യുപി: അഞ്ച് രൂപയ്ക്ക് എന്തും കഴിയ്ക്കാം,യോഗിയുടെ ക്യാന്‍റീൻ അമ്മ ക്യാൻറീന്റെ തനി പകർപ്പ്!
മുഖ്യമന്ത്രിയുടെ ഓഫീസാണ് ട്വിറ്ററിൽ പദ്ധതിയെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്
ലഖ്നൊ:പാവപ്പെട്ടവർക്ക് കുറഞ്ഞനിരക്കില്‍ ഭക്ഷണം ലഭ്യമാക്കാൻ ഉടൻ അന്നപൂർണ്ണ ഭോജനാലയങ്ങള്‍ തുറക്കുമെന്ന് ഉത്തർപ്രദേശ് സർക്കാർ. പാവപ്പെട്ടവർക്ക് അഞ്ച് രൂപയ്ക്ക് എല്ലാ ഭക്ഷണവും നൽകുന്നതിന് വേണ്ടിയാണ് സംസ്ഥാനത്തിന്‍റെ എല്ലാഭാഗത്തും അന്നപൂർണ്ണ ഭോജനാലയങ്ങള്‍ തുറക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസാണ് ട്വിറ്ററിൽ പദ്ധതിയെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്ത് ആരും പട്ടിണി കിടക്കരുതെന്ന ലക്ഷ്യത്തോടെയാണ് സർക്കാര്‍ പദ്ധതി ആരംഭിക്കാനിരിക്കുന്നത്.
പ്രഭാത ഭക്ഷണമായ പാൽക്കഞ്ഞി, പക്കവട എന്നിവ മൂന്നുരൂപയ്ക്കാണ് ലഭ്യമാക്കുക. ഉച്ച ഭക്ഷണത്തിനും രാത്രി ഭക്ഷണത്തിനും റോട്ടി, ദാല്‍, ചോറ് പച്ചക്കറികൾ എന്നിവയാണുണ്ടാവുക. അഞ്ച് രൂപയാണ് ഭക്ഷണത്തിന്‍റെ വില. മാർച്ചിൽ യുപി മുഖ്യമന്ത്രിയായി അധികാരമേറ്റതോടെ തന്നെ പദ്ധതിയ്ക്കുള്ള തയ്യാറെടുപ്പുകൾ നടത്തിവന്നിരുന്നതായി സർക്കാർ വൃത്തങ്ങൾ പറയുന്നു. സാധാരണ രീതിയിൽ ഉച്ച ഭക്ഷണം വിതരണം ചെയ്യുന്നത് കുറച്ചുദിവങ്ങൾക്കുള്ളിൽ തന്നെ ആരംഭിക്കും.
പാവപ്പെട്ടവർക്ക് ഉപകാരപ്രദമാവുന്ന രീതിയിൽ സംസ്ഥാനത്ത് ഇത്തരത്തിലുള്ള 200ഓളം കിച്ചണുകള്‍ ആരംഭിക്കാനാണ് സർക്കാര്‍ നീക്കം. കുടിയേറ്റ തൊഴിലാളികളുള്ള തലസ്ഥാന നഗരമായ ലഖ്നൊ, നേപ്പാൾ തെരായ് ബെൽട്ട് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചും കിച്ചണുകൾ ആരംഭിയ്ക്കും. മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയാണ് രാജ്യത്ത് ഇത്തരത്തിൽ സബ്ഡിസിയിൽ ഭക്ഷണം ലഭ്യമാക്കുന്നതിനായി ക്യാൻറീനുകൾ ആരംഭിച്ചത്. എന്നാൽ മുഖ്യമന്ത്രിയുടെ പേരിലായിരിക്കില്ല യുപിയിലെ ക്യാന്‍റീനുകള്‍ അറിയപ്പെടുന്നത്.
പൊതുഖജനാവില്‍ നിന്നുള്ള പണം നഷ്ടപ്പെടുത്തിരിക്കാൻ മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ഫോട്ടോ പതിച്ച 35,000 സ്കൂൾ ബാഗുകള്‍ കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥ് വിതരണം ചെയ്തിരുന്നു. മാർച്ചിൽ തിരഞ്ഞെടുപ്പിന് മുമ്പായി തയ്യാറാക്കിയ ബാഗുകളായിരുന്നു വിതരണം ചെയ്തത്.