ശശികല കുറ്റക്കാരിയെങ്കിൽ ജയലളിതയും കുറ്റക്കാരിയല്ലേ.. അമ്മ ദാസനായ പനീർശെൽവം ഇങ്ങനെ ചിരിക്കാമോ?
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ രണ്ടാം പ്രതി ശശികലയും കൂട്ടുപ്രതികളായ വി എന്‍ സുധാകരനും ജെ ഇളവരശിയും ശിക്ഷിക്കപ്പെട്ടു. നീതി നിര്‍വഹിക്കപ്പെട്ടു എന്ന് ആര്‍പ്പുവിളികള്‍ ഉയരുന്നു. വിചാരണക്കോടതിയുടെ ശിക്ഷ ശരിവെച്ച് സുപ്രീം കോടതി ശശികലയുടെ മുഖ്യമന്ത്രിയാകാനുള്ള മോഹങ്ങള്‍ക്കാണ് തിരിച്ചടി കൊടുത്തത്. നീതി ജയിച്ചു എന്ന് പറയുന്നതിനെക്കാള്‍ ശശികല മുഖ്യമന്ത്രിയായില്ല എന്നതാണ് ആളുകളുടെ സന്തോഷത്തിന് കാരണം.
Read Also: ജയലളിതയും ശശികലയും തമ്മില്‍ ലെസ്ബിയന്‍ ബന്ധം? ചിത്രങ്ങള്‍ സഹിതം റിപ്പോര്‍ട്ടുകള്‍, ഞെട്ടിത്തരിച്ച് അണികള്‍!
ജീവിച്ചിരിക്കുന്ന ശശികലയെ സുപ്രീം കോടതി ജയിലില്‍ അയച്ചു, പക്ഷേ രണ്ടാം പ്രതി മാത്രമാണ് ശശികല. ഒന്നാം പ്രതി ജയലളിതയായിരുന്നു. സുപ്രീം കോടതി വിധിയെ പനീര്‍ശെല്‍വം അംഗീകരിക്കുന്നെങ്കില്‍ ജയലളിതയും കുറ്റക്കാരിയാണെന്ന കാര്യം കൂടി അംഗീകരിക്കേണ്ടിവരും. ചില സോഷ്യല്‍ മീഡിയ പ്രതികരണങ്ങളും ചര്‍ച്ചകളും നോക്കൂ.
അമ്മയാണ് ഈ കേസിലെ ഒന്നാം പ്രതി
പ്രിയമുള്ള തമിഴ് മക്കളെ,, സുപ്രീംകോടതി വിധി അമ്മ ചിന്നമ്മയ്ക്കു കൊടുത്ത ശിക്ഷയാണ്, അമ്മയുടെ മനസ് പനീര്‍സെല്‍വത്തിനൊപ്പം എന്നൊക്കെ പറഞ്ഞ് പടക്കം പൊട്ടിക്കുമ്പോള്‍, ഒന്നു മറക്കണ്ട, അമ്മയാണ് ഈ കേസിലെ ഒന്നാം പ്രതി. ഈ വിധി അംഗീകരിക്കുമ്പോള്‍ അതും അംഗീകരിക്കണം. അങ്ങിനെ നോക്കുമ്പോള്‍ ആഘോഷിക്കേണ്ടത് തന്നെയാണ്! - കുമാര്‍ നീലകണ്ഠന്‍.
ഷാഹിന നഫീസ എഴുതുന്നു
ശശികലയെ കുറ്റക്കാരിയെന്ന് കണ്ടെത്തിയ സുപ്രീം കോടതി വിധിയെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകയായ ഷാഹിന നഫീസ എഴുതുന്നത് ഇങ്ങനെ - ശശികല ജയലളിതയുടെ ബിനാമിയായിരുന്നോ അതോ ശശികല ജയലളിതയെ വഞ്ചിക്കുകയായിരുന്നോ എന്ന് ഇനി കാലം തെളിയിക്കാന്‍ പോകുന്നില്ല .1991 നും 1997 നും ഇടയില്‍ സമ്പാദിച്ചു കൂട്ടിയ വരവില്‍ കവിഞ്ഞ സ്വത്തുക്കളെല്ലാം ശശികലയുടെയും സുധാകരന്റെയും ശശികലയുടെ സഹോദരന്റെ ഭാര്യ ഇളവരശിയുടെയും പേരിലായിരുന്നു.
32 കമ്പനികള്‍ തുടങ്ങി
ഈ അഞ്ചു വര്‍ഷക്കാലയളവില്‍ ഇവരുടെ പേരില്‍ 32 കമ്പനികള്‍ തുടങ്ങിയിരുന്നു. ഇതില്‍ മിക്കവയും കടലാസ് കമ്പനികളായിരുന്നു. ഈ കമ്പനികളുടെ പേരില്‍ വന്‍തോതില്‍ ഭൂമിയും യന്ത്രോപകരണങ്ങളും വാങ്ങികൂട്ടി. പത്തു പൈസ നികുതിയടച്ചില്ല. സംഭവബഹുലമായിരുന്നു കേസിന്റെ വിചാരണകാലം. കേസ് വഴി തിരിച്ചു വിടാനും പാതി വഴിയില്‍ അവസാനിപ്പിക്കാനും നിരവധി ശ്രമങ്ങള്‍ ഉണ്ടായി അന്വേഷണോദ്യോഗസ്ഥന്‍ തന്നെ ഡിഫന്‍സ് വിറ്റന്‍സ് ആയി വന്ന അത്യപൂര്‍വമായ സംഭവവും ഉണ്ടായി.
