തീവ്രവാദികളെ കൊല്ലുന്നതിന് മുമ്പ് സൈന്യം തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങണോ? പ്രധാനമന്ത്രി
Recommended Video
ഖുഷിനഗർ: തീവ്രവാദികൾക്കെതിരായി നടപടി എടുക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദം ലഭിക്കുന്നത് വരെ കാത്തിരിക്കാൻ സൈന്യത്തിന് കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്ച രാവിലെ ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരവാദികളെ സൈന്യം കൊലപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ഉത്തർപ്രദേശിലെ ഖുഷിനഗറിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബോംബുകളും ആയുധങ്ങളുമായി തീവ്രവാദികൾ സൈനികർക്ക് മുമ്പിൽ നിൽക്കുകയാണ്. ഈ സമയത്ത് എന്റെ സൈന്യം അവരെ വെടിവയ്ക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടി പോകണോ? ഞാൻ കശ്മീരിൽ എത്തിയ ശേഷം ഓരോ രണ്ടോ മൂന്നോ ദിവസങ്ങൾ കൂടുമ്പോൾ അവിടെ ശുദ്ധീകരണം നടത്താറുണ്ട്. ഇതെന്റെ ശുദ്ധീകരണ ഓപ്പറേഷനാണ്, തീവ്രവാദികളെ വധിച്ചതുമായി ബന്ധപ്പെടുത്തിയായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.
പ്രിയങ്കയുടെ നീക്കം പാളി; കോണ്‍ഗ്രസില്‍ കൂട്ടരാജി, നേതാക്കള്‍ മഹാസഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചു
ദേശീയതയും രാജ്യ സുരക്ഷയും ഉയർത്തിക്കാട്ടിയാണ് ഇക്കുറി ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. അതേ സമയം എന്റെ സൈന്യം എന്ന മോദിയുടെ പരാമർശത്തിനെതിരെ വ്യാപക വിമർശനം ഉയരുന്നുണ്ട്. നേരത്തെ ഇന്ത്യൻ സൈന്യത്തെ മോദിയുടെ സേന എന്ന് വിശേഷിപ്പിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചിരുന്നു. അതേസമയം ബാലാക്കോട്ട് ആക്രമണത്തെക്കുറിച്ച് നടത്തിയ പരാമർശത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ മോദിക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു.
തീവ്രവാദികൾ ഒളിച്ചിരിപ്പുണ്ടെന്ന സൂചനയെ തുടർന്ന് ഷോപ്പിയാനിലെ ഹിന്ദ്സിതാപൂർ മേഖലയിൽ സൈന്യം തിരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്നും ആയുധങ്ങളും മറ്റും കണ്ടെടുത്തിട്ടുണ്ട്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