രാഹുൽ ഗാന്ധി ഒരിക്കലും പഠിക്കില്ല, കോൺഗ്രസിന് ദയനീയ പരാജയം: അമരീന്ദർ സിങ്
ന്യൂഡൽഹി: പഞ്ചാബിൽ കോൺഗ്രസിന്‍റെ ദയനീയ പരാജയത്തിന് പിന്നാലെ രാഹുൽ ഗാന്ധിയെ കടുത്ത ഭാഷയിൽ വിമർശിച്ച് മുൻ പഞ്ചാബ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന അമരീന്ദർ സിങ്. പഞ്ചാബിലെ പരാജയത്തിന് കാരണം നാലര വർഷത്തെ ദുർഭരണമാണെന്ന കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാലയുടെ പ്രസ്‌താവനക്ക് മറുപടി പറയുമ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ വിമർശനം
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ കോൺഗ്രസ് പരാജയപ്പെട്ടത് എങ്ങനെയാണെന്ന് അമരീന്ദർ സിങ് മറുപടി ചോദ്യം ഉന്നയിച്ചു. പരാജയത്തിന്‍റെ കാരണം ബോൾഡ് അക്ഷരങ്ങളിൽ കോൺഗ്രസിന് മുന്നിൽത്തന്നെയുണ്ടെന്നും എന്നാൽ കോൺഗ്രസ് ഒരിക്കലും അത് വായിക്കാൻ തുനിയില്ലെന്നും ക്യാപ്‌റ്റൻ പരിഹസിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം കോൺഗ്രസിന് മറുപടി നൽകിയത്.
പഞ്ചാബിൽ കോൺഗ്രസ് പുതിയ നേതൃത്വത്തെയാണ് മുന്നോട്ട് വച്ചത്. മണ്ണിന്‍റെ പുത്രനാണ് ചരൺജീത് സിങ് ചന്നി. എന്നാൽ നാലര വർഷത്തെ ക്യാപ്‌റ്റൻ അമരീന്ദർ സിങ്ങിന്‍റെ ഭരണവിരുദ്ധവികാരത്തെ മറികടക്കാൻ ചന്നിക്കായില്ല. അതിനാലാണ് ജനം ആംആദ്‌മിക്ക് വോട്ട് ചെയ്‌തതെന്നായിരുന്നു സുർജേവാലയുടെ പ്രതികരണം. ഇതിന് മറുപടിയുമായാണ് ക്യാപ്‌റ്റൻ രംഗത്തെത്തിയത്.
പഞ്ചാബ് കോൺഗ്രസിൽ നേതാക്കൾ തമ്മിലുള്ള പ്രശ്‌നങ്ങളെ തുടർന്ന് അമരീന്ദർ സിങ്ങിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയായിരുന്നു. തുടർന്ന് അദ്ദേഹം പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പേരിൽ സ്വന്തം പാർട്ടി രൂപികരിച്ചു. ബിജെപി സഖ്യകക്ഷിയായെങ്കിലും പട്യാലയിൽ നിന്ന് മത്സരിച്ച അദ്ദേഹം പരാജയപ്പെടുകയായിരുന്നു. ആംആദ്‌മി സ്ഥാനാർഥിയായ അജിത് പാൽ സിങ് കോലിയോടാണ് ക്യാപ്‌റ്റൻ പരാജയപ്പെട്ടത്. തെരഞ്ഞെടുപ്പിൽ ഒരു സീറ്റുപോലും നേടാൻ പഞ്ചാബ് ലോക് കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. 117 സീറ്റുകളിൽ രണ്ട് സീറ്റുകളിൽ മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്. പഞ്ചാബിൽ 92 സീറ്റിന്‍റെ ഭൂരിപക്ഷത്തിലാണ് ആംആദ്‌മി പാർട്ടി വിജയിച്ചത്. ഭരണത്തിലിരുന്ന കോൺഗ്രസ് നേടിയത് 18 സീറ്റ് മാത്രമാണ്.
പഞ്ചാബ് രാഷ്‌ട്രീയത്തിൽ അത്‌ഭുതങ്ങൾ കാണിക്കുന്നതായിരുന്നു ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം. പ്രമുഖരായ പല നേതാക്കന്മാരെയും പിന്തള്ളിയാണ് ജനം ആംആദ്‌മി പാർട്ടി സ്ഥാനാർഥികളെ തെരഞ്ഞെടുത്തത്. കോൺഗ്രസിന്‍റെയും ശിരോമണി അകാലിദൾ പാർട്ടികളുടെ മുതിർന്ന നേതാക്കൾ പോലും തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ബിക്രം സിങ് മജീദിയ, പർകാശ് സിങ് ബാദൽ, സുഖ്‌ബീർ സിങ് ബാദൽ, നവ്‌ജ്യോത്‌സിങ് സിദ്ദു, അമരീന്ദർ സിങ്, ചരൺജീത് സിങ് ചന്നി തുടങ്ങിയ വൻ മരങ്ങളാണ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത്.
Recommended Video