അന്വേഷണോദ്യോഗസ്ഥന്‍ പ്രതിഭാഗത്തിന് വേണ്ടി
അന്വേഷണചുമതലയുണ്ടായിരുന്ന ഡി വൈ എസ് പി, മേലുദ്യോഗസ്ഥരുടെ അനുമതി പോലും ഇല്ലാതെ പ്രതിഭാഗം സാക്ഷിയായി കോടതിയില്‍ എത്തിയത് നിയമലോകത്തെ ഞെട്ടിച്ചു. അന്വേഷണോദ്യോഗസ്ഥന്‍ എന്ന നിലയില്‍ കൈ വശമുണ്ടായിരുന്ന നിരവധി രേഖകള്‍ പ്രതിഭാഗത്തിന് അനുകൂലമായി അദ്ദേഹം കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. സംബന്ധം എന്നായിരുന്നു ആ വിദ്വാന്റെ പേര് ( കാണിച്ചത് അസംബന്ധമാണെങ്കിലും). സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആകട്ടെ ഈ സാക്ഷിയെ ക്രോസ്സ് വിസ്താരം നടത്തിയതുമില്ല.
ജയലളിതയും ശിക്ഷിക്കപ്പെട്ടേനെ
ബാംഗ്ലൂരിലെ പ്രത്യേക കോടതിയില്‍ നടന്ന ഈ കേസിന്റെ അപ്പീല്‍ നടപടികള്‍ നിയമ വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകമാക്കേണ്ടതാണ് . എങ്ങനെയൊക്കെ നിയമ വാഴ്ച അട്ടിമറിക്കപ്പെടാം എന്ന് പഠിക്കാന്‍. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഒരു കേസ് തീര്‍പ്പാക്കുന്നതെങ്കില്‍ ജയലളിതയും ശിക്ഷിക്കപ്പെടുമായിരുന്നു. ഈ കേസിന്റെ കുറ്റപത്രം അലക്ഷ്യമായി ഒന്ന് വായിച്ചാല്‍ പോലും ബോധ്യപ്പെടാവുന്ന സംസാരിക്കുന്ന തെളിവുകള്‍.
കോടതി തെളിവുകള്‍ കണ്ടില്ലേ
എന്നാല്‍ വരവില്‍ കവിഞ്ഞ സ്വത്ത് ഇരുപതു ശതമാനം വരെ ആണെങ്കില്‍ കുറ്റകരമല്ല എന്ന വിചിത്രമായ ന്യായത്തില്‍ കടിച്ചു തൂങ്ങിയാണ് ബാംഗ്ലൂര്‍ ഹൈക്കോടതി ജയലളിതയെ കുറ്റവിമുക്തയാക്കിയത്. സുപ്രീം കോടതി ഈ കേസ് തിടുക്കപ്പെട്ട് പരിഗണിക്കുകയും, ശശികല കുറ്റക്കാരിയാണെന്നു വിധിക്കുകയും ചെയ്തതില്‍ എന്തെങ്കിലും രാഷ്ട്രീയ താല്പര്യങ്ങള്‍ പ്രവര്‍ത്തിച്ചുണ്ടാകുമോ എന്ന് അറിയില്ല. ഉണ്ടാകാം, ഉണ്ടായില്ലെന്നും വരാം. എന്തിന്റെ പേരിലായാലും ഇന്ന് നടന്നത് നീതി നിര്‍വഹണമാണ്. - ഷാഹിന പറയുന്നു.
നേരത്തെ വന്നിരുന്നെങ്കില്‍
സുപ്രീം കോടതി വിധി ജയലളിതക്കും ബാധകമാണല്ലോ. ഇന്ത്യയിലെ ഒരു മുഖ്യമന്ത്രിക്കും ലഭിക്കാത്ത വീരോചിതമായ യാത്ര അയപ്പാണ് ജയലളിതക്ക് ലഭിച്ചത്. കേരളത്തില്‍ പൊതു അവധിപോലും പ്രഖ്യാപിച്ചു. മരണശേഷം എഴുതപ്പെട്ട ലേഖനങ്ങളിലും ടി വി പരിപാടികളിലും ബഹുഭൂരിപക്ഷവും ജയലളിതയെ ഏകപക്ഷീയമായി പുകഴ്ത്തിയിട്ടുള്ളതായിരുന്നു. ജയലളിതയുടെ മരണത്തിന് മുന്‍പായിരുന്നു ഈ വിധി വന്നിരുന്നതെങ്കിലോ? - സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം ഇങ്ങനെയാണ്.