വ്യാജ വാര്‍ത്തയില്‍ മാപ്പ് പറഞ്ഞ് റിപബ്ലിക് ടിവി, മിണ്ടാതെ മക്ക ഭീകരവാദ കേന്ദ്രമാക്കിയ സിഎന്‍എന്‍
Recommended Video

കഴിഞ്ഞ ദിവസമാണ് ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കേന്ദ്രം കാശ്മീരിലെ ജമാഅത്തെ ഇസ്ലാമിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ഭീകരവാദത്തിന് ഫണ്ട് ചെയ്യുന്നുവെന്നാണ് സംഘടനയ്ക്ക് എതിരെ ഉയര്‍ന്ന ആരോപണം.
ഇതിന് പിന്നാലെയാണ് റിപബ്ലിക് ചാനല്‍ വ്യാജ വാര്‍ത്തയും ഫോട്ടോയുമായി രംഗത്തെത്തിയത്. ജമ്മുകാശ്മീര്‍ ജമാഅത്തെ ഇസ്ലാമിയെ കേന്ദ്രം നിരോധിച്ച വാര്‍ത്തയില്‍ ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ പ്രസിഡന്‍റിന്‍റെ ചിത്രം ഉപയോഗിച്ചായിരുന്നു വാര്‍ത്ത. എന്നാല്‍ പ്രതിഷേധം ഉയര്‍ന്നതോടെ മാപ്പ് പറഞ്ഞ് തടിയൂരിയിരിക്കുകയാണ് ചാനല്‍.അതേസമയം ജെയ്ഷ ഇ മുഹമ്മദ് ഭീകരകേന്ദ്രങ്ങള്‍ എന്ന പേരില്‍ നല്‍കിയ വാര്‍ത്തയുടെ വീഡിയോ ഫൂട്ടേജില്‍ മക്കയുടേയും മദീനയുടേയും ഫോട്ടോ ഉപയോഗിച്ച മുകേഷ് അംബാനിയുടെ സിഎന്‍എന്‍-ന്യൂസ് 18 ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

ഭീകരബന്ധം
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ജമാഅത്തെ ഇസ്ലാമി നേതാക്കളെ കാശ്മീരില്‍ തടവിലാക്കിയിരുന്നു. പിന്നാലെയാണ് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഭീകരവാദവുമായി ബന്ധമുണ്ടെന്നും ആരോപിച്ച് ജമാഅത്തെ ഇസ്ലാമിയെ കേന്ദ്രം നിരോധിച്ചത്.

അര്‍ണബിന്‍റെ ചാനല്‍
നിരോധനത്തിന് പിന്നാലെ കാശ്മീരിലെ ജമാഅത്തെ ഇസ്ലാമിയിലെ നേതാക്കളുടേയും പ്രവര്‍ത്തകരുടേയുമെല്ലാം വീടുകളും സ്ഥാപനങ്ങളും അടക്കം അധികൃതര്‍ റെയ്ഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ പ്രസിഡന്‍റിനെതിരെ അര്‍ണബിന്‍റെ റിപബ്ലിക് ചാനല്‍ വാര്‍ത്ത നല്‍കിയത്.

പത്രസമ്മേളനത്തില്‍
സംഘടനയുടെ പ്രസിഡന്‍റ് മൗലാന ജലാലുദ്ദീന്‍ ഉമരിയുടെ ചിത്രമായിരുന്നു റിപബ്ലിക് ചാനല്‍ ഉപയോഗിച്ചത്.എന്നാല്‍ ഇതിനെതിരെ ഉമരി രംഗത്തെത്തി. ചിത്രം ഉപയോഗിച്ച സംഭവത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ഉമരി പത്രസമ്മേളനം നടത്തി.

ത്രൈമാസികയുടെ എഡിറ്റര്‍
കഴിഞ്ഞ 60 വര്‍ഷമായി ജമാഅത്തെ ഇസ്ലാമി ഹിന്ദില്‍ പ്രവര്‍ത്തിച്ച് വരികയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ത്രൈമാസികയുടെ എഡിറ്ററായും പ്രവര്‍ത്തിക്കുന്നുണ്ട്. ദില്ലിയിലുള്ള തന്നെ കുറിച്ച് എന്തടിസ്ഥാനത്തിലാണ് ചാനല്‍ വാര്‍ത്ത നല്‍കിയതെന്ന് ഉമരി പത്രസമ്മേളനത്തില്‍ ചോദിച്ചു.

പരിഹാസം
പാക് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നിരുത്തരവാദപരമായ നിലയിലാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നത്.ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന് ജമ്മു-കശ്മീർ ജമാഅത്തെ ഇസ്‌ലാമി എന്ന സംഘടനയുമായി ഒരു ബന്ധവുമില്ലെന്ന് അറിയാത്തവരാണോ ചാനലില്‍ പ്രവര്‍ത്തിക്കുന്നതെന്നും പരിഹസിച്ചിരുന്നു.

മാപ്പ് പറഞ്ഞു
ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഉമരി വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തിയത്.ചാനലിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് മാപ്പ് പറഞ്ഞത്.
|
ട്വിറ്ററിലൂടെ
ഉമരിയുടെ ചിത്രം ഉപയോഗിച്ചത് വീഡിയോ എഡിറ്റര്‍ക്ക് പറ്റിയ പിഴവാണ്. തെറ്റ് ശ്രദ്ധയില്‍ പെട്ട പിന്നാലെ അത് തിരുത്തിയെന്നും ട്വിറ്റിലൂടെ ചാനല്‍ വ്യക്തമാക്കി. വിവാദ വീഡിയോയും നീക്കം ചെയ്തതായി ചാനല്‍ അറിയിച്ചു.

മിണ്ടാതെ സിഎന്‍എന്‍-ന്യൂസ് 18
അതേസമയം ജെയ്ഷ ഇ മുഹമ്മദ് ഭീകരകേന്ദ്രങ്ങള്‍ എന്ന പേരില്‍ നല്‍കിയ വാര്‍ത്തയുടെ വീഡിയോ ഫൂട്ടേജില്‍ മക്കയുടേയും മദീനയുടേയും ഫോട്ടോ ഉപയോഗിച്ച മുകേഷ് അംബാനിയുടെ ചാനല്‍ സിഎന്‍എന്‍-ന്യൂസ് 18 ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

വീഡിയോ
ബെഹവാല്‍പൂറിലുള്ള ജെയ്ഷ ഇ മുഹമ്മദിന്‍റെ ടെറര്‍ ഫാക്ടറികള്‍ എന്ന പേരില്‍ ചാനല്‍ നല്‍കിയ വാര്‍ത്തയിലാണ് മക്ക, മദീന, അല്‍ അസ്ഖ എന്നിവിടങ്ങളിലെ പള്ളികളുടെ ഫോട്ടോകള്‍ വീഡിയോയ്ക്കൊപ്പം നല്‍കിയത്.
|
മതവികാരം
മുസ്ലീങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്ന നടപടിയാണ് ചാനലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം ചാനല്‍ ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications