അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനല്‍ 2017ല്‍: ട്വിറ്റര്‍ ഇളക്കിമറിച്ച് 'ഫാന്‍സിന്റെ' ആഘോഷം!
കര്‍ണാടകയില്‍ നിന്നുള്ള ബി ജെ പി എം പിയും മലയാളം ന്യൂസ് ചാനലായ ഏഷ്യാനെറ്റിന്റെ ചെയര്‍മാനുമായ രാജീവ് ചന്ദ്രശേഖറിനൊപ്പമാണോ അര്‍ണാബ് ഗോസ്വാമിയുടെ പുതിയ വരവ്. സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വീണ്ടും സജീവമാകുകയാണ്. വെറുതെയല്ല, അതിനൊരു കാരണമുണ്ട്. തന്റെ പുതിയ ചാനല്‍ സംരംഭം അര്‍ണാബ് ഗോസ്വാമി പ്രഖ്യാപിച്ചു.
Read Also: ഫ്ലാറ്റ് തട്ടിപ്പ് കേസ്: നടി ധന്യ മേരി വര്‍ഗീസും ഭര്‍ത്താവും പോലീസ് കസ്റ്റഡിയിൽ!
അതെ, ടൈംസ് നൗ ചാനലില്‍ നിന്നും എഡിറ്റര്‍ ഇന്‍ ചീഫ് സ്ഥാനം രാജിവെച്ച് പടിയിറങ്ങിയ അര്‍ണാബ് തന്റെ സ്വന്തം ചാനലുമായി എത്തുകയാണ്. പുതിയ ചാനലിന് പേര് റിപ്പബ്ലിക്. അടുത്ത വര്‍ഷം അതായത് 2017 ല്‍ റിപ്പബ്ലിക് പണി തുടങ്ങും. അണിയറ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഇതാ വിശദ വിവരങ്ങള്‍.
റിപ്പബ്ലിക്
റിപ്പബ്ലിക് എന്നാണ് അര്‍ണാബ് ഗോസ്വാമി തന്റെ പുതിയ ചാനലിന് പേരിട്ടിരിക്കുന്നത്. ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പ് നടക്കുന്ന 2017ല്‍ പുതിയ ചാനലും പ്രവര്‍ത്തന സജ്ജമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സാമ്പത്തിക തലസ്ഥാനമായ മുംബൈയിലാകും റിപ്പബ്ലികിന്റെ പ്രധാന ഓഫീസ്. ഇതിനായി പരിചയസമ്പന്നരായ ജേര്‍ണലിസ്റ്റുകള്‍ പണി തുടങ്ങിക്കഴിഞ്ഞു.
കൃത്യം ഒരു മാസം
രാജ്യത്തെ മുന്‍നിര ചാനലുകളില്‍ ഒന്നായ ടൈംസ് നൗവില്‍ നിന്നും അര്‍ണാബ് ഗോസ്വാമി രാജിവെച്ചിട്ട് ഒരു മാസമാകുന്നതേയുള്ളൂ. അപ്പോഴേക്കും അടുത്ത ചാനലിന്റെ പ്രഖ്യാപനവും വന്നു. എന്ന് വെച്ചാല്‍ പുതിയ ചാനലിനുള്ള പരിപാടികള്‍ നേരത്തെ തുടങ്ങിയിരുന്നു എന്നര്‍ഥം. എന്നാല്‍ ആരൊക്കെയാണ് തന്റെ ചാനലിന് വേണ്ടി പണം മുടക്കുന്നത് എന്ന് അര്‍ണാബ് ഗോസ്വാമി വിട്ടുപറഞ്ഞിട്ടില്ല.
ജനുവരി 26നോ
2017 ജനുവരി 26നായിരിക്കും അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ലൈവ് ആകുക എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരുകൂട്ടര്‍ പറയുന്നത്. മറ്റൊന്നുമല്ല ചാനലിന്റെ പേര് തന്നെയാണ് ഇങ്ങനെ ഒരു അഭ്യൂഹത്തിനുള്ള കാരണം. റിപ്പബ്ലിക് എന്ന് പേരിട്ട ചാനല്‍ ജനുവരി 26 റിപ്പബ്ലിക് ദിനത്തിലല്ലാതെ പിന്നെ എപ്പോഴാണ് പുറത്തിറങ്ങുക എന്നാണ് ആളുകള്‍ ചോദിക്കുന്നത്.
