തിരഞ്ഞെടുപ്പ് കമ്മീഷണറായി അരുണ്‍ ഗോയലിന്റെ നിയമനം; കടുപ്പിച്ച് സുപ്രീം കോടതി, കേന്ദ്രം ഫയൽ ഹാജരാക്കണം
ദില്ലി: വിരമിച്ച പഞ്ചാബ് കേഡര്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ അരുണ്‍ ഗോയലിനെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയി നിയമിച്ച നടപടിയിൽ ഇടപെട്ട് സുപ്രീം കോടതി. നിയമനവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഹാജരാക്കണമെന്ന് സുപ്രീം കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍, തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്നിവരുടെ നിയമന നടപടി പരിഷ്‌കരിക്കണെമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പ്രതികരണം.
നിയമന പ്രക്രിയ എങ്ങനെയെന്ന് മനസിലാക്കാനാണ് ഫയലുകള്‍ പരിശോധിക്കുന്നതെന്ന് ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. വിരമിക്കലിന് തൊട്ടടുത്ത ദിവസമാണ് ഗോയലിനെ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് കേന്ദ്രസർക്കാർ ഇറക്കിയത്.
അരുണ്‍ ഗോയലിന്റെ നിയമനം ശരിയായ രീതിയില്‍ അല്ല നടന്നതെന്നായിരുന്നു അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടിയത്. ധൃതിപ്പെട്ടാണ് ഗോയലിന്റെ നിയമനമെന്ന് പ്രശാന്ത് ഭൂഷൺ ആരോപിച്ചു. വ്യാഴാഴ്ച വരെ അദ്ദേഹം ജോലി ചെയ്തിരുന്നു. വെള്ളിയാഴ്ചയാണ് അദ്ദേഹത്തിന് വിആർഎസ് നൽകുകയും തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കുകയും ചെയ്തത്, 31 വരെ വിരമിക്കാൻ അദ്ദേഹത്തിന് സമയം ഉള്ളിരിക്കെയാണ് നിയമനം, പ്രശാന്ത് ഭൂഷൺ പറഞ്ഞു.
അതേസമയം അറ്റോണി ജനറൽ ആർ വെങ്കട്ടരമണി പ്രശാന്ത് ഭൂഷണിന്റെ വാദത്തെ എതിർത്തു. വ്യക്തിഗത സംഭവങ്ങൾ പരാമർശിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇത് കോടതി തള്ളി. നിയമന പ്രക്രിയ എങ്ങനെയാണെന്ന് മനസിലാക്കാൻ കോടതിക്ക് താത്പര്യം ഉണ്ട്. എല്ലാ നടപടിക്രമങ്ങളും സർക്കാർ അവകാശപ്പെടുന്നത് പോലെ ശരിയായ നിലയിൽ തന്നെയാണോയെന്നതാണ് കോടതിക്ക് അറിയാനുള്ളതെന്നും ബെഞ്ച് വ്യക്തമാക്കി.