തിരഞ്ഞെടുപ്പിന് ശേഷം സഖ്യം?; ഗോവയിൽ എംജിപിയുമായി ചർച്ച നടത്തി ബിജെപി
കൊച്ചി; ഗോവയിൽ ഇക്കുറ തൂക്കുസഭയ്ക്ക് സാധ്യത ഉണ്ടെന്ന പ്രവചനങ്ങളാണ് പ്രീ പോൾ സർവ്വേകൾ നടത്തിയത്. ഇതോടെ ഫലം വരുന്നതിന് ദിവസങ്ങൾക്ക് മുൻപ് തന്നെ എന്തുവിലകൊടുത്തും അധികാരം നേടിയെടുക്കാനുള്ള നീക്കങ്ങൾ നടത്തുകയാണ് പാർട്ടികൾ. തിരഞ്ഞെടുപ്പിന് ശേഷം ചെറുപാർട്ടികളുമായി സഖ്യത്തിലെത്താനുള്ള സാധ്യതകളാണ് ബി ജെ പി തേടുന്നത്. ഇതിന്റെ ഭാഗമായി മഹാരാഷ്ട്രവാദി ഗോമന്ത് പാർട്ടി നേതൃത്വവുമായി സംസ്ഥാനത്തിന്റെ ചുമതലയുള്ള ദേവേന്ദ്ര ഫഡ്നാവിസ് കൂടിക്കാഴ്ച നടത്തി.

2017 ൽ എം ജി പിയുടേയും ഗോവ ഫോർവേഡ് പാർട്ടിയുടേയും പിന്തുണയോടെയാണ് ബി ജെ പി സംസ്ഥാനത്ത് അധികാരത്തിലേറിയത്. എന്നാൽ പിന്നീട് ഇരു പാർട്ടികളും സഖ്യം ഉപേക്ഷിച്ചു. നിലവിൽ എം ജി പി തൃണമൂൽ കോൺഗ്രസുമായി സഖ്യത്തിലായിരുന്നു തിരഞ്ഞെടുപ്പിനെ നേരിട്ടത്. ജി എഫ് പി കോൺഗ്രസുമായും സഖ്യത്തിൽ മത്സരിച്ചു. ശക്തമായ പോരാട്ടങ്ങളാണ് പല മണ്ഡലങ്ങളിലും നടന്നതെന്നിരിക്കേ കടുത്ത ആശങ്കയിലാണ് ബി ജെ പി ക്യാമ്പ്. ഈ സാഹചര്യത്തിലാണ് മാന്ത്രിക സംഖ്യ തൊടാൻ സാധിച്ചില്ലേങ്കിൽ ചെറു പാർട്ടികളുമായുള്ള സഖ്യം ബി െജ പി പരിശോധിക്കുന്നത്. അതേസമയം തങ്ങൾ തൃണമൂലിനൊപ്പം സഖ്യത്തിലാണെന്നും ഫലത്തിന് ശേഷം കൂട്ടായ തിരുമാനം കൈക്കൊള്ളുമെന്നുമാണ് എം ജി പി നേതാവ് ദവലിക്കർ പ്രതികരിച്ചത്.

2019 ൽ ദവലിക്കറിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കിയതോടെയാണ് എം ജി പിയും ബി ജെ പിയും ത്മിലുള്ള ബന്ധം ഇടയുന്നത്. മാത്രമല്ല എം ജി പിയുടെ അംഗങ്ങളെ ബി ജെ പി അടർത്തിയെടുക്കുകയും ചെയ്തിരുന്നു. 2017 ൽ ദവിൽക്കർ ഉൾപ്പെ മൂന്ന് എം എൽ എമാരായിരുന്നു എം ജി പിക്ക് ഉണ്ടായിരുന്നത്. മുൻ മുഖ്യമന്ത്രിയായിരുന്ന മനോഹർ പരീക്കറിന്റെ മരണ ശേഷംനിലവിലെ മുഖ്യമന്ത്രിയായ പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റു. എന്നാൽ ഇതിന് പിന്നാലെ എം ജി പിയിലെ രണ്ട് എം എൽ എമാർ ബി ജെ പിയിൽ ലയിക്കുകയും ചെയ്തിരുന്നു.

നേരത്തേ 2007 ൽ അന്നത്തെ ദിഗംബർ കാമത്ത് സർക്കാരിനെ അട്ടിമറിക്കാനുള്ള ബി ജെ പിയുടെ നീക്കത്തെ എം ജി പി പിന്തുണച്ചിരുന്നു. തുടർന്ന് എം ജി പിയുടെ എം എൽ എമാരെ അയോഗ്യരാക്കിയിരുന്നു. പിന്നീട് 2012 ൽ ബി ജെ പിയുമായി സഖ്യത്തിലായിരുന്നു എം ജി പി തിരഞ്ഞെടുപ്പിനെ നേരിട്ടത്. അന്ന് കൂറ്റൻ വിജയം നേടാനും പാർട്ടിക്ക് സാധിച്ചിരുന്നു. എന്നാൽ പിന്നീട് മുഖ്യമന്ത്രിയായിരുന്ന മനോഹർ പരീക്കർ കേന്ദ്ര പ്രതിരോധ മന്ത്രിയായി നിയമിക്കപ്പെട്ടതോടെ പുതുതായി ലക്ഷ്മികാന്ത് പരേസ്കർ മുഖ്യമന്ത്രിയായി നിയമിതനായി. എന്നാൽ പിന്നീട് ലക്ഷ്മികാന്തുമായും ദവലിക്കറും തമ്മിൽ ഇടഞ്ഞിരുന്നു

അതേസമയം രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കൾ ഇല്ലെന്നിരിക്കേ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ബി ജെ പിയുമായി എം ജി പി സഖ്യത്തിലെത്താനുള്ള സാധ്യത ഉണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. തൃണമൂൽ കോൺഗ്രസിന് യാതൊരു മുന്നേറ്റവും ഉണ്ടാക്കാൻ സാധ്യത ഇല്ലെന്നതിനാൽ ബി ജെ പിക്കൊപ്പം നിൽക്കാൻ തന്നെയാകും നേതൃത്വത്തിന്റെ തിരുമാനം എന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
Recommended Video

2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 17 സീറ്റുകൾ നേടി കോൺഗ്രസായിരുന്നു ഗോവയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായത്. എന്നാൽ പ്രാദേശിക കക്ഷികളായ മഹാരാഷ്ട്രവാദി ഗോമന്ത് പാർട്ടിയുമായും ഗോവ ഫോർവേഡ് പാർട്ടിയുമായും സഖ്യത്തിലെത്തി 15 സീറ്റുകൾ നേടിയ ബി ജെ പി ഭരണം പിടിക്കുകയായിരുന്നു.












Click it and Unblock the Notifications