. ഗാസിയാബാദിലെ തിരഞ്ഞെടുപ്പ് റാലിയിലാണ് അഖിലേഷിന്റെ പ്രസ്താവന.
സ്മാര്‍ട്ട് സിറ്റിയെ പറ്റി സ്വപ്‌നം കാണുന്നൊരു പ്രധാനമന്ത്രിയുണ്ട് നമുക്ക്. എന്നാല്‍ കുംഭമേളയില്‍ എങ്ങനെയാണ് സ്‌നാനം ചെയ്യേണ്ടതെന്ന് പോലും അദ്ദേഹത്തിനറിയില്ലെന്നും അഖിലേഷ് പറഞ്ഞു. സമാജ് വാദി പാര്‍ട്ടി, ബിഎസ്പി, ആര്‍എല്‍ഡി സഖ്യം എല്ലാ പാര്‍ട്ടികളേക്കാള്‍ മികച്ച പ്രകടനം നടത്തുമെന്ന് ഉറപ്പാണ്. ചരിത്രം മാറില്ലെന്നാണ് എല്ലാവരും പറയുന്നത്. എന്നാല്‍ എനിക്ക് വോട്ടര്‍മാരില്‍ വിശ്വാസമുണ്ട്. അവര്‍ ചരിത്രമെഴുതും. ഒരൊറ്റ വോട്ടു പോലും ഭിന്നിക്കില്ലെന്നും അഖിലേഷ് പറഞ്ഞു.
മഹാസഖ്യത്തിന്റെ വോട്ടര്‍മാര്‍ ഗ്രൗണ്ടിലുണ്ട്. എന്നാല്‍ ബിജെപിയുടെ വോട്ടര്‍മാര്‍ വെറും സ്‌ക്രീനില്‍ മാത്രമാണെന്നും അഖിലേഷ് പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് കൂടി കളത്തിലുള്ള സാഹചര്യത്തില്‍ പല മണ്ഡലങ്ങളിലും ത്രികോണ പോരാട്ടമാണ് യുപിയില്‍ നടക്കുന്നത്. ഇത് വോട്ടുകള്‍ ഭിന്നിപ്പിക്കുമെന്നും, അത് ബിജെപിക്ക് ഗുണകരമാകുമെന്നും സൂചനയുണ്ട്. ഇതിനെ തുടര്‍ന്നാണ് മഹാസഖ്യത്തിലെ നേതാക്കള്‍ ഇത് ആവര്‍ത്തിച്ച് പറയുന്നത്.
നേരത്തെ മുസ്ലീങ്ങള്‍ കോണ്‍ഗ്രസിനൊപ്പം ചേരരുതെന്നും, അത് മുസ്ലീം വോട്ടിനെ ഭിന്നിക്കുമെന്നുമായിരുന്നു മായാവതിയുടെ പ്രസ്താവന. കോണ്‍ഗ്രസ് മഹാസഖ്യം വിജയിക്കരുതെന്നാണ് ആഗ്രഹിക്കുന്നതെന്നും, മുസ്ലീങ്ങള്‍ ഒറ്റക്കെട്ടായി മഹാസഖ്യത്തെ പിന്തുണച്ചില്ലെങ്കില്‍, ബിജെപിയുടെ ജയത്തിന് വഴിയൊരുക്കുമെന്നും മായാവതി പറഞ്ഞിരുന്നു. കോണ്‍ഗ്രസ് ബിജെപിക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും മായാവതി ആരോപിച്ചിരുന്നു.
ഉത്തർ പ്രദേശ് ലോക്സഭ തിരഞ്ഞെടുപ്പ് 2019
അബ് ഹോഗാ ന്യായ്.... രാഹുലിന്റെ പ്രചാരണവാക്യം തയ്യാറാക്കിയത് ആരാണ്?