ക്രിസ്ത്യന്‍ പള്ളിയുടെ പിന്തുണയോടെ ഗോവയിലെ മര്‍ഗാവോയില്‍ സിഎഎ വിരുദ്ധ പ്രക്ഷോഭം
ക്രിസ്ത്യന്‍ പള്ളിയുടെ പിന്തുണയോടെ ഗോവയിലെ മര്‍ഗാവോയില്‍ സിഎഎ വിരുദ്ധ പ്രക്ഷോഭം:
മര്‍ഗാവോ: വിമോചനത്തിനായുള്ള പോരാട്ടത്തിന്റെ കേന്ദ്രമെന്നറിയപ്പെടുന്ന മാര്‍ഗാവോയിലെ ലോഹിയ മൈതാനം വെള്ളിയാഴ്ച ആസാദി മുദ്രാവാക്യങ്ങളാല്‍ മുഖരിതമായി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആയിരക്കണക്കിന് ആളുകളാണ് ഗോവയിലെ പരിപാടിയില്‍ അണിനിരന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം പരിപാടിയില്‍ വായിച്ചു. രാജ്യത്ത് ഇതാദ്യമായാണ് ഒരു ക്രൈസ്തവ പള്ളിയുടെ പിന്തുണയോടെ സിഎഎക്കെതിരെ പ്രക്ഷോഭം നടക്കുന്നത്. ഗോവയിലെ മൂന്ന് സംഘടനകള്‍ ചേര്‍ന്നാണ് പരിപാടി ഏകോപിപ്പിച്ചത്. ഗോവ സഭയുടെ സാമൂഹിക വിഭാഗമായ കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് ആന്‍ഡ് പീസ്, മുസ്ലിം സമൂഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കായി പോരാടുന്ന സംഘടനയായ കണ്‍സര്‍ണഡ് സിറ്റിസണ്‍സ് ഫോര്‍ ഗോവ, മനുഷ്യാവകാശ സംഘടനയായ നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍ എന്നിവ സംയുക്തമായാണ് പ്രതിഷേധത്തിന് ചുക്കാൻ പിടിച്ചത്.
യുക്തിവാദിയും എഴുത്തുകാരനുമായ ദാമോദര്‍ മൗസോ, മുന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പ്രഭാകര്‍ ടിംബിള്‍, ആദിവാസി നേതാവ് രാമ കങ്കോണ എന്നിവരുള്‍പ്പെടെയുള്ള പ്രഭാഷകര്‍ വേദിയില്‍ അണിനിരന്നു. വിവാദ നിയമം റദ്ദാക്കുന്നതിന് നിയമസഭയില്‍ പ്രമേയം ആവശ്യപ്പെട്ട് സിഎസ്ജെപി എക്‌സിക്യൂട്ടീവ് സെക്രട്ടറി ഫാദര്‍ സാവിയോ ഫെര്‍ണാണ്ടസ് സംസാരിച്ചു. എന്‍പിആറുമായി ബന്ധിപ്പിച്ചിട്ടുള്ള രേഖകളൊന്നും പങ്കിടാന്‍ ആളുകള്‍ തയ്യാറാകരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സിഎഎയ്‌ക്കെതിരെ മാത്രമല്ല പ്രതിഷേധിക്കേണ്ടതെന്നും എന്‍ആര്‍സി, എന്‍പിആര്‍ എന്നിവയ്ക്കെതിരെയും ആളുകള്‍ ഒത്തുചേരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗോവ ബച്ചാവോ ആന്തോളന്‍ പരിപാടിയുടെ മുന്‍പന്തിയിലുണ്ടായിരുന്ന ഡോ. ഓസ്‌കാര്‍ റെബെല്ലോ ഭരണഘടനയെ വിശുദ്ധ പുസ്തകമെന്ന് വിളിച്ചു. ഈ നിയമം മുസ്ലീങ്ങള്‍ക്ക് മാത്രം എതിരല്ലെന്നും മറ്റു മതങ്ങളെയും ബാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബൈബിള്‍, ഖുറാന്‍, ഗീത എന്നിവ പഠിപ്പിക്കുന്ന സംസ്ഥാനത്തുടനീളമുള്ള ഞായറാഴ്ച സ്‌കൂളുകളുകളില്‍ ഭരണഘടനയെ കുറിച്ചും പഠിപ്പിക്കണമെന്നും എല്ലാ ദിവസവും ഇതിനായി പത്ത് മിനിറ്റ് സമയം ചെലവഴിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
അതേസമയം പൗരത്വ നിയമത്തിനെതിരെ ബി.ജെ.പിയെപ്പോലെ വീട് കയറി പ്രചാരണം നടത്തുമെന്ന് പി.എഫ്.ഐ നേതാവ് മുസഫര്‍ ഷെയ്ഖ് പറഞ്ഞു. പ്രതിഷേധക്കാര്‍ക്ക് പ്രതിഷേധം തുടരാമെന്നും നിയമത്തില്‍ നിന്നും പിന്നോട്ട് പോകില്ലെന്നുമാണ് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്. അതേ പോലെ തന്നെ തങ്ങളും പ്രക്ഷോഭത്തില്‍ നിന്നും ഒരിഞ്ച് പോലും പിന്നോട്ട് പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications