പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധം കത്തുന്നു, അമിത് ഷായുടെ മേഘാലയ സന്ദർശനം റദ്ദാക്കി
ദില്ലി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മേഘാലയ സന്ദർശം മാറ്റിവെച്ചതായി ആഭ്യന്തരമന്ത്രാലയം. ഞായറാഴ്ച നടത്താനിരുന്ന ഷില്ലോംഗ് സന്ദർശനമാണ് റദ്ദാക്കിയിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം പുകയുന്ന സാഹചര്യത്തിലാണ് സന്ദർശനം റദ്ദാക്കിയിരിക്കുന്നത്. തിങ്കളാഴ്ച നടത്താനിരുന്ന അരുണാചൽ പ്രദേശ് യാത്രയും അമിത് ഷാ റദ്ദാക്കി.
ഞായറാഴ്ച ഷില്ലോഗിലെ നോർത്ത് ഈസ്റ്റ് പോലീസ് അക്കാഡമിയിൽ നടക്കുന്ന പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുക്കാനായായിരുന്നു അമിത് ഷായുടെ മേഘാലയ യാത്ര. മേഘാലയ സന്ദർശനം റദ്ദാക്കിയതോടെ ശനി, ഞായർ ദിവസങ്ങളിൽ അമിത് ഷാ ജാർഖണ്ഡ് തിരഞ്ഞെടുപ്പ് പ്രചാരണ റാലികളിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത പ്രതിഷേധമാണ് നടക്കുന്നത്. അസമിലെ ഗുവാഹത്തിയിൽ വെച്ച് നടക്കേണ്ടിയിരുന്നു ഇന്ത്യാ- ജപ്പാൻ ഉച്ചകോടിയും പ്രതിഷേധങ്ങളും റദ്ദാക്കിയിരുന്നു. മേഘാലയയിൽ നടന്ന പ്രതിഷേധത്തിനിടെ പോലീസ് ലാത്തിച്ചാർജ്ജ് നടത്തുകയും കണ്ണൂർ വാതകം പ്രയോഗിക്കുകയും ചെയ്തു. പ്രതിഷേധക്കാർ പോലീസിന് നേരെ കല്ലേറ് നടത്തിയതായും റിപ്പോർട്ടുകളുണ്ട്. അടുത്ത 48 മണിക്കൂറിലേക്ക് മേഘാലയിൽ ഇന്റർനെറ്റ്, മൊബൈൽ സേവനങ്ങൾ റദ്ദാക്കിയിരിക്കുകയാണ്.
അസമിൽ പോലീസ് വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. സംസ്ഥാനത്ത് സൈന്യം കനത്ത ജാഗ്രതയിലാണ്. പ്രതിഷേധം രൂക്ഷമായതോടെയാണ് സംസ്ഥാനത്ത് സൈന്യത്തെ വിന്യസിച്ചത്. ബംഗ്ലാദേശ്, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ആറ് ന്യൂനപക്ഷ മതവിഭാഗങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതാണ് പുതിയ നിയമം.












Click it and Unblock the Notifications