സമ്പന്ന എംപിമാർ ശമ്പളം ഉപേക്ഷിക്കണം; അസമത്വം വര്‍ധിക്കുന്നു, ജനങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കണം!
ദില്ലി: രാജ്യത്തെ സമ്പന്ന ലോക്സഭ എംപിമാർ ശമ്പളം ഉപേക്ഷിക്കണമെന്ന് ബിജെപി എംപി വരുൺ ഗാന്ധി. ലോക്സഭ സ്പീക്കർ സുമിത്ര മഹാജന് അയച്ച കത്തിലാണ് ഇക്കാര്യം ചൂണ്ടികാട്ടുന്നത്. ഇനിമുതല്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കുള്ള ശമ്പളവും മറ്റ് ബത്തകളും നല്‍കുന്നതില്‍ പുതിയ സമ്പ്രദായം കൊണ്ടുവരണമെന്നും വരുണ്‍ ഗാന്ധി ആവശ്യപ്പെട്ടു.
രാജ്യത്ത് സാമ്പത്തിക അസമത്വം ദിനംതോറും വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കത്തിൽ പറയുന്നു. മൊത്തം സമ്പത്തിന്റെ 60 ശതമാനവും ഒരുശതമാനംമാത്രം വരുന്ന സമ്പന്നരുടെ കൈയിലാണെന്നും വരുണ്‍ഗാന്ധി പറയുന്നു. മാസം ശമ്പളവും കോണ്‍സ്റ്റിറ്റിയുവെന്‍സി അലവന്‍സും ഉള്‍പ്പെടെ ഒരു പാര്‍ലമെന്റംഗത്തിന് 2.7 ലക്ഷം രൂപയാണ് ശമ്പളമായി നല്‍കുന്നത്. ഇത്തരത്തില്‍ 2016 ല്‍ ലോക്‌സഭയിലെ 543 എംപിമാരുടെ ശമ്പളത്തിന് വേണ്ടി മാത്രം സര്‍ക്കാര്‍ ചിലവഴിച്ചത് 176 കോടി രൂപയാണെന്നും വരുണ്‍ഗാന്ധി ചൂണ്ടിക്കാട്ടി.

2009ല്‍ ലോക്‌സഭാംഗങ്ങളായ 319 എംപിമാരുടെ ആസ്തി ഒരുകോടിക്ക് മുകളിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ കോടികള്‍ ആസ്തിയുള്ള എംപിമാരുടെ എണ്ണം 449 ആയി ഉയര്‍ന്നെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സാമൂഹ്യ-സാമ്പത്തിക യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കാന്‍ എംപിമാര്‍ തയ്യാറാക്കണമെന്നും വരുണ്‍ ഗാന്ധി കത്തില്‍ പറയുന്നു.
ഇത്തരത്തിലുള്ള പ്രവര്‍ത്തനം വഴി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോടുള്ള ജനങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്ന് വരുണ്‍ ഗാന്ധി കത്തില്‍ പറയുന്നു. പാര്‍ലമെന്റംഗങ്ങളുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നിശ്ചയിക്കുന്നത് പാര്‍ലമെന്റിലാണ്. നൂറ് ശതമാനം വരെ വർധനവാണ് പലപ്പോഴും നിശ്ചയിക്കുന്നത്. ഇതിനെതിരെയാണ് വരുൺ ഗാന്ധിയുടെ കത്ത്.












Click it and Unblock the Notifications