ട്വിറ്ററില്‍ ആഘോഷം
രാജ്യത്തെ ഏറ്റവും പോപ്പുലര്‍ ആയ ടിവി ജേര്‍ണലിസ്റ്റുകളില്‍ ഒരാളാണ് അര്‍ണാബ് ഗോസ്വാമി. അര്‍ണാബിന്റെ തിരിച്ചുവരവ് ആഘോഷിക്കുകയാണ് ട്വിറ്റരാദികള്‍. അര്‍ണാബ് റിട്ടേണ്‍സ് എന്ന് പറഞ്ഞാണ് അര്‍മാദം. അര്‍ണാബുമായി ബന്ധപ്പെട്ട് ട്രോളുകളും മീമുകളും ഇഷ്ടം പോലെ.
അടിച്ചുമാറ്റിയ പേര്
റോബര്‍ട്ട് വദ്ര ഇന്ത്യയെ വിളിച്ചത് ബനാന റിപ്പബ്ലിക് എന്നാണ്. അതിലെ റിപ്പബ്ലിക് അര്‍ണാബ് ഗോസ്വാമി ചാനലിന് വേണ്ടി എടുത്തു. വദ്രയുടെ കയ്യില്‍ ഒരു ബനാന മാത്രം ബാക്കി. അര്‍ണാബിന്റെ റിപ്പബ്ലികാണോ അതോ റിപ്പബ്ലികിന്റെ അര്‍ണാബോ - ഇങ്ങനെയുമുണ്ട് സംശയങ്ങള്‍.
റിപ്പബ്ലിക് ഓഫ് ഇന്ത്യ
ഇന്ത്യ വാണ്ട്‌സ് ടു നോ എന്ന പ്രശസ്തമായ പഞ്ച് ഡയലോഗില്‍ നിന്നും അര്‍ണാബ് റിപ്പബ്ലിക് ഓഫ് ഇന്ത്യ വാണ്ട്‌സ് ടു നോ എന്നതിലേക്ക് എത്തി. പുതിയ സംരംഭത്തിന് ആശംസകള്‍ നേരുന്നു ട്വിറ്റരാദികള്‍.
അര്‍ണാബ് വന്ന വഴികള്‍
കൊല്‍ക്കത്തയില്‍ നിന്നും ടെലഗ്രാഫ് ദിനപ്പത്രത്തിലൂടെയാണ് അര്‍ണാബ് ഗോസ്വാമി തന്റെ ജേര്‍ണലിസ്റ്റ് കരിയര്‍ തുടങ്ങിയത്. 1995 ല്‍ എന്‍ ഡി ടി വിയില്‍ എത്തി. ബര്‍ഖാ ദത്ത്, രാജ്ദീപ് സര്‍ദേശായി, വിക്രം ചന്ദ്ര എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ ടെലിവിഷന്‍ രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട മുഖമായി.
ടൈംസ് നൗവിന്റെ എല്ലാമെല്ലാം
രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രേക്ഷകരുള്ള ടെലിവിഷന്‍ ന്യൂസ് പ്രോഗ്രാം എന്നാണ് അര്‍ണാബ് ഗോസ്വാമി തന്നെ ന്യൂസ് അവറിനെക്കുറിച്ച് പറയാറുള്ളത്. വര്‍ഷങ്ങളായി ടൈംസ് നൗ ചാനലിനെ ടി ആര്‍ പിയില്‍ മുന്നിലെത്തിക്കുന്നതില്‍ അര്‍ണാബ് ഗോസ്വാമിയുടെ പങ്ക് നിര്‍ണായകമാണ്.
വിവാദങ്ങളിലും
ചര്‍ച്ചകളിലെ ഏകാധിപത്യ നിലപാടുകളാണ് അര്‍ണാബ് ഗോസ്വാമിയുടെ പ്രത്യേകത. തന്റെ പരിപാടിയില്‍ മറ്റൊരാളെയും ഇദ്ദേഹം മിണ്ടാന്‍ അനുവദിക്കില്ല. അല്ലെങ്കില്‍ അര്‍ണാബ് ഗോസ്വാമി പറയുന്ന അതേ അഭിപ്രായം പറയണം. ഏതാനും ദിവസങ്ങളായി ടൈംസ് നൗ ചാനലില്‍ നിന്നും അപ്രത്യക്ഷനായ അര്‍ണബ് ഗോസ്വാമി പെട്ടെന്നാണ് രാജി പ്രഖ്യാപിച്ചത്.
വേറെയും വാര്‍ത്തകളില്‍
അര്‍ണാബ് ഗോസ്വാമിക്ക് കേന്ദ്ര സര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷ ഒരുക്കിയിരുന്നു. പാക് തീവ്രവാദികളുടെ ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു ഇത്. നരേന്ദ്ര മോദിയെ പുകഴ്ത്തുന്ന നിലപാടുകളും അര്‍ണാബ് ഗോസ്വാമിക്ക് വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിട്ടുണ്ട്.